
മുംബൈ: മലയാളി താരം സഞ്ജു സാംസണെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് തഴഞ്ഞതിനെതിരെ സെലക്ഷന്‍ കമ്മിറ്റിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി മുന്‍ താരം ഹര്‍ഭജന്‍ സിംഗും. ഒരവസരം പോലും നല്‍കാതെ സഞ്ജുവിനെ തഴഞ്ഞത് നിരാശാജനകമാണെന്ന് പറഞ്ഞ് തിരുവനന്തപുരം എംപി ശശി തരൂര്‍ ചെയ്ത ട്വീറ്റിന് മറുപടിയായാണ് ഹര്‍ഭജന്‍ സെലക്ഷന്‍ കമ്മിറ്റിക്കെതിരെ പ്രതികരിച്ചത്.
ഒരവസരം പോലും നല്‍കാതെ സഞ്ജുവിനെ ഒഴിവാക്കിയത് നിരാശാജനകമാണെന്നും മൂന്ന് മത്സരങ്ങളിലും സഹതാരങ്ങള്‍ക്കായി വെള്ളം ചുമന്ന സഞ്ജുവിന്റെ ബാറ്റിംഗാണോ ഹൃദയമാണോ സെലക്ടര്‍മാര്‍ പരീക്ഷിക്കുന്നത് എന്നുമായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.
ഇതിന് മറുപടിയായാണ് ഹര്‍ഭജന്‍ സെലക്ടര്‍മാര്‍ സഞ്ജുവിന്റെ ഹൃദയമാണ് പരീക്ഷിക്കുന്നത് എന്ന മറുപടി നല്‍കിയത്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഏറ്റവും മികച്ചവരെ സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹര്‍ഭജന്‍ പറഞ്ഞു.
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ഉള്‍പ്പെടുത്തിയ സഞ്ജുവിന് ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. മോശം ഫോമിലുള്ള ഋഷഭ് പന്തിനും ശിഖര്‍ ധവാനും സെലക്ടര്‍മാര്‍ വീണ്ടും അവസരം നല്‍കിയപ്പോഴാണ് ഒരു തവണപോലും അവസരം നല്‍കാതെ സഞ്ജുവിനെ തഴഞ്ഞത്. ഈ മാസം അവസാനത്തോടെ എം എസ് കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ കാലാവധി പൂര്‍ത്തിയാവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!