'ധൈര്യമുണ്ടോ നിങ്ങള്‍ക്ക്', മുന്‍ ഇന്ത്യന്‍ താരത്തെ അമ്പയറാവാന്‍ വെല്ലുവിളിച്ചിരുന്നുവെന്ന് സൈമണ്‍ ടോഫല്‍

Published : May 28, 2022, 07:25 PM ISTUpdated : May 28, 2022, 07:31 PM IST
'ധൈര്യമുണ്ടോ നിങ്ങള്‍ക്ക്', മുന്‍ ഇന്ത്യന്‍ താരത്തെ അമ്പയറാവാന്‍ വെല്ലുവിളിച്ചിരുന്നുവെന്ന് സൈമണ്‍ ടോഫല്‍

Synopsis

സെവാഗിന് പുറമെ നിലവിലെ താരങ്ങളില്‍ കളിയെക്കുറിച്ചും മത്സര സാഹചര്യങ്ങളെക്കുറിച്ചും കൃത്യമായ ധാരണയുള്ള രണ്ട് കളിക്കാര്‍ കൂടിയുണ്ട്. മുന്‍ നായകന്‍ വിരാട് കോലിയും ആര്‍ അശ്വിനുമാണത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ മോണി മോര്‍ക്കലിനും അമ്പയറിംഗ് രംഗത്ത് എത്താന്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ എല്ലാവര്‍ക്കും പറ്റിയ പണിയല്ല ഇത്.

ദുബായ്: രാജ്യാന്തര ക്രിക്കറ്റില്‍ ആരാധകരും കളിക്കാരും ഒരുപോലെ ബഹുമാനിക്കുന്ന അമ്പയറായിരുന്നു ഓസ്ട്രേലിയക്കാരനായ സൈമണ്‍ ടോഫല്‍(Simon Taufel). ഐസിസിയുടെ ഏറ്റവും മികച്ച അമ്പയറായി 2004 മുതല്‍ 2009വരെ തുടര്‍ച്ചയായി അഞ്ച് വര്‍ഷം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ടോഫല്‍ പ്രധാന ഐസിസി ടൂര്‍ണമെന്‍റുകളുടെയെല്ലാം ഫൈനലില്‍ അമ്പയറായിട്ടുണ്ട്. ടോഫലിന് തെറ്റു പറ്റില്ലെന്നത് ആരാധകര്‍ക്ക് എന്ന പോലും കളിക്കാര്‍ക്കും വിശ്വാസമായിരുന്നു. എന്നാല്‍ ചെറിയ പ്രായത്തില്‍ തന്നെ അമ്പയറിംഗ് രംഗത്ത് നിന്ന് വിരമിക്കുകയും ചെയ്തു ടോഫല്‍.

ഇന്ത്യന്‍ മുന്‍ താരത്തെ താന്‍ അമ്പയറാവാന്‍ വെല്ലുവിളിച്ചിട്ടുണ്ടെന്ന ടോഫലിന്‍റെ തുറന്നുപറച്ചിലാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ന്യൂസ് 9 സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ടോഫല്‍ രസകരമായ ആ സംഭവം ഓര്‍ത്തെടുത്തത്.

അവന്‍ ചെയ്യുന്നത് സഹീറിലും നെഹ്‌റയിലും മാത്രമേ കണ്ടിട്ടുള്ളൂ; 23കാരന്‍ പേസറെ വാഴ്‌ത്തി വീരേന്ദര്‍ സെവാഗ്

