
അഹമ്മദാബാദ്: ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന് വേദിയായ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ പിച്ചിന് മൂന്ന് ഡി മെറിറ്റ് പോയന്‍റ് നല്‍കിയ ഐസിസി നടപടിക്കെതിരെ ഇന്നലെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കര്‍ നിലപാട് മാറ്റി. ഇന്‍ഡോര്‍ പിച്ചിന് ഡി മെറിറ്റ് പോയന്‍റ് നല്‍കിയെങ്കില്‍ നവംബറില്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്ന ടെസ്റ്റിന് വേദിയായ ഗാബയിലെ പിച്ചിനും ഡി മെറിറ്റ് പോയന്‍റ് നല്‍കിയിരുന്നോ എന്ന് ഗവാസ്കര്‍ ഇന്നലെ ചോദിച്ചിരുന്നു. ആ ടെസ്റ്റ് രണ്ട് ദിവസം കൊണ്ടാണ് അവസാനിച്ചതെന്നും അവിടുത്തെ പോലെ അപകടകരമായ ബൗണ്‍സൊന്നും ഇന്‍ഡോറിലുണ്ടായിരുന്നില്ലെന്നും ഗവാസ്കര്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇന്‍ഡോറിലേതുപോലുള്ള പിച്ചുകള്‍ ടെസ്റ്റ് ക്രിക്കറ്റിന് നല്ലതല്ലെന്നാണ് ഗവാസ്കറുടെ വിശദീകരണം. 2012-2013ല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ സ്പിന്‍ പിച്ചൊരുക്കിയപ്പോള്‍ ഗ്രെയിം സ്വാനും മോണ്ടി പനേസറും ചേര്‍ന്ന് ഇന്ത്യയെ വീഴ്ത്തി. ഇതുപോലുള്ള സ്പിന്‍ പിച്ചുകള്‍ നല്ലതല്ലെന്നാണ് എന്‍റെ അഭിപ്രായം. ബാറ്റര്‍ക്കും ബൗളര്‍ക്കും തുല്യ അവസരം നല്‍കുന്നതാകണം ടെസ്റ്റ് പിച്ചുകള്‍. ആദ്യ രണ്ട് ദിവസം ബാറ്റര്‍ക്ക് അനുകൂലവും പിന്നീട് മൂന്ന് ദിവസം സ്പിന്നര്‍മാര്‍ക്ക് അനുകൂലവുമാകുന്ന രീതിയിലാകണം ടെസ്റ്റ് പിച്ചുകള്‍. ന്യൂ ബോള്‍ എറിയുന്നവര്‍ക്കും തുടക്കത്തില്‍ ആനുകൂല്യം ലഭിക്കണമെന്നും ഗവാസ്കര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.
അഹമ്മദാബാദില്‍ എന്ത് തരം പിച്ചായിരിക്കുമെന്ന് തനിക്ക് അറിയില്ലെന്നും എന്നാല്‍ ഇന്‍ഡോറിലേതുപോലുള്ള സ്പിന്‍ പിച്ചാണെങ്കില്‍ ഇന്ത്യ മത്സരം ജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടുമെന്നും ഗവാസ്കര്‍ വ്യക്തമാക്കി. അഹമ്മദാബാദില്‍ സ്പിന്‍ പിച്ചാണെങ്കില്‍ ഒരുപക്ഷെ ഡി മെറിറ്റ് പോയന്‍റ് കിട്ടിയേക്കാം. എന്നാലും ഇന്ത്യ ടെസ്റ്റ് ജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുമെന്നും ഗവാസ്കര്‍ പറഞ്ഞു.
ഇന്‍ഡോര്‍ ടെസ്റ്റ് ഏഴ് സെഷനുകളില്‍ പൂര്‍ത്തിയായിരുന്നു. രണ്ടര ദിവസത്തിനുള്ളില്‍ പൂര്‍ത്തിയായ ടെസ്റ്റില്‍ ഓസ്ട്രേലിയ ജയിച്ച് പരമ്പര 2-1ലെത്തിച്ചു. മാര്‍ച്ച് ഒമ്പത് മുതല്‍ അഹമ്മദാബാദിലാണ് അവസാന ടെസ്റ്റ്.