
ചണ്ഡീഗഡ്: ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമിലുള്ള മലയാളി താരം കരുണ്‍ നായരെ ഉള്‍പ്പെടുത്താത്തതിനെക്കുറിച്ച് പ്രതികരിച്ച് മുന്‍ ഇന്ത്യൻ താരം ഹര്‍ഭജന്‍ സിംഗ്. കളിക്കാരുടെ പ്രകടനവും ഫോമും നോക്കിയല്ല ടീം സെലക്ഷനെങ്കില്‍ പിന്നെ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നതുകൊണ്ട് എന്തു പ്രയോജനമാണുള്ളതെന്ന് കരുണ്‍ നായരെന്ന ഹാഷ് ടാഗോടുകൂടി എക്സ് പോസ്റ്റില്‍ ഹര്‍ഭജന്‍ ചോദിച്ചു.
വിജയ് ഹസാരെ ട്രോഫിയില്‍ എട്ട് ഇന്നിംഗ്സുകളില്‍ 389.50 ശരാശരിയിലും 124.04 സ്ട്രൈക്ക് റേറ്റിലും 779 റണ്‍സടിച്ചിട്ടും കരുണ്‍ നായരെ ചാമ്പ്യൻസ് ട്രോഫി ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഇതുംസംബന്ധിച്ച ചോദ്യത്തിന് കരുണിന്‍റേത് അസാമാന്യ പ്രകടനമാണെന്നും എന്നാല്‍ എല്ലാവരെയും ടീമിലെടുക്കാനാവില്ലെന്നും 15 പേരുടെ ടീം മാത്രമല്ലെ പ്രഖ്യാപിക്കാനാവു എന്നുമായിരുന്നു ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ പ്രതികരണം.
ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്തത്തുകൊണ്ടാണ് മറ്റൊരു മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫി ടീമിലേക്ക് പരിഗണിക്കാതിരുന്നത് എന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ അസാമാന്യ പ്രകടനം പുറത്തെടുത്തിട്ടും കരുണ്‍ നായരെ ചാമ്പ്യൻസ് ട്രോഫി ടീമിലെടുക്കാന്‍ സെലക്ടര്‍മാര്‍ തയാറായില്ലെന്നത് അറിയുമ്പോഴാണ് ഹര്‍ഭജന്‍റെ ചോദ്യം പ്രസക്തമാകുന്നത്.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വിക്ക് പിന്നാലെ സീനിയര്‍ താരങ്ങള്‍ അടക്കം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന് ബിസിസിഐയും കോച്ച് ഗൗതം ഗംഭീറും കര്‍ശന നിര്‍ദേശം നല്‍കിയിരന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ 23ന് തുടങ്ങുന്ന രഞ്ജി ട്രോഫി ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!