രഞ്ജി ട്രോഫി: കേരളത്തിനെതിരെ മഹാരാഷ്ട്ര പിടിമുറുക്കുന്നു; രണ്ടാം ഇന്നിംഗ്‌സില്‍ മികച്ച തുടക്കം, ലീഡ് 70 കവിഞ്ഞു

Published : Oct 17, 2025, 05:12 PM IST
Prithvi Shaw Ranji Trophy

Synopsis

രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ മഹാരാഷ്ട്ര പിടിമുറുക്കുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ 20 റണ്‍സ് ലീഡ് നേടിയ സന്ദര്‍ശകര്‍ രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 51 റണ്‍സെടുത്ത് മൊത്തം ലീഡ് 71 ആക്കി ഉയര്‍ത്തി. 

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ മഹാരാഷ്ട്ര പിടിമുറുക്കുന്നു. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഒന്നാം ഇന്നിംഗ്‌സില്‍ 20 റണ്‍സ് ലീഡ് നേടിയ മഹാരാഷ്ട്ര രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 51 റണ്‍സെടുത്തിട്ടുണ്ട്. പൃഥ്വി ഷാ (37), അര്‍ഷിന്‍ കുല്‍ക്കര്‍ണി (14) എന്നിവരാണ് ക്രീസില്‍. ഒരു ദിനം ശേഷിക്കെ ഒന്നാകെ 71 റണ്‍സ് ലീഡായി മഹാരാഷ്ട്രയ്ക്ക്. നേരത്തെ, മഹാരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 239നെതിരെ കേരളം 219ന് റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഇനി മത്സരം സമനിലയില്‍ അവസാനിച്ചാലും മഴയെ തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചാലും ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്രയ്ക്ക് കൂടുതല്‍ പോയിന്റുകള്‍ ലഭിക്കും. കേരളത്തിന് വേണ്ടി 54 റണ്‍സെടുത്ത സഞ്ജു സാംസണ്‍ ടോപ് സകോറാറായി. സല്‍മാന്‍ നിസാര്‍ (49) ലീഡിന് വേണ്ടി പൊരുതിയെങ്കിലും വിക്കറ്റ് നല്‍കേണ്ടി വന്നു. മുന്‍ കേരള താരം ജലജ് സക്‌സേന മഹാരാഷ്ട്രയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. മുകേഷ് ചൗധരി, വിക്കി ഒസ്ത്വാള്‍, രജനീഷ് ഗുര്‍ബാനി എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

കേരളം മൂന്നിന് 35 എന്ന നിലയിലാണ് കേരളം ഇന്ന് ബാറ്റിംഗിനെത്തിയത്. പിന്നീട് സഞ്ജു - സച്ചിന്‍ സഖ്യം 40 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സച്ചിന്‍ ബേബിയെ പുറത്താക്കി രാമകൃഷ്ണ ഘോഷ് മഹാരാഷ്ട്രയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. ഏഴ് റണ്‍സ് മാത്രമെടുത്ത സച്ചിന്‍ ബേബി പുറത്ത്. വിക്കറ്റ് കീപ്പര്‍ സൗരഭ് നവാലെയ്ക്ക് ക്യാച്ച് നല്‍കിയാണ് സച്ചിന്‍ ബേബി മടങ്ങുന്നത്. ഇതിനിടെ സഞ്ജു ഒരു ഭാഗത്ത് ആക്രമിച്ച് കളിക്കുന്നുണ്ടായിരുന്നു. വൈകാതെ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോകാന്‍ സഞ്ജുവിന് സാധിച്ചില്ല. ഇടങ്കയ്യന്‍ സ്പിന്നര്‍ വിക്കി ഒസ്ത്വാളിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സൗരഭിന് ക്യാച്ച്. 63പന്തുകള്‍ നേരിട്ട സഞ്ജു ഒരു സിക്‌സും അഞ്ച് ഫോറും നേടി. ശേഷം മുഹമ്മദ് അസറുദ്ദീനും (36) മടങ്ങി.

