
ചെന്നൈ: ഐപിഎല്‍ 2026 സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ നില അതീവ പരിതാപകരമാണ്. ശനിയാഴ്ച ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് ഏറ്റുവാങ്ങിയ എട്ട് വിക്കറ്റ് തോല്‍വിയോടെ മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് കരിനിഴല്‍ വീണിരിക്കുകയാണ്. നിലവില്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് വെറും രണ്ട് വിജയങ്ങള്‍ മാത്രം സ്വന്തമായുള്ള മുംബൈ, നാല് പോയിന്റുമായി പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്. -0.803 എന്ന മോശം നെറ്റ് റണ്‍റേറ്റും ടീമിന് വലിയ തിരിച്ചടിയാണ്.
മുംബൈയ്ക്ക് ഇനി അഞ്ച് മത്സരങ്ങളാണ് അവശേഷിക്കുന്നത്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ടീമിന് മുന്നിലുള്ള ഏക വഴി ഇനിയുള്ള എല്ലാ മത്സരങ്ങളും വന്‍ മാര്‍ജിനില്‍ വിജയിക്കുക എന്നതാണ്. എന്നാല്‍ എല്ലാ മത്സരങ്ങളും ജയിച്ച് 14 പോയിന്റില്‍ എത്തിയാല്‍ പോലും മുംബൈയ്ക്ക് സ്വന്തം കരുത്തില്‍ മാത്രം പ്ലേ ഓഫില്‍ കയറാന്‍ കഴിയില്ല. മറ്റ് ടീമുകളുടെ വിജയപരാജയങ്ങളെയും നെറ്റ് റണ്‍റേറ്റിനെയും ആശ്രയിച്ച് മാത്രമേ ടീമിന് മുന്നോട്ട് പോകാന്‍ സാധിക്കൂ.
പത്ത് ടീമുകള്‍ പങ്കെടുത്ത മുന്‍ സീസണുകളുടെ ചരിത്രം പരിശോധിച്ചാല്‍, ഏഴ് വിജയങ്ങളുമായി (14 പോയിന്റ്) പ്ലേ ഓഫില്‍ പ്രവേശിക്കുക എന്നത് വളരെ പ്രയാസകരമാണ്. 2024-ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു മാത്രമാണ് മികച്ച നെറ്റ് റണ്‍റേറ്റിന്റെ കരുത്തില്‍ 14 പോയിന്റുമായി പ്ലേ ഓഫിലെത്തിയത്. അതിനാല്‍ തന്നെ മുംബൈയ്ക്ക് ഇനി പിഴവുകള്‍ക്ക് ഒട്ടും സ്ഥാനമില്ല. തുടര്‍ച്ചയായ തോല്‍വികളില്‍ നിന്ന് കരകയറാന്‍ ലക്ഷ്യമിടുന്ന മുംബൈയുടെ അടുത്ത മത്സരം നാളെ വാംഖഡെ സ്റ്റേഡിയത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരെയാണ്. പ്ലേ ഓഫ് സ്വപ്നങ്ങള്‍ നിലനിര്‍ത്താന്‍ മുംബൈയ്ക്ക് ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!