ഐപിഎല്ലിലെ നിരാശാജനകമായ പ്രകടനത്തെ തുടർന്ന് മുംബൈ ഇന്ത്യന്‍സ് ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നു. ഹാര്‍ദിക് പാണ്ഡ്യയെയും സൂര്യകുമാര്‍ യാദവിനെയും ഒഴിവാക്കി, യശസ്വി ജയ്സ്വാളിനെ ടീമിലെത്തിക്കാന്‍ ഫ്രാഞ്ചൈസി ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
മുംബൈ: ഐപിഎല്‍ 2026ലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത. ഹാര്‍ദിക് പാണ്ഡ്യയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഫ്രാഞ്ചൈസി ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇതിന്റെ ഭാഗമായി രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ മുംബൈ ടീമിലെത്തിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതായും സൂചനയുണ്ട്.
രോഹിത് ശര്‍മയ്ക്ക് ശേഷം ടീമിനെ നയിക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ യശസ്വി ജയ്സ്വാളിനെയാണ് മുംബൈ ഇന്ത്യന്‍സ് ലക്ഷ്യമിടുന്നത്. വരും ആഴ്ചകളില്‍ ടീം മാനേജ്മെന്റ് നിര്‍ണായക അവലോകന യോഗം ചേരുന്നുണ്ട്. ഇതില്‍ മുതിര്‍ന്ന താരങ്ങളുടെയും പരിശീലകരുടെയും കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. സൂര്യകുമാര്‍ യാദവിനെയും ടീമില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിലക് വര്‍മയുടെ പേരാണ് ഇപ്പോള്‍ മുന്‍പന്തിയിലുള്ളത്. ഇന്ത്യന്‍ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റന്‍ എന്ന നിലയില്‍ തിലക് വര്‍മയുടെ വളര്‍ച്ച മുംബൈ ടീം മാനേജ്മെന്റിന് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.
അതേസമയം, ഹാര്‍ദിക് പാണ്ഡ്യയ്ക്ക് വീണ്ടും പരിക്കേറ്റത് താരത്തിനും ടീമിനും തിരിച്ചടിയായിരിക്കുകയാണ്. ക്വാഡ്രിസെപ്സ് പേശികള്‍ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു. പിന്നാലെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഏകദിന ടീമിലും ഹാര്‍ദിക് ഇല്ല.
ഐപിഎല്ലിനിടെയുണ്ടായ നടുവേദനയെത്തുടര്‍ന്ന് ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ ചികിത്സയിലായിരുന്ന പാണ്ഡ്യ, അവിടെ നടത്തിയ ശാരീരികക്ഷമതാ പരിശോധനയ്ക്കിടെയാണ് പരിക്കിന്റെ പിടിയിലായത്. 2027-ലെ ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് പാണ്ഡ്യയെ ടീമില്‍ നിലനിര്‍ത്താന്‍ ബിസിസിഐ ആഗ്രഹിക്കുന്നുണ്ടെങ്കിലും, തുടര്‍ച്ചയായുണ്ടാകുന്ന പരിക്കുകള്‍ താരത്തിന്റെ കരിയറിനെ ബാധിക്കുന്നുണ്ട്.