അമ്പയറായിരുന്ന കാലത്ത് സ്ക്വയര്‍ ലെഗ്ഗില്‍ നില്‍ക്കുമ്പോള്‍ സമീപത്ത് ഫീല്‍ഡ് ചെയ്യുന്ന വീരേന്ദര്‍ സെവാഗ് എല്ലായ്പ്പോഴും തീരുമാനങ്ങളെടുക്കും മുമ്പ് അത് ഔട്ടാണോ നോട്ടൗട്ടാണോ എന്നൊക്കെ കൃത്യമായി പറയുമായിരുന്നു. അന്ന് ഞാന്‍ സെവാഗിനോട് പറഞ്ഞു, നിങ്ങള്‍ അമ്പയറിംഗ് ഗൗരവമായി എടുക്കണമെന്ന്. എന്നാല്‍ അമ്പയറിംഗ് തനിക്ക് പറ്റിയ പണിയല്ലെന്ന് പറഞ്ഞ് സെവാഗ് ഒഴിഞ്ഞു. അത് കഴിഞ്ഞ് ഏതാനും വര്‍ഷം കഴിഞ്ഞ് സെവാഗിനെ ഞാന്‍ അമ്പയറാവാന്‍ പറ്റുമോ എന്ന് വെല്ലുവിളിച്ചു. കാരണം, കളിക്കളത്തിലെ ഓരോ തീരുമാനങ്ങളിലും സെവാഗിന്‍റെ തീരുമാനങ്ങള്‍ കൃത്യമായിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ സെവാഗ് എന്‍റെ വെല്ലുവിളി ഏറ്റെടുത്തില്ല.

സെവാഗിന് പുറമെ നിലവിലെ താരങ്ങളില്‍ കളിയെക്കുറിച്ചും മത്സര സാഹചര്യങ്ങളെക്കുറിച്ചും കൃത്യമായ ധാരണയുള്ള രണ്ട് കളിക്കാര്‍ കൂടിയുണ്ട്. മുന്‍ നായകന്‍ വിരാട് കോലിയും ആര്‍ അശ്വിനുമാണത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ മോണി മോര്‍ക്കലിനും അമ്പയറിംഗ് രംഗത്ത് എത്താന്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ എല്ലാവര്‍ക്കും പറ്റിയ പണിയല്ല ഇത്. എങ്കിലും സെവാഗും കോലിയും അശ്വിനുമെല്ലാം ഈ രംഗത്ത് എത്തിയാല്‍ നന്നായിരുന്നു എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. കാരണം, കളി നിയമങ്ങളിലും മത്സര സാഹചര്യങ്ങളിലും അവര്‍ക്കുള്ള കൃത്യമായ ധാരണതന്നെയാണെന്നും ടോഫല്‍ പറഞ്ഞു.

അവന്‍റെ പ്രകടനത്തിന് 10 കോടിയൊന്നും കൊടുത്താല്‍ പോരാ, ആര്‍സിബി താരത്തെക്കുറിച്ച് സെവാഗ്

2009ലെ ടി20 ലോകകപ്പ് ഫൈനല്‍ നിയന്ത്രിച്ച ശേഷമാണ് ടോഫല്‍ അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2009ലെ പാക്കിസ്ഥാന്‍-ശ്രീലങ്ക ടെസ്റ്റില്‍ അമ്പയറായിരുന്ന ടോഫല്‍ ടീം ബസിനുനേര്‍ക്ക് തീവ്രവാദികള്‍ അക്രമണം നടത്തുമ്പോള്‍ ബസിലുണ്ടായിരുന്നു. അന്ന് ശ്രീലങ്കന്‍ ടീമിലെ ഏഴ് കളിക്കാര്‍ക്ക് പരിക്കേറ്റു. ഈ സംഭവം ടോഫലിനെ മാനസികമായി തകര്‍ത്തിരുന്നു. ഇതാണ് പെട്ടെന്നുള്ള വിരമിക്കലിലേക്ക് നയിച്ചത്. 1999ല്‍ രാജ്യാന്തര അമ്പയറായ ടോഫല്‍ 74 ടെസ്റ്റിലും 174 ഏകദിനങ്ങളിലും അമ്പയറായിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 ലോകകപ്പ്: തീക്ഷ്ണയ്ക്കും ഹസരങ്കയ്ക്കും മൂന്ന് വിക്കറ്റ് വീതം; ഐറിഷ് പടയെ വീഴ്ത്തി ശ്രീലങ്ക തുടങ്ങി
'സഞ്ജു വേണ്ടായിരുന്നു, സാം കറന്‍ തന്നെയായിരുന്നു നല്ലത്'; നേപ്പാള്‍ തോറ്റപ്പോഴും പരിഹാസം സഞ്ജുവിന്