
ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് ദയനീയമായി തോറ്റ ഇന്ത്യന്‍ ടീമിനെതിരെയുള്ള വിമര്‍ശനങ്ങള്‍ തുടരുകയാണ്. വിന്‍ഡീസ് പേസ് ഇതിഹാസം ആന്‍ഡി റോബര്‍ട്സാണ് ഏറ്റവും ഒടുവില്‍ രോഹിത് ശര്‍മക്കും സംഘത്തിനുമെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിറങ്ങും മുമ്പെ ഇന്ത്യ ആ ടെസ്റ്റില്‍ തകര്‍ന്നടിയുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് റോബര്‍ട്സ് പറഞ്ഞു. കാരണം, ഇന്ത്യന്‍ താരങ്ങളുടെ അമിത ആത്മവിശ്വാസവും അഹങ്കാരവും തന്നെയാണെന്ന് മിഡ് ഡേ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ റോബര്‍ട്സ് പറഞ്ഞു. ഇന്ത്യന്‍ ടീമിനെ അഹങ്കാരം ബാധിച്ചിരുന്നു. അവര്‍ ലോകത്തിലെ മറ്റെല്ലാ എതിരാളികളെയും വിലകുറച്ചു കണ്ടു. ഏത് ഫോര്‍മാറ്റിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് ഇന്ത്യന്‍ ടീം ആദ്യം തീരുമാനിക്കണം. അത് ടെസ്റ്റോ, വൈറ്റ് ബോള്‍ ക്രിക്കറ്റോ ആവാം. പക്ഷെ ടി20 ക്രിക്കറ്റില്‍ പന്തും ബാറ്റും തമ്മിലുള്ള പോരാട്ടമേ കാണാനാവില്ല.
ഓവലില്‍ ഇന്ത്യ ബാറ്റിംഗ് കരുത്തു കാട്ടുമെന്ന് തുടക്കത്തില്‍ ഞാന്‍ വെറുതെ പ്രതീക്ഷിച്ചു. ആദ്യ ഇന്നിംഗ്സില്‍ അജിങ്ക്യാ രഹാനെ മാത്രമാണ് ചെറുത്തുനിന്നത്. ശുഭ്മാന്‍ ഗില്‍ ക്രീസില്‍ നിന്ന സമയം ചില നല്ല ഷോട്ടുകള്‍ കളിച്ചെങ്കിലും അത് അധികം നീണ്ടില്ല. പലപ്പോഴും ബാക്ക് ഫൂട്ടില്‍ കളിക്കാന്‍ ഗില്‍ തയാറായില്ല. ആദ്യ ഇന്നിംഗ്സില്‍ ഓസ്ട്രേലിയ 469 റണ്‍സടിച്ചപ്പോഴെ ഇന്ത്യക്ക് പിന്തുടര്‍ന്ന് പിടിക്കുക എന്നത് മാത്രമായിരുന്നു മുന്നിലുള്ള വഴി. വലിയ മത്സരങ്ങളിലെല്ലാം ഇന്ത്യ പോരാട്ടമില്ലാതെ കീഴടങ്ങുന്നത് കാണുന്നത് ഇപ്പോ തുടങ്ങിയതല്ല.
2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലും 2019ലെ ഏകദിന ലോകകപ്പ് സെമിയിലും 2022ലെ ടി20 ലോകകപ്പ് സെമിയുമെല്ലാം നമ്മളിത് കണ്ടതാണ്. അതുകൊണ്ടുതന്നെ നാലാം ഇന്നിംഗ്സില്‍ ജയത്തിലേക്ക് 444 റണ്‍സ് ഓസീസ് കുറിച്ചപ്പോഴെ ഇന്ത്യക്ക് ഒരു സാധ്യതയുമില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. അങ്ങനത്തെ പ്രതീക്ഷകളൊന്നും ഞാന്‍ വെച്ചു പുലര്‍ത്താറില്ല. അവര്‍ തകര്‍ന്നടിയുമെന്ന് എനിക്കുറപ്പായിരുന്നു. കാരണം, ഇന്ത്യയുടെ ബാറ്റിംഗ് അത്രമാത്രം പരിതാപകരമായിരുന്നുവെന്നും ആന്‍ഡി റോബര്‍ട്സ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!