ഇന്ത്യ രോഹിത്തിനെ വിശ്വസിച്ചപോലെ പാക് കളിക്കാരെ ബോര്‍ഡ് വിശ്വസിക്കുന്നില്ലെന്ന് ഇമാം ഉള്‍ ഹഖ്

By Web TeamFirst Published May 2, 2020, 7:09 PM IST
Highlights

മികച്ച പ്രകടനം പുറത്തെടുക്കാതിരുന്നിട്ടും കരിയറിന്റെ തുടക്കത്തില്‍ രോഹിത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് മികച്ച പിന്തുണയാണ് നല്‍കിയത്. ഒരുപാട് അവസരങ്ങള്‍ രോഹിത്തിന് അവര്‍ നല്‍കി.

കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് രോഹിത് ശര്‍മയില്‍ വിശ്വാസമര്‍പ്പിച്ചപ്പോലെ പാക് കളിക്കാരെ വിശ്വാസത്തിലെടുക്കാന്‍ രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡിനോ സെലക്ടര്‍മാര്‍ക്കോ കഴിയുന്നില്ലെന്ന് പാക് താരം ഇമാം ഉള്‍ ഹഖ്. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയാണ് ഇമാം ഉള്‍ ഹഖിന്റെ തുറന്നുപറച്ചില്‍

മികച്ച പ്രകടനം പുറത്തെടുക്കാതിരുന്നിട്ടും കരിയറിന്റെ തുടക്കത്തില്‍ രോഹിത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് മികച്ച പിന്തുണയാണ് നല്‍കിയത്. ഒരുപാട് അവസരങ്ങള്‍ രോഹിത്തിന് അവര്‍ നല്‍കി. അതിന്റെ ഫലമാണ് ഇപ്പോള്‍ അവര്‍ക്ക് കിട്ടുന്നത്. ക്രിക്കറ്റ് ബോര്‍ഡ് എങ്ങനെയാണ് കളിക്കാരെ പിന്തുണക്കേണ്ടത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് രോഹിത് ശര്‍മക്ക് ഇന്ത്യ നല്‍കിയ പിന്തുണ.

നിലവില്‍ പാക്കിസ്ഥാന്‍ ടീം അംഗങ്ങളും ടീം മാനേജ്മെന്റുമായി യാതൊരു ആശയവിനിമയവും നടക്കുന്നില്ല. കളിക്കാരും ബോര്‍ഡും തമ്മിലും ആശയവിനിമയമില്ല. പാക് കളിക്കാര്‍ പരാജയപ്പെടുമോ എന്ന ഭീതിയിലാണ് എപ്പോഴും കളിക്കാനിറങ്ങുന്നത്. കാരണം ഒന്നോ രണ്ടോ കളികളില്‍ പരാജയപ്പെട്ടാല്‍ ടീമില്‍ നിന്ന് പുറത്താവും.

Also Read:കോലിക്കും രോഹിത്തിനും ശേഷം ഇന്ത്യയുടെ ഭാവി നായകനെ പ്രവചിച്ച് ശ്രീശാന്ത്

ഇത് കളിക്കാരുടെ മനോഭാവത്തെയും പ്രകടനത്തെയും ബാധിക്കും. അതുകൊണ്ടാണ് പാക് താരങ്ങളില്‍ നിന്ന് സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ ഇല്ലാത്തതെന്നും ഇതെല്ലാം തന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും ഇമാം ഉള്‍ ഹഖ് പറഞ്ഞു.

2017ല്‍ പാക്കിസ്ഥാനുവേണ്ടി സെഞ്ചുറിയുമായി അരങ്ങേറ്റംകുറിച്ച 24കാരനായ ഇമാം ഉള്‍ ഹഖ് പിന്നീട് നിരവധി തവണ ടീമില്‍ നിന്ന് പുറത്തുപോയി.2019ല്‍ ഓസ്ട്രേലിയക്കെതിരായ പരമ്പരക്കുള്ള ടീമില്‍ തിരിച്ചെത്തിയെങ്കിലും തുടര്‍ന്ന് നടന്ന ശ്രീലങ്കക്കെതിരായ പരമ്പരക്കുള്ള ടീമില്‍ നിന്ന് ഇമാമിനെ ഒഴിവാക്കിയിരുന്നു.

click me!