
അഹമ്മദാബാദ്: ബോർഡർ-ഗാവസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റില്‍ ടീം ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ പ്രതീക്ഷിച്ചിരുന്ന വലിയ മാറ്റങ്ങളിലൊന്ന് വിക്കറ്റിന് പിന്നിലായിരുന്നു. കെ എസ് ഭരതിന് പകരം യുവതാരം ഇഷാന്‍ കിഷന് ടെസ്റ്റ് അരങ്ങേറ്റത്തിന് അഹമ്മദാബാദില്‍ വഴിയൊരുങ്ങും എന്നായിരുന്നു റിപ്പോർട്ടുകള്‍. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശർമ്മ നല്‍കുന്ന സൂചനകള്‍ കെ എസ് ഭരത് ടീമില്‍ തുടരും എന്നാണ്. അതേസമയം വാഹനാപകടത്തില്‍ പരിക്കേറ്റ മുഖ്യ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ ടീം മിസ്സ് ചെയ്യുന്നുണ്ട് എന്ന് രോഹിത് വ്യക്തമാക്കി.
'കെ എസ് ഭരതിനെ സംബന്ധിച്ച് ഡിആർഎസ് പുതിയൊരു സംഭവമാണ്. അത് മനസിലാക്കാന്‍ അദേഹത്തിന് കൂടുതല്‍ സമയം നല്‍കണം. ഇത്തരം പിച്ചുകളിലെ പ്രകടനം വച്ച് ഭരതിനെ വിലയിരുത്തുന്നത് കുറച്ച് അനീതിയാണ്. അദേഹത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കണം. ഭയപ്പെടേണ്ട കാര്യമില്ല എന്നാണ് ഞാന്‍ ഭരതിനോട് പറഞ്ഞിട്ടുള്ളത്. കഴിവ് തെളിയിക്കാന്‍ ഭരതിന് ആവശ്യമായ അവസരം ലഭിക്കും. റിഷഭ് പന്തിനെ വളരെയേറെ മിസ്സ് ചെയ്യുന്നുണ്ട്. അദേഹത്തിന് ബാറ്റ് കൊണ്ട് എന്ത് ചെയ്യാന്‍ കഴിയുമെന്ന് നമുക്കറിയാം. കീപ്പിംഗിലും റിഷഭ് മികച്ചതാണ്. റിഷഭ് പന്ത് ടീമിലില്ലാത്ത സാഹചര്യത്തില്‍ ഇഷാന്‍ കിഷനെ ലഭിച്ചു. കിഷന് അവസരം ലഭിക്കുമ്പോഴും രണ്ട് മത്സരം കഴിഞ്ഞ് അദേഹത്തെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കില്ല. എവിടെ കളിക്കുന്നു എന്നതല്ല, എങ്ങനെ റണ്‍സ് കണ്ടെത്തുന്നു എന്നതാണ് പ്രധാനം. മത്സരം കാണാന്‍ ഇരു രാജ്യങ്ങളുടേയും പ്രധാനമന്ത്രിമാർ വരുന്നത് ആകാംക്ഷയാണ്' എന്നും അഹമ്മദാബാദ് ടെസ്റ്റിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തില്‍ രോഹിത് ശർമ്മ കൂട്ടിച്ചേർത്തു.
ബോർഡർ-ഗാവസ്കർ ട്രോഫിയില്‍ നിലവില്‍ 2-1ന് മുന്നില്‍ നില്‍ക്കുകയാണ് ടീം ഇന്ത്യ. നാഗ്പൂരിലെ ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്സിനും 132 റണ്‍സിനും ദില്ലിയിലെ രണ്ടാം ടെസ്റ്റ് ആറ് വിക്കറ്റിനും ഇന്ത്യ വിജയിച്ചപ്പോള്‍ ഇന്‍ഡോറില്‍ 9 വിക്കറ്റ് ജയവുമായി ഓസീസ് പരമ്പരയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. അഹമ്മദാബാദ് ടെസ്റ്റ് പരമ്പരയുടെ വിധിയെഴുതും. ബാറ്റിംഗില്‍ റിഷഭ് പന്തുണ്ടാക്കുന്ന ഇംപാക്ട് സൃഷ്ടിക്കാന്‍ കെ എസ് ഭരതിന് പരമ്പരയില്‍ ഇതുവരെ സാധിച്ചിട്ടില്ല. വാഹനാപകടത്തില്‍ കാലിന് സാരമായി പരിക്കേറ്റ റിഷഭ് പന്ത് ശസ്ത്രക്രിയക്ക് ശേഷം തുടർ ചികില്‍സകളിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!