
മുംബൈ: ഐപിഎൽ 2027 സീസണിന് മുന്നോടിയായി ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന മറ്റൊരു വമ്പൻ ട്രേഡിനുകൂടി കളമൊരുങ്ങുന്നതായി റിപ്പോർട്ട്. മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയെ സ്വന്തമാക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ശ്രമം തുടങ്ങിയതായാണ് വിവരങ്ങൾ പുറത്തുവരുന്നത്. ഹാർദിക്കിനെ ടീമിലെത്തിച്ചാൽ നായകസ്ഥാനം നൽകാമെന്നാണ് കൊല്‍ക്കത്തയുടെ വാഗ്ദാനം. ഇതിനായി മുംബൈ ഇന്ത്യൻസ് ടീം മാനേജ്മെന്‍റുമായി കൊല്‍ക്കത്ത മാനേജ്‌മെന്‍റ് ഒന്നിലധികം ചർച്ചകൾ നടത്തിക്കഴിഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഐപിഎല്ലില്‍ ഹാര്‍ദിക്കിന് കീഴിലിറങ്ങിയ മുംബൈ ഇന്ത്യൻസ് പോയിന്‍റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഹാർദിക് ക്യാപ്റ്റനായി മടങ്ങിയെത്തിയ ശേഷം കളിച്ച രണ്ട് സീസണുകളിൽ 2025-ൽ മാത്രമാണ് മുംബൈ പ്ലേഓഫിലെത്തിയത് (മൂന്നാം സ്ഥാനം). കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് പിന്നാലെ ഹാർദിക് മുംബൈ വിടുമെന്ന സൂചനകൾ താരത്തിന്‍റെ സോഷ്യൽ മീഡിയ ആക്റ്റിവിറ്റികളിൽ നിന്നും വ്യക്തമായിരുന്നു.
കഴിഞ്ഞ ഐപിഎൽ സീസണിൽ താൽക്കാലിക ക്രമീകരണമെന്ന നിലയിലാണ് അജിങ്ക്യ രഹാനെയ്ക്ക് കൊല്‍ക്കത്ത നായകസ്ഥാനം നൽകിയത്. എന്നാൽ ബാറ്റിങ്ങിലും നായകത്വത്തിലും രഹാനെ വൻ പരാജയമായി മാറി. ഭാവി നായകനായി യുവതാരം റിങ്കു സിങ്ങിനെ വൈസ് ക്യാപ്റ്റനാക്കി കെകെആർ വളർത്തുന്നുണ്ടെങ്കിലും, പെട്ടെന്നൊരു കിരീടത്തിലേക്ക് ടീമിനെ നയിക്കാൻ ഹാർദിക്കിനെപ്പോലൊരു പരിചയസമ്പന്നനായ നായകനെ വേണമെന്നാണ് കൊൽക്കത്ത മാനേജ്‌മെന്‍റിന്‍റെ നിലപാട്. കഴിഞ്ഞ സീസണിന്‍റെ അവസാനത്തിൽ തന്നെ കെകെആർ മുംബൈ അധികൃതരെ സമീപിച്ചിരുന്നു. എന്നാൽ അന്ന് റിലയൻസിന്റെ വാർഷിക പൊതുയോഗം നടക്കാനിരുന്നതിനാൽ ട്രേഡിങ് ചർച്ചകൾക്ക് മുൻഗണന ലഭിച്ചില്ല. എന്നാൽ ഇപ്പോൾ കൊല്‍ക്കത്ത വീണ്ടും മുംബൈ മാനേജ്‌മെന്‍റുമായി ചർച്ചകൾ സജീവമാക്കിയിട്ടുണ്ടെന്ന് ഐപിഎല്ലിനോട് അടുത്ത വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.
ഹാർദിക്കിനായി വൻ തുക നേരിട്ട് നൽകിയുള്ള ട്രേഡിങ്ങിനാണ് കൊൽക്കത്ത താൽര്യപ്പെടുന്നത്. എന്നാൽ പണമാണോ അതോ പകരം കളിക്കാരെ കൈമാറുന്നതാണോ മുംബൈയ്ക്ക് താൽപര്യം എന്ന് വ്യക്തമല്ല.ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനെ പകരം നൽകി ഹാർദിക്കിനെ കെകെആറിന് കൊടുക്കുന്ന ഒരു സ്വാപ് ഡീൽ സാധ്യത ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്കൽ വോൺ, പ്രവചിച്ചിരുന്നു. ഹാർദിക്കിനായി രാജസ്ഥാൻ റോയൽസും മുംബൈ ഇന്ത്യൻസിനെ സമീപിച്ചിരുന്നു. സൂപ്പർ താരം യശസ്വി ജയ്‌സ്വാളിനെ മുംബൈയ്ക്ക് നൽകി പകരം ഹാർദിക്കിനെ വാങ്ങാനായിരുന്നു രാജസ്ഥാന്റെ നീക്കം.
എന്നാൽ ഈ ചർച്ചകൾ ആദ്യ ഘട്ടത്തിൽ തന്നെ വഴിമുട്ടി. മാത്രമല്ല, രാജസ്ഥാൻ റോയൽസ് തങ്ങളുടെ ദീർഘകാല നായകനായി അസം താരം റിയാൻ പരാഗിനെ നിശ്ചയിച്ചു കഴിഞ്ഞ സാഹചര്യത്തിൽ ഹാർദിക്കിന് അവിടെ ക്യാപ്റ്റൻ സ്ഥാനം ലഭിക്കാൻ സാധ്യത കുറവാണ്. നായകനാകാൻ താൽപര്യപ്പെടുന്ന ഹാർദിക്കിന് അതുകൊണ്ടുതന്നെ രാജസ്ഥാനേക്കാൾ കൂടുതൽ ആകർഷകമായ ഓഫർ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തന്നെയാണ്. ഐപിഎൽ നിയമപ്രകാരം കളിക്കാർക്ക് ഫ്രാഞ്ചൈസികളുമായി നേരിട്ട് ട്രേഡിങ് ചർച്ചകൾ നടത്താനാകില്ല. ടീമുകൾ തമ്മിൽ ധാരണയിലെത്തിയ ശേഷം കളിക്കാരന്‍റെ അനുമതിയോടെ മാത്രമേ ട്രേഡ് പൂർത്തിയാകൂ. കളിക്കാരൻ വിസമ്മതിച്ചാൽ താരത്തെ ലേലത്തിലേക്ക് വിടേണ്ടി വരും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!