
ചെന്നൈ: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ തോല്‍വിയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ റുതുരാജ് ഗെയ്ക്‌വാദിനെയും മുന്‍ നായകന്‍ എം എസ് ധോണിയെയും കുറ്റപ്പെടുത്തിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മുന്‍ ചെന്നൈ താരം അംബാട്ടി റായുഡു. ലഖ്നൗവിനെതിരായ തോല്‍വിയില്‍ റായുഡു റുതുരാജിന്‍റെ മോശം ക്യാപ്റ്റൻസിയെ കമന്‍ററിയില്‍ കുറ്റപ്പെടുത്തിയെന്ന് മെൻ എക്സ്പി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഡെത്ത് ഓവറുകളിൽ റുതുരാജിന്‍റെ മോശം ഫീല്‍ഡ് പ്ലേസ്മെന്‍റുകളാണ് തോല്‍വിക്ക് കാരണമെന്നും ക്യാപ്റ്റനെന്ന നിലയിൽ റുതുരാജിന്‍റെ പരിചയക്കുറവാണ് ചെന്നൈയുടെ തോല്‍വിക്ക് കാരണമെന്നും റായുഡു സ്റ്റാര്‍ സ്പോര്‍ട്സിലെ കമന്‍ററിയില്‍ പറഞ്ഞുവെന്നായിരുന്നു മെന്‍ എക്സ്പി റിപ്പോര്‍ട്ട് ചെയ്തത്. ഇതേ ചര്‍ച്ചയില്‍ മുൻ ഇന്ത്യന്‍ താരം നവജ്യോത് സിംഗ് സിദ്ദു ചെന്നൈ മുന്‍ നായകന്‍ എം എസ് ധോണിയെ കുറ്റപ്പെടുത്തിയതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ചെന്നൈയുടെ വിജയങ്ങളുടെ ക്രെഡിറ്റ് ധോണിക്ക് നല്‍കുന്നതുപോലെ പരാജയങ്ങളുടെ ഉത്തരവാദിത്തവും ധോണിക്ക് നല്‍കണമെന്ന് സിദ്ദു പറഞ്ഞതായിട്ടായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞത്.
എന്‍റെ പ്രതിഫലമൊന്നും നിങ്ങള്‍ താങ്ങില്ല; കമന്‍ററി പറയാന്‍ വിളിച്ച സ്കൈ സ്പോര്‍ട്സ് ടീമിനോട് സെവാഗ്
എന്നാല്‍ താന്‍ അത്തരമൊരു അഭിപ്രായപ്രകടനമെ നടത്തിയിട്ടില്ലെന്ന് അംബാട്ടി റായുഡു എക്സ് പോസ്റ്റില്‍ കുറിച്ചു. ആ ദിവസം ഞാന്‍ കമന്‍ററി പറയാന്‍ പോലും പോയിട്ടില്ല. ഞാനെന്‍റെ ഫാമില്‍ മാങ്ങ പറിക്കാന്‍ പോയിരിക്കുകയായിരുന്നു. എന്തെങ്കിലുമൊക്കെ എഴുതുമ്പോള്‍ കുറച്ചു കൂടി ഉത്തരവാദിത്തം കാണിക്കാവുന്നതാണ്, അല്ലാതെ മണ്ടത്തരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും റായുഡു ട്വിറ്റര്‍ പോസ്റ്റില്‍ കുറിച്ചു.
ലഖ്നൗവിനെതിരായ അപ്രതീക്ഷിത തോല്‍വിയോടെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സ് ഉയര്‍ത്തിയ 210 റണ്‍സ് വിജയലക്ഷ്യം മാര്‍ക്കസ് സ്റ്റോയ്നിസിന്‍റെ അപരാജിത സെഞ്ചുറി കരുത്തിലായിരുന്നു ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് മറികടന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!