കോലിയെ പിന്തള്ളി ടെസ്റ്റ് ക്രിക്കറ്റിലെ കിംഗായി വീണ്ടും സ്‌മിത്ത്; ബുമ്രയ്‌ക്കും വമ്പന്‍ നേട്ടം

By Web TeamFirst Published Sep 3, 2019, 3:09 PM IST
Highlights

ബാറ്റ്സ്‌മാന്‍മാരില്‍ ഒന്നാം സ്ഥാനം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയില്‍ നിന്ന് തിരിച്ചുപിടിച്ച് ഓസീസ് ബാറ്റ്സ്‌മാന്‍ സ്റ്റീവ് സ്‌മിത്ത്

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ബാറ്റ്സ്‌മാന്‍മാരില്‍ ഒന്നാം സ്ഥാനം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയില്‍ നിന്ന് തിരിച്ചുപിടിച്ച് ഓസീസ് ബാറ്റ്സ്‌മാന്‍ സ്റ്റീവ് സ്‌മിത്ത്. ജമൈക്കയില്‍ ആദ്യ പന്തില്‍ പുറത്തായതോടെയാണ് കോലി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ആഷസില്‍ ഹെഡിംഗ്‌ലെയില്‍ കളിക്കാതിരുന്ന സ്‌മിത്തിന് കോലിയെക്കാള്‍ ഒരു പോയിന്‍റാണ് അധികമുള്ളത്. ആഷസ് നാലാം ടെസ്റ്റില്‍ മികവ് കാട്ടിയാല്‍ സ്‌മിത്തിന് ലീഡുയര്‍ത്താം. 

2015 ഡിസംബര്‍ മുതല്‍ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തായിരുന്നു സ്റ്റീവ് സ്‌മിത്ത്. എന്നാല്‍ പന്ത് ചുരണ്ടല്‍ വിവാദത്തിലെ വിലക്കിനെ തുടര്‍ന്ന് റാങ്കിംഗില്‍ സ്‌മിത്ത് താഴേക്ക് പോവുകയായിരുന്നു. അജിങ്ക്യ രഹാനെയും ഹനുമ വിഹാരിയുമാണ് റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ആദ്യ പത്തില്‍ തിരിച്ചെത്തിയ രഹാനെ നാല് സ്ഥാനങ്ങള്‍ മുന്നോട്ട് കയറി ഏഴാമതെത്തിയപ്പോള്‍ ഹനുമ വിഹാരി 40 സ്ഥാനങ്ങളുയര്‍ന്ന് 30-ാം സ്ഥാനത്തെത്തി. കിവീസ് നായകന്‍ കെയ്‌ന്‍ വില്യംസനാണ് റാങ്കിംഗില്‍ മൂന്നാമത്. 

വിന്‍ഡീസിനെ എറിഞ്ഞിട്ട പ്രകടനവുമായി ജസ്‌പ്രീത് ബുമ്ര ബൗളര്‍മാരുടെ റാങ്കിംഗില്‍ കുതിച്ചുചാട്ടമുണ്ടാക്കി. രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ഹാട്രിക്കടക്കം 13 വിക്കറ്റ് നേടിയ ബുമ്ര കരിയറിലെ മികച്ച പോയിന്‍റുമായി(835) മൂന്നാം സ്ഥാനത്തെത്തി. ഓസീസിന്‍റെ പാറ്റ് കമ്മിന്‍സും ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദയും മാത്രമാണ് ബുമ്രക്ക് മുന്നിലുള്ളത്. വിന്‍ഡീസ് നായകന്‍ ജാസന്‍ ഹോള്‍ഡര്‍ ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ബൗളിംഗില്‍ ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇംഗ്ലണ്ടിന്‍റെ ജെയിംസ് ആന്‍ഡേഴ്‌സണിനൊപ്പം നാലാം സ്ഥാനത്തെത്തി. 

click me!