
ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ നിന്ന് മൂന്ന് രഞ്ജി ട്രോഫി ടീമുകള്‍ വേണമെന്ന വിചിത്ര ആവശ്യവുമായി താരങ്ങള്‍. 'ജെന്‍ സി' ക്രിക്കറ്റ് താരങ്ങളും അവരുടെ മാതാപിതാക്കളുമാണ് ഇത്തരത്തിലൊരും ആവശ്യം ഉന്നയിച്ചത്. ഉത്തര്‍പ്രദേശ് ക്രിക്കറ്റ് പ്ലെയേഴ്‌സ് അസോസിയേഷന്റെയും ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് പൂര്‍വാഞ്ചലിന്റെയും നേതൃത്വത്തില്‍ നടന്ന ഈ പ്രതിഷേധത്തില്‍ ഏകദേശം 250 യുവ ക്രിക്കറ്റ് കളിക്കാരും മാതാപിതാക്കളും പങ്കെടുത്തു. രാജ്യത്തെ മറ്റ് വലിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉത്തര്‍പ്രദേശിലെ യുവതീയുവാക്കള്‍ക്ക് ആഭ്യന്തര ക്രിക്കറ്റില്‍ തുല്യ അവസരം ലഭിക്കണമെങ്കില്‍ ഒരു ടീം മാത്രം പോരാ എന്നതാണ് ഇവരുടെ വാദം.
ഉത്തര്‍പ്രദേശില്‍ മൂന്ന് ക്രിക്കറ്റ് അസോസിയേഷനുകള്‍ രൂപീകരിക്കണമെന്നും, അതിലൂടെ മൂന്ന് രഞ്ജി ട്രോഫി ടീമുകള്‍ കളത്തിലിറക്കണമെന്നുമാണ് പൂര്‍വാഞ്ചലില്‍ നിന്നും മധ്യ ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള പ്രതിഷേധക്കാരുടെ ആവശ്യം. ഉത്തര്‍പ്രദേശ് പോലെ വലുപ്പമുള്ള ഒരു സംസ്ഥാനത്ത് ഒന്നിലധികം രഞ്ജി ടീമുകള്‍ വേണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുമ്പ് സംസാരിച്ചിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് ക്രിക്കറ്റ് പ്ലെയേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അരവിന്ദ് സിംഗ് പിടിഐയോട് പറഞ്ഞു.
സംസ്ഥാനത്തെ ഏകദേശം 25 കോടി ജനസംഖ്യ മൂന്ന് ക്രിക്കറ്റ് അസോസിയേഷനുകളെയും അതുവഴി മൂന്ന് രഞ്ജി ട്രോഫി ടീമുകളെയും അര്‍ഹിക്കുന്നുണ്ടെന്ന് സിംഗ് വ്യക്തമാക്കി. ഈ ആവശ്യം വീണ്ടും ശ്രദ്ധയില്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഏകാന സ്റ്റേഡിയത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാല്‍ കളിക്കാരുടെ ആശങ്കകള്‍ രഞ്ജി ട്രോഫിയില്‍ മാത്രം ഒതുങ്ങുന്നില്ല. നിലവിലുള്ള ഉത്തര്‍പ്രദേശ് ടി20 ലീഗില്‍ പൂര്‍വാഞ്ചലില്‍ നിന്നും മധ്യ ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള ക്രിക്കറ്റ് കളിക്കാര്‍ അവഗണിക്കപ്പെടുന്നുണ്ടെന്നും സിംഗ് ആരോപിച്ചു.
അദ്ദേഹം പറയുന്നതനുസരിച്ച്, ലീഗിന്റെ നിലവിലെ സീസണില്‍ മത്സരിക്കുന്ന ആറ് ടീമുകളിലായി ഏകദേശം 150 കളിക്കാരാണ് ഉള്ളത്. എന്നാല്‍ ഇതില്‍ 16 പേര്‍ മാത്രമാണ് പൂര്‍വാഞ്ചലില്‍ നിന്നും മധ്യ ഉത്തര്‍പ്രദേശില്‍ നിന്നും ഉള്ളവര്‍. ഇതിനു വിപരീതമായി പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ജില്ലകളില്‍ നിന്ന് 89 കളിക്കാരും ഡല്‍ഹിയില്‍ നിന്ന് എട്ട് കളിക്കാരും ഇടം നേടിയിട്ടുണ്ട്. ഈ അസമത്വം ഉത്തര്‍പ്രദേശിലുടനീളമുള്ള യുവ ക്രിക്കറ്റ് കളിക്കാര്‍ക്ക് ഒരേപോലെയുള്ള അവസരങ്ങള്‍ നല്‍കുന്നില്ല എന്നതിന്റെ മറ്റൊരു തെളിവാണ് ഈ അസോസിയേഷന്‍ അവകാശപ്പെടുന്നത്.
പ്രതിഷേധക്കാര്‍ തങ്ങളുടെ പ്രചാരണം അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ്. ഉത്തര്‍പ്രദേശിലുടനീളമുള്ള ക്രിക്കറ്റ് കളിക്കാര്‍ സെപ്റ്റംബറില്‍ വലിയൊരു പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണെന്നും, വലിയ തോതില്‍ പങ്കെടുക്കാന്‍ 'ജെന്‍ സെഡ്' കളിക്കാരോട് അസോസിയേഷന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും സിംഗ് പറഞ്ഞു. സംസ്ഥാനത്ത് മൂന്ന് ക്രിക്കറ്റ് അസോസിയേഷനുകളും മൂന്ന് രഞ്ജി ട്രോഫി ടീമുകളും കൊണ്ടുവരിക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇത് വിവിധ മേഖലകളില്‍ നിന്നുള്ള കളിക്കാര്‍ക്ക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് വ്യക്തമായ ഒരു പാതയൊരുക്കാന്‍ സഹായിക്കുമെന്ന് അവര്‍ കരുതുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!