
ദോഹ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ സെഞ്ചുറിയുമായി ടെസ്റ്റില്‍ 1205 ദിവസത്തെ സെഞ്ചുറി വരള്‍ച്ചക്ക് വിരാമമിട്ടതിന് പിന്നാലെ വിരാട് കോലിയെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. കരിയര്‍ അവസാനിക്കുമ്പോള്‍ കോലി രാജ്യാന്തര ക്രിക്കറ്റില്‍ 110 സെഞ്ചുറികള്‍ നേടിയിട്ടുണ്ടാവുമെന്നാണ് അക്തറിന്‍റെ പ്രവചനം.
കോലി ഒടുവില്‍ ഫോമിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. അതിലെനിക്ക് യാതൊരു പുതുമയുമില്ല. കാരണം, മുമ്പ് ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം കോലിയിലുണ്ടായിരുന്നു. എന്നാലിപ്പോള്‍ അദ്ദേഹത്തിന് അത്തരം മാനസിക സമ്മര്‍ദ്ദങ്ങളൊന്നുമില്ല. അതുകൊണ്ടുതന്നെ കളിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹത്തിനാവും. എനിക്ക് കോലിയയില്‍ പൂര്‍ണ വിശ്വാസമുണ്ട്. അദ്ദേഹം രാജ്യാന്തര ക്രിക്കറ്റില്‍ 110 സെഞ്ചുറികള്‍ നേടി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ക്കും. ക്യാപ്റ്റന്‍സി സമ്മര്‍ദ്ദമൊഴിഞ്ഞതോടെ അദ്ദേഹം റണ്‍വേട്ട വീണ്ടും തുടങ്ങിക്കഴിഞ്ഞുവെന്നും എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അക്തര്‍ പറഞ്ഞു.
മൂന്നര വര്‍ഷമായി ടെസ്റ്റില്‍ സെഞ്ചുറി നേടാതിരുന്ന കോലി ഓസ്ട്രേലിയക്കെതിരായ ആദ്യ മൂന്ന് ടെസ്റ്റിലും നിരാശപ്പെടുത്തിയശേഷം അഹമ്മദാബാദില്‍ നടന്ന നാലാം ടെസ്റ്റിലാണ് 186 റണ്‍സടിച്ച് ഫോമിലായത്. 2019 നവംബറില്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ സെഞ്ചുറി നേടിയശേഷമുള്ള കോലിയുടെ ആദ്യ സെഞ്ചുറിയായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം ഏകദിനങ്ങളിലും ടി20യിലും കോലി സെഞ്ചുറികള്‍ നേടിയിരുന്നു.
ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വിക്കറ്റാണ് കരിയറില്‍ തനിക്കേറ്റവും പ്രിയപ്പപ്പെട്ട വിക്കറ്റെന്നും അക്തര്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍ ഇന്ത്യക്കെതിരെ നടന്ന ടെസ്റ്റില്‍ ടീമിലെ എന്‍റെ സഹതാരത്തോട് ഞാന്‍ പറഞ്ഞിരുന്നു, ഞാനിന്ന് സച്ചിന്‍റെ വിക്കറ്റെടുക്കുമെന്ന്. പറഞ്ഞതുപോലെ ഞാന്‍ സച്ചിന്‍റെ വിക്കറ്റെടുത്തു. പിന്നാലെ ഒരുലക്ഷത്തോളം വരുന്ന കൊല്‍ക്കത്തയിലെ കാണികളില്‍ ഭൂരിഭാഗവും സ്റ്റേഡിയം വിട്ടുവെന്നും അക്തര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!