തുടര്‍ന്നെതത്തിയ അങ്കിത് ശര്‍മ (17), ഏദന്‍ ആപ്പിള്‍ ടോം (3), നിധീഷ് എം ഡി (4) എന്നിവര്‍ പെട്ടന്ന് തന്നെ പുറത്തായതോടെ സല്‍മാനും ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അവസാന വിക്കറ്റില്‍ ലീഡെടുക്കാന്‍ വേണ്ടി പൊരുതിയെങ്കിലും സല്‍മാന് മുകേഷിന്റെ പന്തില്‍ പുറത്തായി. ബേസില്‍ എന്‍ പി പുറത്താവാതെ നിന്നു.

ഗുര്‍ബാനിയുടെ സൂപ്പര്‍ സ്‌പെല്‍

അക്ഷയ് ചന്ദ്രന്‍ (0), ബാബ അപരാജിത് (6), രോഹന്‍ കുന്നുമ്മല്‍ (27) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് രണ്ടാം ദിനം നഷ്ടമായത്. അക്ഷയ് ആണ് ആദ്യം മടങ്ങിയത്. ഗുര്‍ബാനിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. 21 പന്തുകല്‍ നേരിട്ടെങ്കിലും ഒരു റണ്‍ പോലും നേടാന്‍ താരത്തിന് സാധിച്ചില്ല. മൂന്നാമനായി ക്രീസിലെത്തിയ അപരാജിതിന് 13 പന്ത് മാത്രമായിരുന്നു ആയുസ്. ഗുര്‍ബാനിക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് കേരളത്തിന്റെ അതിഥി താരം മടങ്ങുന്നത്. രോഹന്‍ ഏകദിന ശൈലിയില്‍ തുടങ്ങിയെങ്കിലും മുതലാക്കാന്‍ സാധിച്ചില്ല. 28 പന്തില്‍ 27 റണ്‍സെടുത്ത രോഹനെ സക്സേന വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നാലെ മഴയെത്തിയതോടെ മത്സരം നിര്‍ത്തിവച്ചു.

മഹാരാഷ്ട്രയെ രക്ഷിച്ചത് വാലറ്റം

ആദ്യ ദിനം ഒരു ഘട്ടത്തില്‍ അഞ്ചിന് 18 റണ്‍സെന്ന നിലയില്‍ തകര്‍ന്ന മഹാരാഷ്ട്രയെ റുതുരാജ് ഗെയ്കവാദിന്റെ (91) ഇന്നിംഗ്‌സാണ് രക്ഷിച്ചത്. ജലജ് സക്‌സേന 49 റണ്‍സെടുത്തു. ആദ്യ ദിനം 59 ഓവറുകള്‍ മാത്രമാണ് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നത്. ഏഴിന് 179 റണ്‍സെന്ന നിലയിലാണ് മഹാരാഷ്ട്ര രണ്ടാം ദിനം ബാറ്റിംഗിനെത്തിയത്. മഴയെ തുടര്‍ന്ന് ഇന്ന് ആദ്യ സെഷനില്‍ ഒരു പന്ത് പോലും എറിയാന്‍ സാധിച്ചിരുന്നില്ല. ലഞ്ചിന് ശേഷമാണ് രണ്ടാം ദിനം ആരംഭിച്ചത്. ഇന്ന് വിക്കി ഒസ്ത്വാള്‍ (38) രാമകൃഷ്ണ ഘോഷ് (31) എന്നിവര്‍ കൂട്ടിചേര്‍ത്ത 59 റണ്‍സാണ് സ്‌കോര്‍ 200 കടത്തിയത്. ഘോഷിനെ പുറത്താക്കി അങ്കിത് ശര്‍മയാണ് കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ രജനീഷ് ഗുര്‍ബാനിയെ പുറത്താക്കി നിധീഷ് അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. ഒസ്ത്വാളിനെ ബേസിലും പുറത്താക്കിയതോടെ മഹാരാഷ്ട്രയുടെ ഇന്നിംഗ്സ് അവസാനിച്ചു. മുകേഷ് ചൗധരി (0) പുറത്താവാതെ നിന്നു.

