
മുംബൈ: ഇന്ത്യന്‍ അമ്പയറായ നിതിന്‍ മേനോന്‍(Nitin Menon) ഐസിസി എലൈറ്റ് പാനലില്‍(ICC Elite panel of Umpires) സ്ഥാനം നിലനിര്‍ത്തി. ഒരു വര്‍ഷത്തേക്ക് കൂടിയാണ് ഐസിസി നിതിന്‍ മേനോനെ എലൈറ്റ് പാനലില്‍ നിലനിര്‍ത്തിയത്. എലൈറ്റ് പാനലിലുള്ള 11 അമ്പയര്‍മാരില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരേയൊരു അമ്പയറാണ് നിതിന്‍ മേനോന്‍. ഈ മാസം അവസാനം നടക്കുന്ന ശ്രീലങ്ക-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ ന്യൂട്രല്‍ അമ്പയറായി അരങ്ങേറാനിരിക്കുകയാണ് നിതിന്‍ മേനോന്‍. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം നിതിന്‍ മേനോന്‍ ശ്രീലങ്കയിലേക്ക് പോകും.
എലൈറ്റ് പാനല്‍ അമ്പയര്‍മാരുടെ പട്ടികയില്‍ മാറ്റങ്ങളൊന്നുമില്ല. നിതിന്‍ മേനോന് പുറമെ അലീം ദാര്‍(പാക്കിസഥാന്‍), ക്രിസ് ഗാഫ്നി(ന്യൂസിലന്‍ഡ്), കുമാര്‍ ധര്‍മസേന(ശ്രീലങ്ക), മറായിസ് ഇറാസ്മസ്, മൈക്കല്‍ ഗഫ്, റിച്ചാര്‍ഡ് ഇല്ലിംഗ്‌വര്‍ത്ത്, റിച്ചാര്‍ര്‍ഡ് കെറ്റില്‍ബറോ(ഇംഗ്ലണ്ട്), പോള്‍ റീഫല്‍, റോഡ് ടക്കര്‍(ഓസ്ട്രേലിയ),ജോയല്‍ വില്‍സണ്‍(വെസ്റ്റ് ഇന്‍ഡീസ്) എന്നിവരാണ് എലൈറ്റ് പാനലിലുള്ളത്. ബിസിസിഐയാണ് ഇന്ത്യയില്‍ നിന്ന് എലൈറ്റ് പാനലിലെത്തേണ്ട അമ്പയര്‍മാരെ നിര്‍ദേശിക്കുന്നത്. നിലവില്‍ മലയാളി അമ്പയര്‍ കെ എന്‍ അനന്തപത്മനാഭന്‍, അനില്‍ ചൗധരി, വീരേന്ദര്‍ ശര്‍മ, ജെ മദനഗോപാല്‍ എന്നിവരെയാരാണ് അടുത്തതായി പരിഗണിക്കാനിടയുള്ളത്.
രഞ്ജിയില്‍ സെഞ്ചുറിക്കുശേഷം ബാറ്റിനൊപ്പം കത്തുയര്‍ത്തി മനോജ് തിവാരിയുടെ ആഘോഷം
കൊവിഡിന്‍റെ സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും പ്രാദേശിക അമ്പയര്‍മാര്‍ക്ക് ടെസ്റ്റ് മത്സരം നിയന്ത്രിക്കാന്‍ ഐസിസി പ്രത്യേകം അനുമതി നല്‍കിയിരുന്നു. അതിനാല്‍ നിതിന്‍ മേനോന്‍ കൂടുതലും ഇന്ത്യയിലെ മത്സരങ്ങളിലാണ് അമ്പയറായിരുന്നത്. 2020ലാണ് 38കാരനായ നിതിന്‍ മേനോന്‍ ഐസിസി എലൈറ്റ് പാനലിലെത്തിയത്. എസ് വെങ്കട്ടരാഘവനും എസ് രവിക്കും ശേഷം എലൈറ്റ് പാനലിലെത്തുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ അമ്പയറാണ് നിതിന്‍ മേനോന്‍.
നിതിന്‍ മേനോന്‍റെ മലയാളി ബന്ധം
അച്ഛന്‍ നരേന്ദ്ര മേനോന്‍റെ പാത പിന്തുടര്‍ന്നാണ് നിതിന്‍ അംപയറിംഗിലെത്തുന്നത്. തൃശൂരില്‍ നിന്നുള്ള മലയാളി കുടുംബത്തിലാണ് നരേന്ദ്ര മേനോന്‍റെ ജനനം. ആലുവയില്‍ നിന്നാണ് നരേന്ദ്ര മേനോന്‍ വിവാഹം കളിച്ചത്. നിതിന്‍ മേനോന്‍റെ ഭാര്യ കോട്ടയം ചെങ്ങന്നൂര്‍ സ്വദേശിനിയാണ്.
പിഴയ്ക്കാത്ത തീരുമാനങ്ങള്‍; അഹമ്മദാബാദില്‍ വിസ്മയമായി അംപയര്‍ നിതിന്‍ മേനോന്‍
മധ്യപ്രദേശിനുവേണ്ടി 51 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള നരേന്ദ്ര മേനോന്‍റെ അമ്മയാവട്ടെ തൃപ്പുണിത്തുറ സ്വദേശിയാണ്. നരേന്ദ്ര മേനോനും ഒരിക്കല്‍ രാജ്യാന്തര അംപയറായിരുന്നു. 1993 മുതല്‍ 1998വരെ മത്സരങ്ങള്‍ നിയന്ത്രിച്ചു. എന്നാല്‍ ഒരിക്കല്‍പ്പോലും ടെസ്റ്റ് മത്സരം നിയന്ത്രിക്കാന്‍ അവസരം കിട്ടിയില്ല. ഈ മോഹമാണ് മകന്‍ നിതിനിലൂടെ നരേന്ദ്ര മേനോന്‍ സാക്ഷാത്കരിച്ചത്. ഇരുപത്തിരണ്ടാം വയസ്സില്‍ കളിക്കാരനില്‍ നിന്ന് അംപയറുടെ കുപ്പായത്തിലേക്ക് മാറിയ നിതിന്‍ എലൈറ്റ് പാനലിലെത്തിയ പ്രായം കുറഞ്ഞ ഇന്ത്യന്‍ അമ്പയറുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!