
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെതിരെ റണ്‍മഴ തീര്‍ത്ത് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്. ഓപ്പണര്‍ വരുണ്‍ നയനാരുടെയും വണ്‍ഡൗണായി എത്തിയ അഖില്‍ സ്‌കറിയയുടെയും തകര്‍പ്പന്‍ അര്‍ദ്ധസെഞ്ച്വറികളുടെ മികവില്‍ ഈ സീസണിലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ടീം സ്‌കോറായ 213 റണ്‍സാണ് കാലിക്കറ്റ് അടിച്ചുകൂട്ടിയത്.
ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത വരുണ്‍ മികച്ച തുടക്കമാണ് കാലിക്കറ്റിന് സമ്മാനിച്ചത്. ആലപ്പിയുടെ അഭിജിത്ത് പ്രവീണിനെ ബൗണ്ടറി പായിച്ച് തുടങ്ങിയ വരുണ്‍, മറുവശത്ത് ക്യാപ്റ്റന്‍ രോഹന്റെ വെടിക്കെട്ടിന് മികച്ച പിന്തുണ നല്‍കി. അഖില്‍ ദേവിനെ സിക്‌സര്‍ പറത്തി കളം നിറഞ്ഞ വരുണിന്റെ ബാറ്റിങ് മികവില്‍ വെറും ഒമ്പത് ഓവറില്‍ കാലിക്കറ്റ് സ്‌കോര്‍ നൂറ് കടന്നു. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 51 പന്തില്‍ 96 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. 28 പന്തില്‍ സീസണിലെ തന്റെ ആദ്യ ഫിഫ്റ്റി തികച്ച വരുണ്‍, 36 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്‌സും സഹിതം 62 റണ്‍സെടുത്താണ് ക്രീസ് വിട്ടത്.
23 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 42 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലും മികച്ച പിന്തുണയാണ് നല്‍കിയത്. ഇന്നിങ്‌സിന്റെ ആദ്യ രണ്ട് പന്തും ബൗണ്ടറി പായിച്ച് ടീമിന് മികച്ച തുടക്കമിട്ടത് രോഹനായിരുന്നു.
വരുണ്‍ നല്‍കിയ മികച്ച അടിത്തറയില്‍ നിന്നായിരുന്നു മൂന്നാമനായി ക്രീസിലെത്തിയ അഖില്‍ സ്‌കറിയയുടെ വെടിക്കെട്ട് ഇന്നിങ്‌സ്. അവസാന ഓവറുകളില്‍ ആലപ്പി ബൗളര്‍മാരെ കടന്നാക്രമിച്ച അഖില്‍ അക്ഷരാര്‍ത്ഥത്തില്‍ കളം നിറഞ്ഞു കളിച്ചു. സിബിന്‍ ഗിരീഷും അഖില്‍ ദേവും അഖിലിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ഇന്നിങ്‌സിലെ അവസാന ഓവറിലെ അവസാന നാല് പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 22 റണ്‍സാണ് താരം അടിച്ചെടുത്തത്.
വെറും 38 പന്തില്‍ നിന്ന് നാല് കൂറ്റന്‍ സിക്‌സിന്റെയും ഏഴ് ഫോറിന്റെയും അകമ്പടിയോടെ 72 റണ്‍സെടുത്ത അഖിലിന്റെ തകര്‍പ്പന്‍ ഫിനിഷിങ്ങാണ് കാലിക്കറ്റിന് സീസണിലെ റെക്കോര്‍ഡ് സ്‌കോര്‍ സമ്മാനിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!