
കൊല്‍ക്കത്ത: ഭീഷണിപ്പെടുത്തിയ മാധ്യമപ്രവർത്തകന്‍റെ പേര് വെളിപ്പെടുത്തില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം വൃദ്ധിമാൻ സാഹ (Wriddhiman Saha). ഒരാളുടെ ജോലി തടസപ്പെടുത്തുക തന്‍റെ ഉദ്ദേശമല്ലെന്നാണ് വെറ്ററന്‍ വിക്കറ്റ് കീപ്പറുടെ വിശദീകരണം. അതേസമയം സാഹയുടെ പിന്നോട്ടുപോക്ക് സൗരവ് ഗാംഗുലി (Sourav Ganguly) പക്ഷത്തിന്‍റെ ഇടപെടലിനെത്തുടർന്നാണെന്ന് ആക്ഷേപമുണ്ട്.
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ടീം പ്രഖ്യാപനത്തിന് ശേഷമാണ് ഒരു പ്രമുഖ മാധ്യമപ്രവർത്തകൻ ഭീഷണിപ്പെടുത്തിയെന്ന വിവരം വൃദ്ധിമാൻ സാഹ സ്‌ക്രീന്‍ഷോട്ട് സഹിതം ട്വീറ്റ് ചെയ്‌തത്. വിഷയത്തിൽ ഇടപെടുമെന്നും സാഹയുമായി സംസാരിക്കുമെന്നും ബിസിസിഐ ട്രഷറർ അരുൺ ധുമാൽ പറഞ്ഞിരുന്നു. എന്നാൽ ബിസിസിഐ ആവശ്യപ്പെട്ടാലും മാധ്യമപ്രവർത്തകന്‍റെ പേര് പറയില്ലെന്ന് വൃദ്ധിമാൻ സാഹ വ്യക്തമാക്കി. 'ഇതുവരെ ബിസിസിഐയിൽ നിന്ന് ആരും വിളിച്ചിട്ടില്ല. ഒരാളുടെ ജോലി തടസ്സപ്പെടുത്തുക എന്‍റെ ഉദ്ദേശമല്ല. എന്‍റെ മാതാപിതാക്കൾ അങ്ങനെയല്ല പഠിപ്പിച്ചതെന്നും' സാഹ പറഞ്ഞു.
കരുക്കള്‍ നീക്കുന്നത് ഗാംഗുലി പക്ഷം?
ഗാംഗുലിയുമായി ബന്ധമുള്ള മാധ്യമപ്രവർത്തകനാണ് ഭീഷണിപ്പെടുത്തിയതെന്ന ആരോപണമുയരുമ്പോഴാണ് സാഹ മറുപടിയുമായെത്തിയത്. ഗാംഗുലിയുമായി രണ്ട് ദിവസത്തിനിടെ സംസാരിച്ചിട്ടില്ലെന്നും സാഹ പറഞ്ഞു. നേരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് പരിശീലകൻ രാഹുൽ ദ്രാവിഡിനെ വരെ പേരെടുത്ത് വിമർശിച്ച വൃദ്ധിമാൻ സാഹ മാധ്യമപ്രവർത്തകന്‍റെ പേര് പറയാത്തത് ഗാംഗുലി പക്ഷത്തിന്‍റെ ഇടപെടൽ കാരണമെന്നാണ് ആരോപണം.
വിഷയത്തിൽ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി ഇടപെടണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ പരിശീലകന്‍ രവി ശാസ്ത്രി ആവശ്യപ്പെട്ടു. സാഹയ്ക്ക് പിന്തുണയുമായി ഇതിഹാസ ഓപ്പണര്‍ വിരേന്ദർ സെവാഗും രംഗത്തെത്തി. മുപ്പത്തിയേഴുകാരനായ വൃദ്ധിമാൻ സാഹ 40 ടെസ്റ്റുകളിൽ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്.
ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് വൃദ്ധിമാന്‍ സാഹ തനിക്ക് അഭിമുഖം നല്‍കണമെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍റെ ആവശ്യം. എന്നാല്‍ അതിന് തയാറാവാതിരുന്നതോടെ പിന്നീട് ഭീഷണി സ്വരത്തിലായി സന്ദേശങ്ങളെന്നാണ് സാഹ വെളിപ്പെടുത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടി ഇത്രയേറെ സംഭാവനകള്‍ നല്‍കിയിട്ടും ഇതാണ് എനിക്ക് അറിയപ്പെടുന്ന ഒരു മാധ്യമപ്രവര്‍ത്തകനില്‍ നിന്ന് ലഭിച്ചത്, ഇങ്ങനെയാണ് ഇപ്പോള്‍ മാധ്യമപ്രവര്‍ത്തനം പോവുന്നത് എന്നായിരുന്നു ചാറ്റിന്‍റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ച് സാഹ ട്വിറ്ററില്‍ എഴുതിയത്.
പേര് പുറത്തുവിടണമെന്ന് ഭാജി
സാഹയ്‌ക്ക് സന്ദേശങ്ങളടച്ച മാധ്യമപ്രവര്‍ത്തകന്‍റെ പേര് പുറത്തുവിടണമെന്ന് മുന്‍താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. 'വൃദ്ധി, നിങ്ങള്‍ അയാളുടെ പേര് പുറത്തുവിടൂ. എന്നാലെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ തനിനിറം പുറത്തുവരൂ. അല്ലെങ്കില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നവരെപ്പോലും അത് സംശയത്തിന്‍റെ മുനയിലാക്കും. എന്ത് തരം മാധ്യമപ്രവര്‍ത്തനമാണിത്. ഇത്തരം സംഭവങ്ങളില്‍ നിന്ന് കളിക്കാരെ ബിസിസിഐ സംരക്ഷിക്കണമെന്നും' ഹര്‍ഭജന്‍ കുറിച്ചു.
ന്യൂസിലന്‍ഡിനെതിരായ നടന്ന ടെസ്റ്റ് പരമ്പരയില്‍ സാഹ അര്‍ധസെഞ്ചുറി നേടിയിരുന്നെങ്കിലും ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ നിന്ന് സാഹയെ ഒഴിവാക്കിയിരുന്നു. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റിലെ പ്രകടനത്തിനുശേഷം തന്നെ അഭിനന്ദിച്ച് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി സന്ദേശമയച്ചുവെന്നും ടീമിലെ സ്ഥാനത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടെന്ന് സന്ദേശത്തില്‍ പറഞ്ഞുവെന്നും സാഹ വ്യക്തമാക്കിയിരുന്നു. അതിനുശേഷമാണ് പരിശീലകനായ രാഹുല്‍ ദ്രാവിഡ് തന്നോട് സെലക്ടര്‍മാരും ടീം മാനേജ്മെന്‍റും ഇനി ടീമിലേക്ക് പരിഗണിക്കാനിടയില്ലെന്നും വിരമിക്കുന്നതാണ് നല്ലതെന്നും വ്യക്തമാക്കിയതെന്നും സാഹ വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സാഹയെ ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും വ്യക്തമായ മറുപടി നല്‍കിയില്ല. സാഹയെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് പറയാനാവില്ലെന്നും പ്രായം ഒരു ഘടകമല്ലെന്നുമായിരുന്നു ചേതന്‍ ശര്‍മ്മയുടെ പ്രതികരണം.