
ധരംശാല: ട്വന്റി 20 ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ ഇന്ത്യക്ക് ആശങ്കയായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ മങ്ങിയ പ്രകടനം. ഒരുവര്‍ഷത്തില്‍ ഏറെയായി സൂര്യകുമാറിന് ഒറ്റ അര്‍ധസെഞ്ച്വറി പോലും നേടാനായിട്ടില്ല. ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍. ഗ്രൗണ്ടിന്റെ ഏത് ഭാഗത്തേക്കും അനായാസം സിക്‌സര്‍ പറത്തുന്ന താരം. ഐസിസി റാങ്കിംഗില്‍ ഒന്നാമന്‍. ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിന് വിശേഷണങ്ങള്‍ ഏറെ. എന്നാല്‍ ഒരുവര്‍ഷത്തില്‍ ഏറെയായി സ്വന്തം മികവിന്റെ നിഴല്‍മാത്രം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ കളിയില്‍ 12 റണ്‍സിന് പുറത്തായ സൂര്യകുമാറിന് അവസാന മത്സരത്തില്‍ നേടാനായത് അഞ്ച് റണ്‍ മാത്രം. ഈ പരമ്പരയില്‍ മാത്രമല്ല, 2024 നവംബര്‍ മുതല്‍ സൂര്യയുടെ പ്രകടനം ശോകം. 20 ഇന്നിംഗ്‌സില്‍ 13.55 ശരാശരിയില്‍ നേടിയത് 227 റണ്‍സ് മാത്രം. ഇതില്‍ ഒറ്റ അര്‍ധസെഞ്ച്വറിയില്ല. ഉയര്‍ന്ന സ്‌കോര്‍ 47. 20 പന്തിലേറെ നേരിട്ടത് രണ്ടുതവണ മാത്രം. പേസര്‍മാര്‍ക്ക് വിക്കറ്റ് നല്‍കിയത് 17 തവണ. ഇന്ത്യയുടെ തുടര്‍വിജയങ്ങള്‍ക്കിടെ സൂര്യകുമാറിന്റെ റണ്‍വരള്‍ച്ച് ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്.
പക്ഷേ ലോകകപ്പിലേക്ക് അടുക്കുമ്പോള്‍ സൂര്യകുമാര്‍ ഫോം വീണ്ടെടുത്തില്ലെങ്കില്‍ ഇന്ത്യ കനത്ത വിലകൊടുക്കേണ്ടിവരും. 35കാരനായസൂര്യ 97 ട്വന്റി 20യില്‍ നാല് സെഞ്ച്വറിയും 21 അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെ 2771 റണ്‍സെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ആകാശ് ചോപ്ര സൂര്യകുമാറിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.
ഒരു ക്യാപ്റ്റന്റെ ജോലി ടോസിന് വേണ്ടി ഇറങ്ങുക മാത്രമല്ലെന്ന് ചോപ്ര പറഞ്ഞു. അദ്ദേഹത്തിന്റെ വിമര്‍ശനം ഇങ്ങനെ... ''നിങ്ങള്‍ ടീമിന്റെ ക്യാപ്റ്റനാണ്, എന്നാല്‍ ക്യാപ്റ്റന്റെ ജോലി ടോസിന് ഇറങ്ങുകയും ബൗളര്‍മാരെ കൈകാര്യം ചെയ്യുകയും മാത്രമല്ല. തന്ത്രം മെനയുക എന്നത് മാത്രമല്ല കാര്യം. ആദ്യ നാല് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുമ്പോള്‍ റണ്‍സ് നേടുകയെന്ന കര്‍മം കൂടിയുണ്ട്. കഴിഞ്ഞ 17 ഇന്നിംഗ്‌സുകളില്‍ നിന്ന് നിങ്ങള്‍ക്ക് ശരാശരി 14 റണ്‍സ് മാത്രമാണ്. സ്ട്രൈക്ക് റേറ്റും അത്ര മികച്ചതല്ല. ഒരു ഫിഫ്റ്റി പോലും ഇല്ല. ഇതൊരു വലിയ പ്രശ്നമാണ്.'' ചോപ്ര പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!