
കൊല്‍ക്കത്ത: ഐപിഎല്‍ ആദ്യഘട്ട മത്സര ക്രമം കഴിഞ്ഞ ദിവസം പുറത്തുവന്നതിന് പിന്നാലെ മുംബൈ ഇന്ത്യൻസ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്കെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. മുംബൈ കുപ്പായത്തില്‍ അഹമ്മദാാദില്‍ ഹാര്‍ദ്ദിക് കളിക്കാനെത്തുമ്പോള്‍ കാണികള്‍ അദ്ദേഹത്തെ കൂവിത്തോല്‍പ്പിക്കണമെന്ന് ആകാശ് ചോപ്ര ജിയോ സിനിമയിലെ ടോക് ഷോയില്‍ പറഞ്ഞു. മാര്‍ച്ച് 24ന് അഹമ്മദാബാദിലാണ് മുംബൈ-ഗുജറാത്ത് പോരാട്ടം.
ഹാര്‍ദ്ദിക്കിനെ കൂവണമെന്ന് പറയാന്‍ ഒരു പ്രത്യേക കാരണമുണ്ടെന്നും ഐപിഎല്ലിലെ തന്‍റെ അനുഭവമാണ് അതിന് കാരണമെന്നും ആകാശ് ചോപ്ര വ്യക്തമാക്കി. 2008ലെ ഐപിഎല്ലില്‍ അഗാര്‍ക്കര്‍ കൊല്‍ക്കത്തയിലായിരുന്നു കളിച്ചിരുന്നത്. അന്ന് ഞങ്ങള് മുംബൈക്കെതിരെ മുംബൈയില് കളിച്ചപ്പോള്‍ ആദ്യ പന്തില്‍ ബൗണ്ടറി വഴങ്ങിയ അഗാര്‍ക്കറെ മുംബൈയിലെ കാണികള്‍ കൂവിയിരുന്നു. കാരണം, അഗാര്‍ക്കര്‍ മുംബൈ ബോയ് ആണെന്നതായിരുന്നു. ബൗണ്ടറിയില്‍ നില്‍ക്കുമ്പോഴും അഗാര്‍ക്കറെ അവര്‍ തുടര്‍ച്ചയായി കൂവിയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ഞങ്ങള്‍ക്ക് സര്‍ക്കിളിനകത്ത് ഫീല്‍ഡിംഗിന് നിര്‍ത്തേണ്ടിവന്നു.
ഐപിഎല്‍ ആവേശകരമാക്കുന്നത് ഇത്തരം വൈകാരിക പ്രകടനങ്ങളാണ്. അതുകൊണ്ടുതന്നെ ആദ്യ മത്സരത്തിന് മുംബൈ ഇന്ത്യൻസ് ഗുജറാത്തിലെത്തുമ്പോള്‍ ടീമിനെ ആദ്യ കിരീടത്തിലേക്കും പിന്നീട് ഫൈനലിലേക്കും നയിച്ച ഹാര്‍ദ്ദിക്കിനെ അഹമ്മദാബാദിലെ കാണികള്‍ കൂവുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അല്ല ആഗ്രഹിക്കുന്നത്. ഹാര്‍ദ്ദിക്ക് ടോസിനായി ഇറങ്ങുമ്പോള്‍ തന്നെ അവര്‍ കൂവാന്‍ തുടങ്ങണം. അങ്ങനെയാണ് ഐപിഎല്‍ ആവേശകരമാകുകയെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് സീസണുകളിലും ഗുജറാത്ത് ടൈറ്റന്‍സ് നായകനായിരുന്ന ഹാര്‍ദ്ദിക്കിനെ അപ്രതീക്ഷിത നീക്കത്തിലൂടെയാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയതും ക്യാപ്റ്റനാക്കിയതും. കഴിഞ്ഞ മൂന്ന് വര്‍ഷമായി കിരീടം നേടിയിട്ടില്ലാത്ത മുംബൈ ഇന്ത്യന്‍സ് ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദ്ദിക്കിനെ നായകനാക്കിയതില്‍ ടീമിനകത്ത് തന്നെ അസംതൃപ്തിയുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഹാര്‍ദ്ദിക്കിനെ കൂവണമെന്ന ആഹ്വാനവുമായി ആകാശ് ചോപ്ര രംഗത്തെത്തിയിരിക്കുന്നത്. ഹാര്‍ദ്ദിക്കിന് പകരം ശുഭ്മാന്‍ ഗില്ലാണ് ഇത്തവണ ഗുജറാത്തിനെ നയിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!