
മുംബൈ: ചാമ്പ്യൻസ് ട്രോഫി ടീമിനെ പ്രഖ്യാപിക്കാനുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരിപ്പോള്‍. ചാമ്പ്യൻസ് ട്രോഫിയില്‍ പങ്കെടുക്കുന്ന ആറ് ടീമുകള്‍ 15 അംഗ പ്രാഥമിക സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയും ആതിഥേയരായ പാകിസ്ഥാനും മാത്രമാണ് ഇതുവരെ ടീമിനെ പ്രഖ്യാപിക്കാത്തത്.
ഇതിനിടെ നിരവധി മുന്‍ താരങ്ങളാണ് തങ്ങളുടെ ചാമ്പ്യൻസ് ട്രോഫി ടീമുകളെ തെരഞ്ഞെടുത്ത് രംഗത്തുവന്നത്. ഇവരില്‍ ഭൂരിഭാഗം പേരും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് മലയാളി താരം സഞ്ജു സാംസണെ തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ പ്രമുഖ ക്രിക്കറ്റ് കമന്‍റേറ്ററായ ഹര്‍ഷ ഭോഗ്‌ലെ തെരഞ്ഞെടുത്ത ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ സഞ്ജുവിന് ഇടമില്ല എന്നതാണ് പ്രത്യേകത. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഹര്‍ഷ ഭോഗ്‌ലെ തെരഞ്ഞെടുത്തിരിക്കുന്നത് കെ എല്‍ രാഹുലിനെയും റിഷഭ് പന്തിനെയുമാണ്.
ടീമിന്‍റെ ഓപ്പണര്‍മാരായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും ശുഭ്മാൻ ഗില്ലിനെയും തെരഞ്ഞെടുത്തപ്പോള്‍ മൂന്നാം ഓപ്പണറായി യശസ്വി ജയ്സ്വാളിനെയും ഹര്‍ഷ ഭോഗ്‌ലെ തെരഞ്ഞെടുത്തിട്ടുണ്ട്. വിരാട് കോലിയും ശ്രേയസ് അയ്യരും കെ എല്‍ രാഹുലും അടങ്ങുന്നതാണ് ഭോഗ്‌ലെയുടെ ടീമിന്‍റെ ബാറ്റിംഗ് നിര.
ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായാണ് ഭോഗ്‌ലെ റിഷഭ് പന്തിനെ തെരഞ്ഞെടുത്തത്. പേസ് ഓള്‍ റൗണ്ടറായി ഹാര്‍ദ്ദിക് പാണ്ഡ്യയെയും സ്പിന്‍ ഓള്‍ റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയെയും വാഷിംഗ്ടണ്‍ സുന്ദറിനെയും അക്സര്‍ പട്ടേലിനെയും ഭോഗ്‌ലെ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ സ്പെഷലിസ്റ്റ് സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തിയാണ് ടീമില്‍ ഇടം നേടിയത്.
പേസര്‍ ജസ്പ്രീത് ബുമ്രയും സ്പിന്നര്‍ കുല്‍ദീപ് യാദവും പരിക്കുമൂലം ചാമ്പ്യൻസ് ട്രോഫിയില്‍ കളിക്കാന്‍ സാധ്യതയില്ലെന്ന് ഭോഗ്‌ലെ പറയുന്നു. ഈ സാഹചര്യത്തില്‍ പേസര്‍മാരായി മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ് എന്നിവരെയാണ് ടീമിലെടുത്തിരിക്കുന്നത്.
സാം കോണ്‍സ്റ്റാസിനെ കണ്ടതോടെ കാര്‍ പാര്‍ക്ക് ചെയ്ത് സെല്‍ഫിയെടുക്കാൻ ഓടി ആരാധകൻ, പിന്നീട് സംഭവിച്ചത്
ഹര്‍ഷ ഭോഗ്‌ലെ തെരഞ്ഞെടുത്ത ചാമ്പ്യൻസ് ട്രോഫിക്കുള്ള 15 അംഗ ഇന്ത്യൻ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ഹാര്‍ദ്ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടൺ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക