
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ അപൂര്‍വ്വമായ റെക്കോര്‍ഡുകളിലൊന്നുമായാണ് അജിന്‍ക്യ രഹാനെ പടിയിറങ്ങുന്നത്. ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിച്ചവരില്‍ തോല്‍വി അറിയാത്ത ക്യാപ്റ്റനെന്ന നേട്ടവുമായിട്ടാണ് രഹാനെ മടങ്ങുന്നത്. നായകനായി ഇറങ്ങിയ 6 ടെസ്റ്റുകളില്‍ 4 എണ്ണത്തില്‍ ജയം നേടുകയും 2 എണ്ണം സമനിലയിലാക്കുകയും ചെയ്ത അദ്ദേഹം ഒരു മത്സരത്തില്‍ പോലും പരാജയം അറിഞ്ഞിട്ടില്ല.
തോല്‍വിയറിയാത്ത ക്യാപ്റ്റന്മാരുടെ എക്‌സ്‌ക്ലൂസീവ് ക്ലബ്ബ്
ഇന്ത്യക്കായി 38 ടെസ്റ്റ് ക്യാപ്റ്റന്മാര്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതില്‍ നാല് പേര്‍ മാത്രമാണ് തോല്‍വി അറിയാതെ പദവി വിട്ടിട്ടുള്ളത്. കെ ശ്രീകാന്ത് (4 ടെസ്റ്റുകള്‍), ഹേമു അധികാരി, രവി ശാസ്ത്രി (ഓരോ ടെസ്റ്റ് വീതം) എന്നിവരാണ് ഈ പട്ടികയിലുള്ള മറ്റ് താരങ്ങള്‍. എന്നാല്‍, ഈ പട്ടികയില്‍ ഇന്ത്യയെ ഒരു വിദേശ ടെസ്റ്റ് പരമ്പര വിജയത്തിലേക്ക് നയിച്ച ഏക നായകന്‍ രഹാനയാണ്. 2020-21 ലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയാണ് രഹാനെയുടെ കരിയറിലെ ഏറ്റവും വലിയ വഴിതിരിവ്. അഡ്‌ലെയ്ഡില്‍ വെറും 36 റണ്‍സിന് പുറത്തായി വന്‍ തകര്‍ച്ച നേരിട്ട ഇന്ത്യക്ക് മുന്നില്‍ പരമ്പര കൈവിട്ടുപോകുമെന്ന അവസ്ഥയുണ്ടായിരുന്നു.
എന്നാല്‍ ഈ പ്രതിസന്ധിയെ രഹാനെ നേരിട്ടത് അവിശ്വസനീയമായ ആത്മവിശ്വാസത്തോടെയാണ്. മെല്‍ബണില്‍ നടന്ന തന്റെ ആദ്യ ടെസ്റ്റില്‍ തന്നെ മികച്ചൊരു സെഞ്ച്വറി (112) നേടി അദ്ദേഹം ടീമിനെ വിജയത്തിലേക്ക് നയിച്ചു. പരമ്പരയിലെ കനത്ത തിരിച്ചടിക്ക് ശേഷമുള്ള ഈ തിരിച്ചുവരവ് ഡ്രസ്സിംഗ് റൂമിലെ നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുത്തുനല്‍കി. തുടര്‍ന്നുള്ള മത്സരങ്ങളില്‍ പ്രമുഖ താരങ്ങളെല്ലാം പരിക്കേറ്റ് പുറത്തായപ്പോഴും യുവതാരങ്ങളായ മുഹമ്മദ് സിറാജ്, ശുഭ്മാന്‍ ഗില്‍, വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ താക്കൂര്‍, ടി. നടരാജന്‍ എന്നിവരില്‍ വിശ്വാസമര്‍പ്പിക്കാന്‍ രഹാനെ തയ്യാറായി.
ഒടുവില്‍ ബ്രിസ്ബേനില്‍ ഓസ്ട്രേലിയയുടെ 32 വര്‍ഷത്തെ അപരാജിത കുതിപ്പിന് വിരാമമിട്ടുകൊണ്ട് ചരിത്രപരമായ 2-1ന്റെ പരമ്പര വിജയം സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിച്ചത് രഹാനെയുടെ ഈ ശാന്തമായ നേതൃപാടവം കൊണ്ടാണ്.
ടെസ്റ്റ് നായകന്‍: നയിച്ച 6 ടെസ്റ്റുകളില്‍ തോല്‍വിയില്ല (4 ജയം, 2 സമനില). നായകനായിരിക്കെ 6 ടെസ്റ്റുകളില്‍ നിന്നായി 39.88 ശരാശരിയില്‍ 359 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്.
ഏകദിന നായകന്‍: ഇന്ത്യയുടെ 28 ഏകദിന ക്യാപ്റ്റന്മാരില്‍ ഗൗതം ഗംഭീര്‍, അനില്‍ കുംബ്ലെ, മോഹിന്ദര്‍ അമര്‍നാഥ് എന്നിവരോടൊപ്പം പരാജയം അറിയാതെ കരിയര്‍ അവസാനിപ്പിച്ച അപൂര്‍വ്വ താരങ്ങളില്‍ ഒരാളാണ് രഹാനെ. നയിച്ച 3 ഏകദിനങ്ങളിലും ടീം വിജയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!