
മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 221 റണ്‍സ് വിജയലക്ഷ്യം. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊല്‍ക്കത്തയ്ക്ക് അജിന്‍ക്യ രഹാനെ (40 പന്തില്‍ 67), അംഗ്ക്രിഷ് രഘുവന്‍ഷി (29 പന്തില്‍ 51) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. നാല് വിക്കറ്റുകള്‍ കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. ഇതില്‍ മൂന്നും ഷാര്‍ദുല്‍ താക്കൂറാണ് നേടിയത്. നേരത്തെ സൂര്യകുമാര്‍ യാദവിനെ ഇംപാക്റ്റ് പ്ലയറാക്കിയാണ് മുംബൈ ഇറങ്ങിയത്. രോഹിത് ശര്‍മ മുഴുവന്‍ സമയവും കളിക്കും.
മികച്ച തുടക്കമാണ് രഹാനെ - അലന്‍ സഖ്യം കൊല്‍ക്കത്തയ്ക്ക് നല്‍കിയത്. ഇരുവരും 69 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ ആറാം ഓവറില്‍ അലന്‍ പുറത്തായി. രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു അലന്റെ ഇന്നിംഗ്‌സ്. വൈകാതെ രഹാനെ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. മൂന്നാം വിക്കറ്റില്‍ കാമറൂണ്‍ ഗ്രീനിനൊപ്പം 40 റണ്‍സ് ചേര്‍ക്കാനും രഹാനെയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ 18 റണ്‍സെടുത്ത് ഗ്രീന്‍ മടങ്ങി. തുടര്‍ന്ന് സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ രഹാനെയും.
രഘുവന്‍ഷിക്കൊപ്പം 36 റണ്‍സ് ചേര്‍ത്ത രഹാനെ അഞ്ച് സിക്‌സും മൂന്ന് ഫോറും നേടിയിരുന്നു. പിന്നീട് രഘുവന്‍ഷി - റിങ്കു സിംഗ് കൂട്ടിചേര്‍ത്ത 60 റണ്‍സാണ് കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. രഘുവന്‍ഷി 19-ാം ഓവറില്‍ വീണു. 29 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും ആറ് ഫോറും നേടിയിരുന്നു. 21 പന്തില്‍ 33 റണ്‍സെടുത്ത റിങ്കു, രമണ്‍ദീപ് സിംഗിനൊപ്പം (4) പുറത്താവാതെ നിന്നു. നാല് ഓവറില്‍ 39 റണ്‍സ് വിട്ടുകൊടുത്താണ് ഷാര്‍ദുല്‍ മൂന്ന് പേരെ പുറത്താക്കിയത്. ഹാര്‍ദിക് മൂന്ന് ഓവറില്‍ 39 റണ്‍സ് നല്‍കി. ജസ്പ്രിത് ബുമ്ര നാല് ഓവറില്‍ 35 റണ്‍സ് വിട്ടുനല്‍കി.
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ, റയാന്‍ റിക്കല്‍ട്ടണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഷെഫാനെ റുഥര്‍ഫോര്‍ഡ്, നമന്‍ ധീര്‍, ശാര്‍ദൂല്‍ താക്കൂര്‍, മയാങ്ക് മാര്‍ക്കണ്ഡെ, അല്ലാഹ് ഗസന്‍ഫര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ഫിന്‍ അലന്‍, അജിന്‍ക്യ രഹാനെ (സി), കാമറൂണ്‍ ഗ്രീന്‍, അംഗ്കൃഷ് രഘുവംശി (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, രമണ്‍ദീപ് സിംഗ്, അനുകുല്‍ റോയ്, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് അറോറ, മുസാറബാനി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!