തുടക്കം തകര്‍ച്ചയോടെ

ആദ്യദിനം തകര്‍ച്ചയോടെയായിരുന്നു മഹാരാഷ്ട്രയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ റണ്‍സ് ചേര്‍ക്കും മുമ്പെ മൂന്ന് വിക്കറ്റുകള്‍ മഹാരാഷ്ട്രയ്ക്ക് നഷ്ടമായി. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ പൃഥ്വി ഷായെ (0) വിക്കറ്റിന് മുന്നില്‍ കുടുക്കി നീധീഷ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടു. തൊട്ടടുത്ത പന്തില്‍ സിദ്ധേഷ് വീറിനെ (0) ഗോള്‍ഡന്‍ ഡക്കാക്കി. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണിയെ (0) ബേസിലും മടക്കി. ഇതോടെ റണ്‍സെടുക്കും മുമ്പ് മൂന്ന് വിക്കറ്റുകള്‍ സന്ദര്‍ശകര്‍ക്ക് നഷ്ടമായി. ക്യാപ്റ്റന്‍ അങ്കിത് ബാവ്‌നെ കൂടി പൂജ്യത്തിന് മടങ്ങിയതോടെ അഞ്ച് റണ്‍സിനിടെ നാല് വിക്കറ്റുകള്‍ മഹാരാഷ്ട്രയ്ക്ക് നഷ്ടമായി. ബേസിലിന്റെ തന്നെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം.

സ്‌കോര്‍ബോര്‍ഡില്‍ 18 റണ്‍സുള്ളപ്പോള്‍ സൗരഭ് നവാലെ (12) കൂടി മടങ്ങിയതോടെ മഹാരാഷ്ട്രയുടെ നില ദയനീയമായി. നിധീഷിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു നവാലെ. തുടര്‍ന്ന് ഏഴാം വിക്കറ്റില്‍ റുതുരാജ് - ജലജസ് സഖ്യം 122 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് മഹാരാഷ്ട്രയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് നിന്ന് രക്ഷിച്ചത്. എന്നാല്‍ ആദ്യ ദിനം ചായക്ക് തൊട്ടു മുമ്പ് ജലജിനെ പുറത്താക്കി, നിധീഷ് കൂട്ടുകെട്ട് പൊളിച്ചു. ചായക്ക് ശേഷം സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന റുതുരാജിനെ (91) ഏദന്‍ ആപ്പിള്‍ ടോം വീഴ്ത്തിയതോടെ കേരളം വീണ്ടും കളിയുടെ നിയന്ത്രണമേറ്റെടുത്തു. 11 ബൗണ്ടറികള്‍ പായിച്ച ഗെയ്കവാദ് വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.

കേരളം: മുഹമ്മദ് അസ്ഹറുദ്ദീന്‍ (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), ബാബ അപരാജിത്ത്, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, എം ഡി നിധീഷ്, അക്ഷയ് ചന്ദ്രന്‍, രോഹന്‍ കുന്നുമ്മല്‍, അങ്കിത് ശര്‍മ്മ, ഈഡന്‍ ആപ്പിള്‍ ടോം, നെടുമണ്‍കുഴി ബേസില്‍, സല്‍മാന്‍ നിസാര്‍.

മഹാരാഷ്ട്ര: അങ്കിത് ബാവ്നെ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, റുതുരാജ് ഗെയ്ക്വാദ്, സൗരഭ് നവലെ (വിക്കറ്റ് കീപ്പര്‍), ജലജ് സക്സേന, രജനീഷ് ഗുര്‍ബാനി, വിക്കി ഓസ്ത്വാള്‍, സിദ്ധേഷ് വീര്‍, മുകേഷ് ചൗധരി, അര്‍ഷിന്‍ കുല്‍ക്കര്‍ണി, രാമകൃഷ്ണ ഘോഷ്.

 

PREV
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി: മുഹമ്മദ് ഷമി മിന്നിയിട്ടും ബംഗാളിന് തോല്‍വി, സൂുപ്പര്‍ ലീഗിലെത്താതെ പുറത്ത്
മുഷ്താഖ് അലി ട്രോഫി; അവസാന മത്സരത്തിലും അടിതെറ്റിവീണ് കേരളം, ആസമിനെതിരെ 6 വിക്കറ്റ് തോല്‍വി