'രാജാവ്' എത്തിയാല്‍ പറയേണ്ടല്ലോ...മടങ്ങിവരവില്‍ ധോണിക്ക് ഊഷ്‌മള സ്വീകരണവുമായി ബിസിസിഐ

By Web TeamFirst Published Oct 18, 2021, 12:26 PM IST
Highlights

ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ ക്യാമ്പിലെത്തിയ താരങ്ങൾ ഇന്നലെ പരിശീലനം തുടങ്ങി. ഉപദേഷ്‌ടാവ് എം എസ് ധോണിയും ടീമിനൊപ്പം ചേര്‍ന്നു. 

ദുബായ്: ടി20 ലോകകപ്പില്‍(ICC T20 World Cup 2021) ഉപദേഷ്‌ടാവായി ഇന്ത്യന്‍ ടീമിനൊപ്പം(Team India) ചേര്‍ന്ന ഇതിഹാസ നായകന്‍ എം എസ് ധോണിക്ക്(MS Dhoni) ഗംഭീര സ്വീകരണവുമായി ബിസിസിഐ(BCCI). പുതിയ ചുമതലയില്‍ ടീം ഇന്ത്യയില്‍ മടങ്ങിയെത്തിയ കിംഗിന് ഊഷ്‌മളമായ സ്വാഗതം അറിയിക്കുന്നു എന്ന കുറിപ്പോടെയാണ് ബിസിസിഐയുടെ ട്വീറ്റ്. രവി ശാസ്‌ത്രിയുടെ(Ravi Shastri) നേതൃത്വത്തിലുള്ള പരിശീലക സംഘത്തിനൊപ്പം ആശയങ്ങള്‍ ധോണി പങ്കുവെക്കുന്നത് ചിത്രത്തില്‍ കാണാം. 

Extending a very warm welcome to the KING 👑 is back with and in a new role!💪 pic.twitter.com/Ew5PylMdRy

— BCCI (@BCCI)

ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ ക്യാമ്പിലെത്തിയ താരങ്ങൾ ഇന്നലെ പരിശീലനം തുടങ്ങി. ഇന്ന് ലോകകപ്പിന് മുന്നോടിയായി ആദ്യ സന്നാഹ മത്സരം വിരാട് കോലിയും സംഘവും കളിക്കും. ദുബായിലെ ഐസിസി അക്കാദമി ഗ്രൗണ്ടില്‍ വൈകിട്ട് ഏഴരയ്‌ക്ക് തുടങ്ങുന്ന കളിയില്‍ ഇംഗ്ലണ്ടാണ് എതിരാളികള്‍. ഓസ്‌ട്രേലിയക്കെതിരേയും ഇന്ത്യക്ക് സന്നാഹ മത്സരമുണ്ട്. 

ധോണി വന്നു, കോലി ഹാപ്പി 

ഞായറാഴ്‌ച പാകിസ്ഥാനെതിരെയാണ് ടി20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ ആദ്യ മത്സരം. ലോകകപ്പോടെ ടി20 ക്യാപ്റ്റന്‍സി ഒഴിയുന്ന വിരാട് കോലിക്ക് അഭിമാന പോരാട്ടമാണ് ടൂര്‍ണമെന്‍റ്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നാലാം കിരീടത്തിൽ എത്തിച്ചാണ് ധോണി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്യാമ്പിൽ എത്തിയിരിക്കുന്നത്. ഐസിസി കിരീടമെന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ ധോണിയുടെ സാന്നിധ്യം സഹായിക്കുമെന്നാണ് കോലിയുടെ വിശ്വാസം.

മൂന്ന് ഐസിസി കിരീടങ്ങള്‍ ഉയര്‍ത്തിയ നായകനാണ് എം എസ് ധോണി. 2007ല്‍ പ്രഥമ ടി20 ലോകകപ്പ് കിരീടവും 2011ല്‍ ഏകദിന ലോകകപ്പും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യക്ക് സമ്മാനിച്ചു. ഈ മൂന്ന് കിരീടങ്ങളും ഉയര്‍ത്തിയ ആദ്യ ക്യാപ്റ്റന്‍ കൂടിയാണ് ധോണി. 

ധോണി വിരമിക്കരുത്, അടുത്ത സീസണിലും ഐപിഎല്ലില്‍ കളിക്കണം; അഭ്യര്‍ഥിച്ച് സെവാഗ്

ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡ്

വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര അശ്വിന്‍, ഷർദ്ദുൽ ഠാക്കൂർ, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി. 

റിസര്‍വ് താരങ്ങള്‍

ശ്രേയസ് അയ്യർ, ദീപക് ചഹർ, അക്‌സര്‍ പട്ടേല്‍. 

ധോണി മെന്‍ററായി വരുന്നതില്‍ സന്തോഷം, ദ്രാവിഡ് പരിശീലകനായി വരുന്നതിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് കോലി
 

click me!