ന്യൂസിലൻഡിലെ പേസ് ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചുകൾ കണക്കിലെടുത്ത് അഞ്ച് പേസർമാരെയാണ് ഇന്ത്യൻ ടീം മാനേജ്‌മെന്‍റ് ഷോർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു.
മുംബൈ: നവംബറില്‍ നടക്കാനിരിക്കുന്ന ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി ബിസിസിഐ. ഒക്ടോബർ 22 മുതൽ ഡിസംബർ 1 വരെ നടക്കുന്ന ഇന്ത്യൻ ടീമിന്‍റെ ന്യൂസിലൻഡ് പര്യടനത്തിൽ രണ്ട് ടെസ്റ്റുകൾക്ക് പുറമെ അഞ്ച് ടി20യും അഞ്ച് ഏകദിന മത്സരങ്ങളുമാണുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ഇന്ത്യക്ക് ഈ ടെസ്റ്റ് പരമ്പര ജയിക്കേണ്ടത് അനിവാര്യമാണ്.
ന്യൂസിലൻഡിലെ പേസ് ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചുകൾ കണക്കിലെടുത്ത് അഞ്ച് പേസർമാരെയാണ് ഇന്ത്യൻ ടീം മാനേജ്‌മെന്‍റ് ഷോർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, ഗുർനൂർ ബ്രാർ എന്നിവരാണ് പേസര്‍മാരുടെ പട്ടികയിലുള്ളത്. എന്നാൽ നിലവിൽ ബുംറയും ആകാശ് ദീപും പരിക്കിന്‍റെ പിടിയിലാണ്. ഇന്ത്യ എ ടീമിനായും ആഭ്യന്തര തലത്തിലും തകർപ്പൻ പ്രകടനം പുറത്തെടുത്ത യുവ പേസർ ഗുർനൂർ ബ്രാർ ഇതുവരെ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ചിട്ടില്ല.
അതേസമയം, പരിചയസമ്പന്നനായ സീനിയർ പേസർ മുഹമ്മദ് ഷമിയെ മാനേജ്‌മെന്‍റ് വീണ്ടും തഴയുമെന്നും റിപ്പോർട്ടിൽ പറയുന്നു. ടെസ്റ്റിൽ 229 വിക്കറ്റുകൾ നേടിയിട്ടുള്ള ഷമി, ന്യൂസിലൻഡിൽ കളിച്ച 4 ടെസ്റ്റുകളിൽ നിന്ന് 15 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഷമിക്ക് പുറമെ, കഴിഞ്ഞ രഞ്ജി ട്രോഫിയിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായ ജമ്മു കശ്മീര്‍ പേസര്‍ ആഖിബ് നബിയെയും ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ടീമിലേക്ക് പരിഗണിക്കില്ലെന്നാണ് സൂചന. ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലെത്തിയെങ്കിലും ആഖിബ് നബിക്ക് അരങ്ങേറ്റത്തിന് അവസരം ലഭിച്ചിരുന്നില്ല.
മുംബൈയിൽ ചേരുന്ന ബിസിസിഐയുടെയും ടീം മാനേജ്‌മെന്‍റിന്‍റെയും നിർണായക യോഗത്തിൽ പേസർമാരുടെ കായികക്ഷമതയും ലഭ്യതയും വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ പ്രഖ്യാപനം. 2020-ൽ അവസാനമായി ന്യൂസിലൻഡിൽ ടെസ്റ്റ് പരമ്പര കളിച്ച ഇന്ത്യ രണ്ടും തോറ്റിരുന്നു. അതിനുപുറമെ, അടുത്തിടെ ഇന്ത്യയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ 3-0 ന് വിജയിച്ച് ന്യൂസിലൻഡ് ഇന്ത്യയെ തൂത്തുവാരിയിരുന്നു.
