
ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലന്‍ഡ്- ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ദിനം ആവേശകരം. കിവികളുടെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 348 റണ്‍സ് പിന്തുടരുന്ന ഇംഗ്ലണ്ട് രണ്ടാം ദിനം 74 ഓവറില്‍ 319-5 എന്ന നിലയില്‍ അവസാനിപ്പിച്ചു. ബാസ്‌ബോള്‍ ശൈലിയില്‍ ബാറ്റ് വീശി ഏഴാം ടെസ്റ്റ് സെഞ്ചുറി നേടിയ ഹാരി ബ്രൂക്കിന്‍റെ (163 പന്തില്‍ 132*) മികവിലാണ് ഇംഗ്ലണ്ട് മികച്ച നിലയിലെത്തിയത്. ബ്രൂക്കിനൊപ്പം ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (76 പന്തില്‍ 37*) ആണ് രണ്ടാം ദിനം സ്റ്റംപ് എടുത്തപ്പോള്‍ ഇംഗ്ലണ്ടിനായി ക്രീസില്‍. ന്യൂസിലന്‍ഡ് സ്കോറിനേക്കാള്‍ 29 റണ്‍സ് മാത്രം പിന്നിലാണ് ഇംഗ്ലണ്ട്.
അള്‍ട്ടിമേറ്റ് ബ്രൂക്ക് ഷോ
ഓപ്പണര്‍ സാക്ക് ക്രൗലി (12 പന്തില്‍ 0), സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ട് (4 പന്തില്‍ 0) എന്നിവര്‍ പൂജ്യത്തിലും വണ്‍ഡൗണ്‍ താരം ജേക്കബ് ബേത്തെല്‍ (34 പന്തില്‍ 10) കുറഞ്ഞ സ്കോറിലും പുറത്തായെങ്കിലും ഇംഗ്ലണ്ട് കരകയറുകയായിരുന്നു. മറ്റൊരു ഓപ്പണര്‍ ബെന്‍ ഡക്കെറ്റ് 62 പന്തുകളില്‍ 46 റണ്‍സെടുത്ത് മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവെച്ചു. ക്രൗലിയും ബേത്തെലും റൂട്ടും ഡക്കെറ്റും പുറത്തായി ഒരുവേള 71-4 എന്ന നിലയില്‍ പ്രതിരോധത്തിലായിരുന്ന ഇംഗ്ലണ്ടിനെ വിക്കറ്റ് കീപ്പര്‍ ഓലി പോപ്പിനെ കൂട്ടുപിടിച്ച് മുന്നോട്ടുനയിച്ചത് ബാസ്‌ബോള്‍ വീരന്‍ ഹാരി ബ്രൂക്കാണ്. പോപ് 98 പന്തില്‍ 77 റണ്‍സുമായി മികച്ച ഇന്നിംഗ്‌സിനൊടുവില്‍ മടങ്ങി. എന്നാല്‍ 125 പന്തില്‍ തന്‍റെ ഏഴാം ടെസ്റ്റ് ശതകം കുറിച്ച് ബ്രൂക്ക് രണ്ടാംദിനത്തെ താരമായി.
രണ്ടാം ദിനം സ്റ്റംപ് എടുത്തപ്പോള്‍ ബ്രൂക്ക്-സ്റ്റോക്‌സ് സഖ്യം ആറാം വിക്കറ്റില്‍ പുറത്താവാതെ 97 റണ്‍സ് ചേര്‍ത്ത് ഇംഗ്ലണ്ടിനെ സുരക്ഷിതമാക്കിയിരിക്കുകയാണ്. 163 പന്തുകളില്‍ 10 ഫോറും 2 സിക്‌സും സഹിതമാണ് ബ്രൂക്കിന്‍റെ 132* റണ്‍സ്. 76 പന്തില്‍ 37* നേടി നില്‍ക്കുന്ന സ്റ്റോക്‌സ് 4 ഫോറുകള്‍ നേടിക്കഴിഞ്ഞു.
വില്യംസണ്‍ ടോപ്പര്‍
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യ ഇന്നിംഗ്‌സിനിറങ്ങിയ ന്യൂസിലന്‍ഡ് 91 ഓവറില്‍ 348 റണ്‍സില്‍ ഓള്‍ഔട്ടായി. 197 പന്തില്‍ 93 റണ്‍സെടുത്ത കെയ്‌ന്‍ വില്യംസനാണ് കിവികളുടെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ടോം ലാഥം (54 പന്തില്‍ 47), രചിന്‍ രവീന്ദ്ര (49 പന്തില്‍ 34), ഗ്ലെന്‍ ഫിലിപ്‌സ് (87 പന്തില്‍ 58*) എന്നിങ്ങനെയായിരുന്നു മറ്റ് ഉയര്‍ന്ന സ്കോറുകള്‍. ദേവോണ്‍ കോണ്‍വെ (8 പന്തില്‍ 2), ഡാരില്‍ മിച്ചല്‍ (47 പന്തില്‍ 19), ടോം ബ്ലെന്‍ഡല്‍ (32 പന്തില്‍ 17) എന്നിവര്‍ തിളങ്ങിയില്ല. ഇംഗ്ലണ്ടിനായി ബ്രൈഡന്‍ കാര്‍സും ഷൊയ്‌ബ് ബഷീറും നാല് വീതവും ഗസ് അറ്റ്‌കിന്‍സന്‍ രണ്ടും വിക്കറ്റുകള്‍ നേടി.
Read more: ഐസിസി ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാന്‍ വേദിയാകുമോ? ഇന്നറിയാം, കര്‍ശന നിലപാടുമായി ബിസിസിഐ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം