കോലി എക്കാലത്തെയും മികച്ചവന്‍, 45 വയസ് വരെ കളിക്കണം, അര്‍ഹിച്ച ബഹുമാനം നല്‍കണം; വിമര്‍ശകരെ ശകാരിച്ച് അക്‌‌തര്‍

By Jomit JoseFirst Published May 31, 2022, 10:30 PM IST
Highlights

രാജ്യാന്തര ക്രിക്കറ്റില്‍ കോലി 110 ശതകങ്ങള്‍ നേടണമെന്നാണ് എന്‍റെ ആഗ്രഹം. 45 വയസ് വരെ കോലി കളിക്കണം എന്നും അക്‌തര്‍.  

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍(IPL 2022) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍(RCB) പ്ലേ ഓഫില്‍ കടന്നെങ്കിലും മുന്‍ നായകന്‍ വിരാട് കോലിക്ക്(Virat Kohli) മോശം എഡിഷനായിരുന്നു. 16 കളികളില്‍ 22.73 ശരാശരിയിലും 115.99 സ്‌ട്രൈക്ക് റേറ്റിലും 341 റണ്‍സ് മാത്രമാണ് കോലി നേടിയത്. മൂന്ന് ഗോള്‍ഡന്‍ ഡക്കുകള്‍ കോലിയെ വലിയ നാണക്കേടിലേക്കാണ് തള്ളിവിട്ടത്. എന്നാല്‍ കോലി വിമര്‍ശകരുടെയെല്ലാം വായടപ്പിക്കുന്ന മറുപടിയാണ് റാവല്‍പിണ്ടി എക്‌സ്‌പ്രസ് ഷൊയൈബ് അക്തര്‍( Shoaib Akhtar) നല്‍കുന്നത്. 

നവംബര്‍ 2019ന് ശേഷം സെ‌ഞ്ചുറി വരള്‍ച്ച നേരിടുകയാണ് വിരാട് കോലി. ഇതിനൊപ്പം ഐപിഎല്ലിലും മോശം പ്രകടനം പുറത്തെടുത്തതാണ് നിരവധി ആരാധകരെ ചൊടിപ്പിച്ചത്. എന്നാല്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമായ കോലിക്ക് അര്‍ഹമായ ബഹുമാനം നല്‍കണമെന്ന് അക്‌‌തര്‍ വിമര്‍ശകരോട് ആവശ്യപ്പെട്ടു. 

'ചെറിയ കുട്ടികള്‍ കാണുന്നുവെന്ന് പ്രസ്‌താവനകള്‍ ഇറക്കുന്നവര്‍ മനസിലാക്കണം. വിരാട് കോലിയെ കുറിച്ച നല്ല അഭിപ്രായങ്ങള്‍ പറയൂ. അദേഹത്തിന് അര്‍ഹിക്കുന്ന ബഹുമാനം നല്‍കൂ. എക്കാലത്തെയും മികച്ച താരമാണ് കോലിയെന്ന് ഒരു പാക്കിസ്ഥാന്‍കാരനായ ഞാന്‍ പറയുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ കോലി 110 ശതകങ്ങള്‍ നേടണമെന്നാണ് എന്‍റെ ആഗ്രഹം. 45 വയസ് വരെ കോലി കളിക്കണം. കോലി ആരെന്ന് എല്ലാവരെയും കാണിക്കുകയാണ് വിമര്‍ശകര്‍ ചെയ്യണ്ടത്' എന്നും അക്‌തര്‍ സ്‌പോര്‍ട്‌സ്‌കീഡയോട് പറഞ്ഞു. 

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായിട്ടും വിരാട് കോലി ഇക്കുറി ഗോള്‍ഡന്‍ ഡക്കുകളുമായി നാണംകെടുകയായിരുന്നു. രണ്ട് അര്‍ധ സെഞ്ചുറികള്‍ മാത്രമേ കോലിക്കുള്ളൂ. 73 ആണ് ഉയര്‍ന്ന സ്‌കോര്‍. കഴിഞ്ഞ 14 സീസണുകളില്‍ മൂന്ന് തവണ മാത്രം ഗോള്‍ഡന്‍ ഡക്കായിട്ടുള്ള കോലിയാണ് ഇത്തവണ 3 തവണ ആദ്യ പന്തില്‍ മടങ്ങിയത്.  ഇതോടെയാണ് കോലിക്കെതിരെ വിമര്‍ശനം ശക്തമായത്. കോലി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കേണ്ടത് അനിവാര്യമാണെന്ന് മുന്‍താരങ്ങള്‍ ഉള്‍പ്പടെ ആവശ്യപ്പെട്ടിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ 223 മത്സരങ്ങളില്‍ അഞ്ച് സെഞ്ചുറികളും 44 ഫിഫ്റ്റിയും ഉള്‍പ്പടെ 36.20 ശരാശരിയിലും 129.15 സ്‌ട്രൈക്ക് റേറ്റിലും 6624 റണ്‍സ് കോലിക്കുണ്ട്. 

ഹിറ്റ്‌മാന്‍, എബിഡി, വാര്‍ണര്‍ പുറത്ത്! ഓള്‍ടൈം ഐപിഎല്‍ ഇലവനുമായി വസീം ജാഫര്‍, നിറയെ സര്‍പ്രൈസ്

click me!