
തിരുവനന്തപുരം: ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ ട്രിവാൻഡ്രം റോയൽസിന്‍റെ യുവതാരം ഗോവിന്ദ് ദേവ് പൈയ്ക്ക് സെഞ്ച്വറി. കേരള ക്രിക്കറ്റ് ലീഗിൽ ഈ സീസണിലെ തന്‍റെ ആദ്യ സെഞ്ച്വറി കുറിച്ച ഈ ഇരുപത്തിയൊന്നുകാരൻ 60 പന്തിൽ നിന്നാണ് പുറത്താകാതെ 108 റൺസ് അടിച്ചുകൂട്ടിയത്. ബൗളർമാരെ കടന്നാക്രമിക്കുന്ന ശൈലിയിൽ ബാറ്റുവീശിയ ഗോവിന്ദിന്‍റെ വെടിക്കെട്ട് ഇന്നിങ്സിനാണ് കാര്യവട്ടം സാക്ഷ്യം വഹിച്ചത്.
നാല് കൂറ്റൻ സിക്സറുകളും 11 ഫോറുകളും ഉൾപ്പെടുന്നതായിരുന്നു ഈ വിസ്മയ പ്രകടനം. നാലാമനായി ഇറങ്ങി കൊച്ചി ബൗളർമാരെ പ്രഹരിച്ച ഗോവിന്ദ് വെറും 28 പന്തിൽ തന്നെ വ്യക്തിഗത സ്കോർ അമ്പത് കടത്തിയിരുന്നു. മനു കൃഷ്ണൻ എറിഞ്ഞ മൂന്നാം ഓവറിൽ ഒരു ഫോറും സിക്സറും പറത്തിയാണ് താരം റൺവേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നീട് ഏഥൻ ആപ്പിൾ ടോമിനെ തുടർച്ചയായി രണ്ട് തവണ സിക്സർ പായിച്ച് ആക്രമണം കൂടുതൽ ശക്തമാക്കി. ഈ ഓവറിൽ മാത്രം 19 റൺസാണ് പിറന്നത്. ആദി അഭിലാഷിനെ ബൗണ്ടറി കടത്തി ഫിഫ്റ്റി തികച്ച താരം അനായാസമാണ് നൂറിലേക്കും കുതിച്ചത്.
ഈ മിന്നും പ്രകടനത്തിന്റെ കരുത്തിൽ കൊച്ചിക്കെതിരെ ട്രിവാൻഡ്രം റോയൽസ് എട്ട് വിക്കറ്റിന്റെ ഉജ്ജ്വല വിജയം സ്വന്തമാക്കുകയും ചെയ്തു. കൊച്ചി ഉയർത്തിയ 197 റൺസെന്ന വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന ട്രിവാൻഡ്രത്തിന് സ്കോർ 12 ൽ നിൽക്കെ രണ്ട് വിക്കറ്റുകൾ നഷ്ടമായിരുന്നു. തുടർന്ന് മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ കൃഷ്ണപ്രസാദും ഗോവിന്ദും ചേർന്ന് പടുത്തുയർത്തിയ 185 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. ഇതിൽ 108 റൺസും ഗോവിന്ദിന്റെ സംഭാവനയായിരുന്നു. വിക്കറ്റ് കളയാതെ മികച്ച പിന്തുണ നൽകിയ ക്യാപ്റ്റനൊപ്പം ചേർന്ന് പത്താം ഓവറിൽ തന്നെ ഗോവിന്ദ് ടീം സ്കോർ നൂറിലെത്തിച്ചു. ഒടുവിൽ മുഹമ്മദ് ആഷിക് എറിഞ്ഞ പതിനെട്ടാം ഓവറിലെ ആദ്യ രണ്ട് പന്തുകളും ബൗണ്ടറി പായിച്ചുകൊണ്ട് ട്രിവാൻഡ്രത്തിന്റെ വിജയറൺസ് കുറിച്ചതും ഈ യുവതാരം തന്നെ.
സെഞ്ച്വറി നേട്ടത്തോടെ 335 റൺസുമായി ടൂർണമെന്റിലെ റൺവേട്ടക്കാരുടെ പട്ടികയിൽ നാലാമതെത്താനും ഗോവിന്ദിനായി. ഒരു സെഞ്ചുറിയും രണ്ട് അർദ്ധസെഞ്ചുറിയുമാണ് താരം ഇതുവരെ സ്വന്തമാക്കിയത്. ടൂർണമെന്റിൽ നിന്ന് പുറത്തായെങ്കിലും അവസാന മത്സരം ജയിച്ച് മടങ്ങാമെന്ന കൊച്ചിയുടെ പ്രതീക്ഷകൾക്കാണ് ഗോവിന്ദിന്റെ ഈ ഒറ്റയാൾ പോരാട്ടം മങ്ങലേൽപ്പിച്ചത്. ട്രിവാൻഡ്രത്തിനായി ക്യാപ്റ്റൻ കൃഷ്ണ പ്രസാദും പുറത്താകാതെ 68 റൺസ് നേടി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!