
സൗതാംപ്ടണ്‍: ഇന്ത്യന്‍ പര്യടനത്തിലെ മിന്നുന്ന പ്രകടനത്തിന് പിന്നാലെ ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. ഇന്ത്യക്കെതിരായ ടി20 പരമ്പര ഇതിനകം സ്വന്തമാക്കിയ ഇംഗ്ലണ്ട്, ശനിയാഴ്ച സൗതാംപ്ടണില്‍ നടക്കുന്ന അഞ്ചാം മത്സരത്തില്‍ വിജയിച്ച് ഇന്ത്യയെ വൈറ്റ്വാഷ് ചെയ്യാനും അതുവഴി ഐസിസി ടി20 റാങ്കിംഗില്‍ ലോക ഒന്നാം നമ്പര്‍ ടീമായി മാറാനുമാണ് ലക്ഷ്യമിടുന്നത്. ബ്രിസ്റ്റോളിലെ വിജയത്തിന് ശേഷം സംസാരിക്കവേയാണ് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് തന്റെ ടീമിന്റെ പ്രധാന ലക്ഷ്യം വ്യക്തമാക്കിയത്.
ബ്രൂക്കിന്റെ വാക്കുകള്‍... ''അടുത്ത മത്സരം ജയിച്ചാല്‍ ഞങ്ങള്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുമെന്ന് ഞങ്ങള്‍ക്കറിയാം. അതൊരു വലിയ അംഗീകാരമായി ഞങ്ങള്‍ കാണുന്നു. ഇന്ത്യയെ 4-0ത്തിന് തോല്‍പ്പിക്കാന്‍ സാധിക്കുന്നത് വലിയൊരു നേട്ടമായിരിക്കും. അതിനുശേഷം ഒന്നാം സ്ഥാനത്തെത്തുക എന്നത് കൂടുതല്‍ അഭിമാനകരമാണ്.'' ബ്രൂക്ക് പറഞ്ഞു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയുടെ പ്രകടനം അത്ര മികച്ചതല്ലെങ്കിലും, അവര്‍ ഇപ്പോഴും ശക്തരായ ടീമാണെന്ന് ബ്രൂക്ക് ഓര്‍മ്മിപ്പിച്ചു.
സാഹചര്യം വേഗത്തില്‍ മനസിലാക്കി അതിനനുസരിച്ച് തന്ത്രങ്ങള്‍ മെനയാന്‍ ഇംഗ്ലീഷ് ടീമിന് സാധിച്ചതാണ് പരമ്പരയിലെ വിജയത്തിന് കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹാരി ബ്രൂക്ക് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ശേഷം ഇംഗ്ലണ്ട് ടി20 ക്രിക്കറ്റില്‍ അത്ഭുതകരമായ ഫോമിലാണ്. കഴിഞ്ഞ 22 മത്സരങ്ങളില്‍ 19 എണ്ണത്തിലും വിജയിക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചു. ഈ വര്‍ഷം നടന്ന ടി20 ലോകകപ്പിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. പെട്ടെന്നുള്ളൊരു മാറ്റമല്ല, മറിച്ച് സ്ഥിരമായ പുരോഗതിയാണ് ടീമിന്റെ ഈ നേട്ടത്തിന് പിന്നിലെന്ന് ബ്രൂക്ക് പറയുന്നു.
സൗതാംപ്ടണിലെ മത്സരദിവസം തന്നെയാണ് ഫിഫ ലോകകപ്പില്‍ നോര്‍വേയ്‌ക്കെതിരായ ഇംഗ്ലണ്ടിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടവും നടക്കുന്നത്. 'ഒന്നാം നമ്പര്‍ പദവിയിലേക്കുള്ള യാത്രയും ഫുട്‌ബോള്‍ ടീമിന്റെ സെമി പ്രവേശനവും ഒരേ ദിവസമാണെങ്കില്‍ അത് ഗംഭീരമായിരിക്കും. ഞങ്ങള്‍ ആ മത്സരവും ആകാംക്ഷയോടെ വീക്ഷിക്കും.' ബ്രൂക്ക് വ്യക്തമാക്കി. പരമ്പരയില്‍ 3-0ത്തിന് മുന്നിലാണെങ്കിലും ഇന്ത്യയെപ്പോലൊരു കരുത്തരായ ടീമിനെതിരെ അവസാന മത്സരത്തിലും പൂര്‍ണ ആത്മവിശ്വാസത്തോടെ കളിക്കാനാണ് ഇംഗ്ലണ്ടിന്റെ തീരുമാനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!