
ഹുബ്ലി:രഞ്ജി ട്രോഫി ക്രിക്കറ്റ് ചരിത്രത്തിലെ തങ്ങളുടെ കന്നി കിരീടത്തിലേക്ക് കുതിക്കുന്ന ജമ്മു കശ്മീർ ടീമിന് പിന്തുണയുമായി മുഖ്യമന്ത്രി ഒമർ അബ്ദുള്ള. കർണാടകയ്‌ക്കെതിരായ കിരീടപ്പോരാട്ടത്തിന്‍റെ അവസാന ദിനമായ ഇന്ന് ടീമിനെ പ്രോത്സാഹിപ്പിക്കുന്നതിനായി മുഖ്യമന്ത്രി ഹുബ്ലിയിലെ കെ.എസ്.സി.എ ഗ്രൗണ്ടിൽ നേരിട്ടെത്തും. എക്സിലൂടെയാണ് ഹുബ്ലിയിലേക്ക് പോകുന്ന കാര്യം മുഖ്യമന്ത്രി അറിയിച്ചത്.
രഞ്ജി ട്രോഫി ഫൈനലിൽ കളിക്കുന്ന ജമ്മു കശ്മീർ ടീമിനെ പ്രോത്സാഹിപ്പിക്കാൻ ഞാൻ ഹുബ്ലിയിലേക്ക് പോവുകയാണ്. ഫൈനലിൽ എത്തിയതിലൂടെ തന്നെ അവര്‍ സംസ്ഥാനത്തെ ലക്ഷക്കണക്കിന് ആരാധകരുടെ അഭിമാനപാത്രങ്ങളായി കഴിഞ്ഞു. ഗാലറിയിലിരുന്ന് അവർക്കായി ആർപ്പുവിളിക്കാൻ ഞാൻ കാത്തിരിക്കുന്നു എന്നായിരുന്നു ഒമർ അബ്ദുള്ളയുടെ എക്സ് പോസ്റ്റ്.
ആദ്യ ഇന്നിംഗ്‌സിൽ കൂറ്റൻ സ്കോർ പടുത്തുയർത്തിയ ജമ്മു കശ്മീർ നിലവിൽ കിരീടത്തിന് തൊട്ടരികിലാണ്. ആദ്യ ഇന്നിംഗ്‌ഗ്സില്‍ ജമ്മു കശ്മീർ 584 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ കർണാടക 293 റൺസിന് പുറത്തായി. 291 റൺസിന്‍റെ കൂറ്റൻ ലീഡാണ് കശ്മീർ സ്വന്തമാക്കിയത്. ഈ സീസണിലെ തന്‍റെ തകർപ്പൻ ഫോം തുടരുന്ന പേസർ ആഖിബ് നബി 54 റൺസിന് 5 വിക്കറ്റ് വീഴ്ത്തി കർണാടകയുടെ നടുവൊടിച്ചു. നാലാം ദിനം കളി അവസാനിക്കുമ്പോൾ ജമ്മു കശ്മീർ രണ്ടാം ഇന്നിംഗ്സില്‍ 4 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് എന്ന നിലയിലാണ്. 94 റൺസുമായി പുറത്താകാതെ നിൽക്കുന്ന ഓപ്പണർ ഖമ്രാൻ ഇക്ബാലാണ് കശ്മീരിനെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്.
ക്യാപ്റ്റൻ പരസ് ദോഗ്രയുടെ നേതൃത്വത്തിലിറങ്ങുന്ന ജമ്മു കശ്മീർ ടീം, അഞ്ചാം ദിനം വലിയ അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കിൽ ഒന്നാം ഇന്നിംഗ്സ് ലീഡിന്‍റെ കരുത്തില്‍ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയിൽ മുത്തമിടും. മുഖ്യമന്ത്രിയുടെ സാന്നിധ്യം താരങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നുറപ്പാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!