
മുംബൈ: രണ്ട് വര്‍ഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷം രാജ്യത്ത് രഞ്ജി ട്രോഫി (Ranji Trophy 2021-22) ക്രിക്കറ്റ് ടൂര്‍ണമെന്‍റ് പുനരാരംഭിച്ചിരിക്കുകയാണ്. കൊവിഡ് മഹാമാരിയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ രഞ്ജിക്ക് തിരിച്ചടിയായത്. മത്സരങ്ങള്‍ പുനരാരംഭിച്ച് ആദ്യദിനം തന്നെ ഒട്ടേറെ മികച്ച പ്രകടനങ്ങള്‍ ഇന്ത്യന്‍ ആരാധകര്‍ കണ്ടു. അതിലൊരു കൗമാര താരത്തിന്‍റെ ബാറ്റിംഗ് ഏറെക്കാലം കാണാന്‍ കഴിയുമെന്ന് പറയുകയാണ് ഇംഗ്ലണ്ട് മുന്‍നായകനും കമന്‍റേറ്ററുമായ മൈക്കല്‍ വോണ്‍ (Michael Vaughan).
ഡല്‍ഹിക്കായി രഞ്ജി ട്രോഫി അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടിയ യാഷ് ദുളിനാണ് മൈക്കല്‍ വോണിന്‍റെ പ്രശംസ. അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ നമ്മള്‍ ഏറെ കാണാന്‍ പോകുന്ന താരമാണ് ദുള്‍ എന്ന് വോണ്‍ ട്വീറ്റ് ചെയ്‌തു.
അടുത്തിടെ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യക്ക് സമ്മാനിച്ച നായകനാണ് യാഷ് ദുള്‍. ബാറ്റിംഗിലും താരം മികച്ച ഫോമിലായിരുന്നു. പിന്നാലെ ദില്ലിയുടെ രഞ്ജി ടീമിലേക്ക് താരത്തിന് ക്ഷണം ലഭിച്ചു. എന്നാല്‍ തമിഴ്‌നാടിനെതിരെ സെഞ്ചുറി നേടി ദുള്‍ രഞ്ജി അരങ്ങേറ്റം ആഘോഷമാക്കി. പരിചയസമ്പത്ത് കുറഞ്ഞ ഓപ്പണിംഗ് പൊസിഷനിലിറങ്ങി ആദ്യ സെഷനില്‍ തന്നെ ദുള്‍ മൂന്നക്കം തികയ്‌ക്കുകയായിരുന്നു. 150 പന്തില്‍ 18 ബൗണ്ടറികള്‍ സഹിതം ദുള്‍ 113 റണ്‍സ് നേടി.
ഇതോടെ സവിശേഷ പട്ടികയിലും യാഷ് ദുള്‍ ഇടം നേടി. രഞ്ജി അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറിയെന്നുള്ള നേട്ടമാണ് അണ്ടര്‍ 19 ക്യാപ്റ്റനെ തേടിയെത്തിയത്. അതും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുമെല്ലാമുള്ള എലൈറ്റ് പട്ടികയില്‍. അണ്ടര്‍ 19 ലോകകപ്പില്‍ നാല് മത്സങ്ങളില്‍ 229 റണ്‍സാണ് ദുള്‍ നേടിയിരുന്നു. ഇതില്‍ ഓസ്‌ട്രേലിയക്കെതിരായ സെഞ്ചുറിയും ഉള്‍പ്പെടും. ഐപിഎല്‍ മെഗാതാരലേലത്തില്‍ ഡല്‍ഹി കാപിറ്റല്‍സ് 50 ലക്ഷം രൂപയ്‌ക്ക് ദുളിനെ സ്വന്തമാക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!