
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ താര കൈമാറ്റത്തില്‍ വീണ്ടും ട്വിസ്റ്റ്. താരങ്ങളെ നിലനിര്‍ത്താനുള്ള സമയം ഇന്ന് അവസാനിച്ചിരുന്നു. പിന്നീട് ഗുജറാത്ത് ടൈറ്റന്‍സ് ടീമില്‍ നിലനിര്‍ത്തി താരങ്ങളുടെ ലിസ്റ്റില്‍ ഹാര്‍ദിക് പാണ്ഡ്യയുമുണ്ടായിരുന്നു. എന്നാല്‍ രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ മറ്റൊരു വാര്‍ത്തകൂടി വന്നു. ഹാാര്‍ദിക് മുംബൈ ഇന്ത്യന്‍സിന്റെ താരമായിരിക്കുന്നു. ട്രേഡിംഗിലൂടെ മുംബൈ സ്വന്തമാക്കിയെന്നാണ് ക്രിക്ക്ബസ് പുറത്തുവിട്ടിരിക്കുന്ന വാര്‍ത്ത.
എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. താരങ്ങള്‍ തമ്മിലുള്ള കൈമാറ്റമല്ലെന്നും പൂര്‍ണമായും പണം കൊടുത്ത് എടുത്തതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, മുംബൈക്കൊപ്പമുണ്ടായിരുന്ന കാമറൂണ്‍ ഗ്രീന്‍ അടുത്ത സീസണില്‍ ആര്‍സിബിക്ക് വേണ്ടി കളിക്കും. അവസാന നിമിഷം പണം കൈമാറിയാണ് ഗ്രീനിനെ ആര്‍സിബി ടീമിലെത്തിച്ചത്. ഡിസംബര്‍ 12വരെ ട്രേഡിംഗ് നടത്താമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. അതിനിടെ എപ്പോള്‍ വേണമെങ്കിലും താരകൈമാറ്റം നടത്താം.
നേരത്തെ എട്ട് താരങ്ങളെയാണ് ഗുജറാത്ത് ഒഴിവാക്കിയിരുന്നത്. ഇപ്പോള്‍ ഹാര്‍ദിക് ഉള്‍പ്പെടെ ഒമ്പത് പേരായി. അല്‍സാരി ജോസഫ്, ഒഡെയ്ന്‍ സ്മിത്ത്, ദസുന്‍ ഷനക എന്നിവരാണ് അതില്‍ പ്രമുഖര്‍. യഷ് ദയാല്‍, കെ എസ് ഭരത്, ശിവം മാവി, ഉര്‍വില്‍ പട്ടേല്‍, പ്രദീപ് സാങ്വാന്‍ എന്നിവരും ടീമിലില്ല. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, അഫ്ഗാനിസ്ഥാന്‍ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ എന്നിവരേയും ടീമില്‍ നിലനിര്‍ത്തി. അതേസമയം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്കയെ ഒഴിവാക്കി. ജോഷ് ഹേസല്‍വുഡിനും ടീമില്‍ സ്ഥാനമില്ല. ഫിന്‍ അലന്‍, മൈക്കല്‍ ബ്രേസ്‌വെല്‍, വെയ്ന്‍ പാര്‍നെല്‍ തുടങ്ങിയവര്‍ക്കും ടീമില്‍ സ്ഥാനമില്ല.
അതേസമയം രാജസ്ഥാന്‍ റോയല്‍സ് ഒമ്പത് താരങ്ങളെ ഒഴിവാക്കി. മലയാളി താരങ്ങളായ അബ്ദുള്‍ ബാസിത്, കെ എം ആസിഫ് ഉള്‍പ്പെടെയുള്ളവരെയാണ് ഒഴിവാക്കിയത്. വിദേശ താരങ്ങളായ ജോ റൂട്ട്, ഒബെദ് മക്കോയ്, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരും രാജസ്ഥാന് വേണ്ടി കളിക്കില്ല. ആകാശ് വശിഷ്ട്, കുല്‍ദീപ് യാദവ്, മുരുകന്‍ അശ്വിന്‍, കെ സി കരിയപ്പ എന്നിവരേയും രാജസ്ഥാന്‍ ഒഴിവാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!