
റാവല്‍പിണ്ടി: പാകിസ്ഥാന്‍- ഓസ്‌ട്രേലിയ (PAK vs AUS) പരമ്പരയിലെ ആദ്യ ടെസ്റ്റ് വിരസമായ സമനിലയിലാണ് അവസാനിച്ചത്. ബാറ്റ്‌സ്മാന്മാരുടെ പറുദീസയായിരുന്ന പിച്ച് ക്രിക്കറ്റ് ആരാധകര്‍ക്കും നിരാശ സമ്മാനിച്ചു. എന്നാല്‍ മറ്റൊരു സംഭവം ഏറെ വൈറലായി. ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറുടെ (David Warner) നൃത്തചുവടുകളായിരുന്നു അത്.
മത്സരത്തിനിടെ താരം ഗ്രൗണ്ടില്‍ നൃത്തം ചെയ്യുന്ന വീഡിയോ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. പഞ്ചാബി നൃത്തചുവടുകളെല്ലാം അടങ്ങിയ 30 മിനിറ്റ് വീഡിയോയായിരുന്നത്. ടെസ്റ്റിനിടെ ആശ്വസിക്കാവുന്ന ചില നിമിഷങ്ങള്‍ ഇതൊക്കെയാണെന്ന രീതിയിലാണ് കമന്റുകള്‍ വരുന്നത്. വീഡിയോ കാണാം...
ടെസ്റ്റില്‍ ഇരു ടീമുകളും ആര്‍ക്കും നഷ്ടമില്ലാതെ കൈകൊടുത്ത് പിരിഞ്ഞു. ടോസ് നേടി ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നാലിന് 476 എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്്‌സ് ഡിക്ലയര്‍ ചെയ്തു. അസര്‍ അലി (185), ഇമാം ഉള്‍ ഹഖ് (157) എന്നിവരുടെ ഇന്നിംഗ്‌സാണ് പാകിസ്ഥാനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. നഥാന്‍ ലിയോണ്‍, മൈക്കല്‍ സ്റ്റാര്‍ക്ക്, മര്‍നസ് ലബുഷെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ സന്ദര്‍ശകര്‍ 459ന് പുറത്തായി. പാകിസ്താന് 17 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. 97 റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയായിരുന്നു അവരുടെ ടോപ് സ്‌കോറര്‍. ലബുഷെയ്ന്‍ (90), സ്റ്റീവന്‍ സ്മിത്ത് (78), ഡേവിഡ് വാര്‍ണര്‍ (68), കാമറൂണ്‍ ഗ്രീന്‍ (48) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. സ്പിന്നര്‍ നൗമാന്‍ അലി ആതിഥേയര്‍ക്ക് വേണ്ടി ആറ് വിക്കറ്റ് നേടി. ഷഹീന്‍ അഫ്രീദി രണ്ടും സാജിദ് ഖാന്‍, നസീം ഷാ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
പിന്നാലെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ചപ്പോഴും പാക് ഓപ്പണര്‍ ഇമാം ഉള്‍ ഹഖ് (പുറത്താവാതെ 111) സെഞ്ചുറി നേടി. സഹ ഓപ്പണര്‍ 136 റണ്‍സുമായി പുറത്താവാതെ നിന്നു. രണ്ട് ഇന്നംഗ്‌സിലും സെഞ്ചുറി നേടിയ ഇമാം തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്.
മൂന്ന് ടെസ്റ്റാണ് പരമ്പരയിലുള്ളത്. രണ്ടാം ടെസ്റ്റ് ഈ മാസം 12ന് കറാച്ചിയില്‍ ആരംഭിക്കും. അതേസമയം ഫ്‌ളാറ്റ് ട്രാക്ക് ഒരുക്കിയതിന് കടുത്ത വിമര്‍ശനമാണ് പിസിബി നേരിടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!