ശാസ്ത്രിയും കോലിയുമായിരുന്നെങ്കില്‍ ആദ്യദിനം മുതലെ പന്ത് കുത്തിത്തിരിയുന്ന പിച്ചൊരുക്കിയേനെയെന്ന് മഞ്ജരേക്കര്‍

By Web TeamFirst Published Feb 7, 2023, 4:58 PM IST
Highlights

അതേസമയം, രവി ശാസ്ത്രി ഇന്ത്യന്‍ പരിശീലകനും വിരാട് കോലി ഇന്ത്യന്‍ ക്യാപ്റ്റനുമായിരുന്നെങ്കില്‍ ആദ്യ ദിനം മുതലെ പന്ത് കുത്തിത്തിരിയുന്ന പിച്ചൊരുക്കാന്‍ ആവശ്യപ്പെടുമെന്ന് വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.

മുംബൈ: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിനായി നാഗ്പൂരിലെ വിസിഎ സ്റ്റേ‍ഡിയത്തില്‍ ഒരുക്കിയിരിക്കുന്ന പിച്ചിനെച്ചൊല്ലിയുള്ള ആകാംക്ഷയിലാണ് ഇരു ടീമുകളും ഒപ്പം ആരാധകരും. നിലവില്‍ നിറയെ പുല്ലുള്ല പച്ചപ്പുള്ള പിച്ചാണെങ്കിലും മത്സരദിനം മുഴുവന്‍ പുല്ലും നീക്കി സ്പിന്നിനെ സഹായിക്കുന്ന പിച്ചാക്കി മാറ്റുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ ബാറ്റര്‍മാരെയും ബൗളര്‍മാരെയും ഒരുപോലെ തുണക്കുന്ന മികച്ച പിച്ചൊരുക്കണമെന്ന് മാത്രമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കോച്ച് രാഹുല്‍ ദ്രാവിഡും ക്യൂറേറ്റര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം എന്നാണ് കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

അതേസമയം, രവി ശാസ്ത്രി ഇന്ത്യന്‍ പരിശീലകനും വിരാട് കോലി ഇന്ത്യന്‍ ക്യാപ്റ്റനുമായിരുന്നെങ്കില്‍ ആദ്യ ദിനം മുതലെ പന്ത് കുത്തിത്തിരിയുന്ന പിച്ചൊരുക്കാന്‍ ആവശ്യപ്പെടുമെന്ന് വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. കോലിയും ശാസ്ത്രിയും ആയിരുന്നെങ്കില്‍ ഒരു സംശയവുമില്ല, ആദ്യ ദിനത്തിലെ ആദ്യ സെഷന്‍ മുതലെ പന്ത് കുത്തിത്തിരിയുന്ന പിച്ചായിരിക്കും ഒരുക്കുക. എന്നാല്‍ രാഹുല്‍ ദ്രാവിഡിന്‍റെയും രോഹിത് ശര്‍മയുടെയും നേതൃത്വത്തിലുള്ള പുതിയ ടീം മാനേജ്മെന്‍റ് ഇക്കാര്യത്തില്‍ എന്ത് നിലപാടാണ് സ്വീകരിക്കുക എന്ന് എനിക്കുറപ്പില്ല. എന്തായാലും സ്പിന്നിനെ തുണക്കുന്ന പിച്ച് തന്നെയാവും ആദ്യ ടെസ്റ്റിനായി നാഗ്പൂരില്‍ ഒരുക്കിയിട്ടുണ്ടാകുക എന്നാണ് തന്‍റെ വിലയിരുത്തലെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റ്: പ്ലേയിംഗ് ഇലവന്‍ സംബന്ധിച്ച നിര്‍ണായക സൂചനയുമായി രാഹുല്‍

ഇംഗ്ലണ്ടിനെപ്പോലെ അക്രമണോത്സുക ബാറ്റിംഗ് ഇന്ത്യക്കെതിരായ ടെസ്റ്റില്‍ ഓസീസിന് ഫലപ്രദമായി നടപ്പാക്കാനാവില്ലെന്നും മഞ്ജരേക്കര്‍ പറഞ്ഞു. പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും പിച്ചുകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസം ടേണ്‍ ആണ്. ചരിത്രമെടുത്താല്‍ തന്നെ ഇന്ത്യയിലെത്തുന്ന സന്ദര്‍ശക ടീമുകള്‍ക്കൊന്നും ഈ ടേണ്‍ അതിജീവിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് അതിവേഗ സ്കോറിംഗിന്‍റെയോ ആക്രമണോത്സുക ബാറ്റിംഗിന്‍റെയോ കാര്യം മറന്നേക്കു.ആദ്യം സ്കോര്‍ ബോര്‍ഡില്‍ റണ്‍സെത്തിക്കാന്‍ ശ്രമിക്കു.

പാക്കിസ്ഥാനില്‍ ഇംഗ്ലണ്ട് അടിച്ചതുപോലെ ഇന്ത്യയില്‍ വന്നാല്‍ അവര്‍ക്ക് അടിക്കാനാവില്ല. 2016ലെ പരമ്പരയില്‍ ജോസ് ബട്‌ലറിലൂടെ അവരതിന് ശ്രമിച്ചതാണ്. പക്ഷെ അമ്പേ പരാജയപ്പെട്ടുപോയി. അതുകൊണ്ടതന്നെ ഇംഗ്ലണ്ട് പാക്കിസ്ഥാനില്‍ ചെയ്തത് ഓസ്ട്രേലിയക്ക് ഇന്ത്യയില്‍ ചെയ്യാനാവില്ലെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

click me!