
മുംബൈ: ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ നാലാം നമ്പറില്‍ ആരിറങ്ങണം. ലോകകപ്പിന് മാസങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയ ചര്‍ച്ചയ്‌ക്ക് ഇതുവരെ ഉത്തരമായിട്ടില്ല. ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ നിര്‍ണായക ബാറ്റിംഗ് പൊസിഷനില്‍ ആരിറങ്ങണം എന്ന് ബിസിസിഐയ്‌ക്ക് നിശ്ചയമില്ല. ഇതിനിടെ നാലാം നമ്പര്‍ ചര്‍ച്ചയില്‍ തന്‍റെ നിലപാട് അറിയിച്ചിരിക്കുകയാണ് 1983 ലോകകപ്പ് ജേതാവ് സന്ദീപ് പാട്ടില്‍.
എം എസ് ധോണി ഉള്‍പ്പെടെ ആര്‍ക്ക് വേണമെങ്കിലും നാലാം നമ്പര്‍ സ്ഥാനത്ത് ബാറ്റ് ചെയ്യാം. ഹാര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ്, വിജയ് ശങ്കര്‍ എന്നിവരുണ്ട്. ധോണി നാലാം നമ്പറില്‍ ബാറ്റ് ചെയ്തിട്ടുള്ള താരമാണ്. സെലക്‌ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന കാലത്ത് ധോണിയായിരുന്നു എന്നും നാലാം നമ്പറില്‍ തന്‍റെ താരം. ആറാം നമ്പറിലല്ല, നാലാം നമ്പറിലാണ് ബാറ്റ് ചെയ്യേണ്ടതെന്ന് ധോണിയോട് ഏറെ തവണ പറഞ്ഞിട്ടുണ്ട്. ആവശ്യമെങ്കില്‍ കോലിക്കും നാലാം നമ്പറില്‍ ഇറങ്ങാമെന്നും 1983 ലോകകപ്പ് ജേതാവായ സന്ദീപ് പാട്ടീല്‍ പറഞ്ഞു.
ലോകകപ്പിനുള്ള 15 അംഗ പ്രാഥമിക സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ വിജയ് ശങ്കറാകും നാലാം നമ്പറില്‍ ഇറങ്ങുക എന്ന സൂചന സെലക്‌ഷന്‍ കമ്മിറ്റി തലവന്‍ എം എസ് കെ പ്രസാദ് നല്‍കിയിരുന്നു. മെയ് 30 മുതല്‍ ഇംഗ്ലണ്ടിലും വെയ്‌ല്‍സിലുമായാണ് ഏകദിന ലോകകപ്പ് നടക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!