
വെല്ലിംഗ്ടണ്‍: വനിതാ ഏകദിന ലോകകപ്പില്‍(ICC Womens World Cup) ഓസ്ട്രേലിയക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റ പാക്കിസ്ഥാനെയാണ് ഓസീസ് ഏഴ് വിക്കറ്റിന് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തപ്പോള്‍ ഓപ്പണര്‍ അലീസ ഹീലിയുടെ അര്‍ധസെഞ്ചുറി കരുത്തില്‍ ഓസ്ട്രേലിയ 34.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
ടോസ് നഷ്ടമായി ആദ്യം ക്രീസിലിറങ്ങിയ പാക്കിസ്ഥാന്‍ തുടക്കത്തിലെ തകര്‍ന്നടിഞ്ഞു.44-4ലേക്ക് കൂപ്പുകുത്തിയ പാക്കിസ്ഥാനെ ക്യാപ്റ്റന്‍ ബിസ്മാ മറൂഫും(122 പന്തില്‍ 78*) അലിയാ റിയാസും(109 പന്തില്‍ 53) നാലാം വിക്കറ്റില്‍ 99 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി കരകയറ്റി. അലിയാ റിയാസ് പുറത്തായശേഷമെത്തിയ ഫാത്തിമ സനയെ(14) കൂട്ടുപിടിച്ച് മറൂഫ് പാക്കിസ്ഥാനെ 150 കടത്തിയെങ്കിലും അവസാന ഓവറുകളില്‍ പാക്കിസ്ഥാനെ തകര്‍ത്തടിക്കാന്‍ അനുവദിക്കാതെ ഓസീസ് ബൗളര്‍മാര്‍ പിടിച്ചുകെട്ടിയതോടെ സ്കോര്‍ 200 കടന്നില്ല. ഓസീസിനായി അളന്‍ കിങ് രണ്ട് വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗില്‍ ഓപ്പണിംഗ് വിക്കറ്റില്‍ അലീസ ഹീലിയും റെയ്ച്ചല്‍ ഹെയ്ന്‍സും(34) ചേര്‍ന്ന് 10.3 ഓവറില്‍ 60 റണ്‍സടിച്ച് ഓസ്ട്രേലിയക്ക് മികച്ച തുടക്കമിട്ടു. ഹെയ്ന്‍സ് പുറത്തായശേഷമെത്തിയ ക്യാപ്റ്റന്‍ മെഗ്‌ലാനിങ്(35), എല്‍സി പെറി(26*), ബേത്ത് മൂണി(23*) എന്നിവരും തിളങ്ങിയതോടെ ഓസീസ് അനായാസം ലക്ഷ്യത്തിലെത്തി.
ആദ്യ മത്സരത്തില്‍ ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച ഓസ്ട്രേലിയയുടെ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് വമ്പന്‍ തോല്‍വി വഴങ്ങിയ പാക്കിസ്ഥാന്‍റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയും. രണ്ടാം തോല്‍വിയോടെ ഗ്രൂപ്പില്‍ പാക്കിസ്ഥാന്‍ ബംഗ്ലാദേശിനും പിന്നില്‍ ഏറ്റവും അവസാന സ്ഥാനത്താണ്. രണ്ട് മത്സരങ്ങളില്‍ നാലു പോയന്‍റുമായി ഓസീസ് ഒന്നാമതും രണ്ട് പോയന്‍റുള്ള ഇന്ത്യ രണ്ടാമതുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!