
വിശാഖപട്ടണം: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന് ശേഷം ഇന്ത്യ-ഓസ്ട്രേലിയ ടീമുകള്‍ നാളെ വീണ്ടും മുഖാമുഖം വരും. ഇന്ത്യ-ഓസീസ് ട്വന്‍റി 20 പരമ്പരയ്‌ക്ക് നാളെ വിശാഖപട്ടണത്ത് തുടക്കമാകും. രാത്രി ഏഴിനാണ് മത്സരം തുടങ്ങുക. അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്.
ഏകദിന ലോകകപ്പ് ഫൈനലിസ്റ്റുകൾ നാല് ദിവസത്തിനപ്പുറം വീണ്ടും മുഖാമുഖം വരികയാണ്. എന്നാൽ ഇത്തവണത്തെ പോരാട്ടം ട്വന്‍റി 20 ഫോര്‍മാറ്റിലാണ് എന്ന മാറ്റമുണ്ട്. ലോകകപ്പ് ടീമിലെ പ്രധാന താരങ്ങൾക്കെല്ലാം വിശ്രമം നൽകി യുവനിരയുമാണ് ഫൈനലിലെ തോൽവിക്ക് കണക്ക് ചോദിക്കാൻ ഇന്ത്യയിറങ്ങുക. സൂര്യകുമാര്‍ യാദവ്, ഇഷാൻ കിഷൻ, പ്രസിദ് കൃഷ്ണ എന്നിവരാണ് ടീമിലെ ലോകകപ്പ് താരങ്ങൾ. അവസാന രണ്ട് മത്സരങ്ങൾക്ക് ശ്രേയസ് അയ്യരുമെത്തും. ഏഷ്യൻ ഗെയിംസിൽ സ്വര്‍ണം നേടിയ ടീമിലെ റുതുരാജ് ഗെയ്‌ക്‌വാദ്, യശ്വസി ജയ്സ്വാൾ, തിലക് വര്‍മ്മ, അര്‍ഷദീപ് സിംഗ്, ജിതേഷ് ശര്‍മ്മ, രവി ബിഷ്ണോയ് എന്നിവര്‍ക്കൊപ്പം പരിക്ക് മൂലം ലോകകപ്പ് നഷ്ടമായ അക്‌സര്‍ പട്ടേലും വാഷിംഗ്‌ടണ്‍ സുന്ദറും ടീമിലുണ്ട്.
അതേസമയം ലോകകപ്പ് ജയിച്ച ടീമിലെ ഏഴ് താരങ്ങളുമായാണ് ഓസ്ട്രേലിയയുടെ വരവ്. ഫൈനലിലെ ഹീറോയായി മാറിയ ട്രാവിസ് ഹെഡിന് പുറമെ ഗ്ലെൻ മാക്സ്‍വെൽ, സ്റ്റീവ് സ്മിത്ത്, ഷോണ്‍ അബട്ട്, ജോഷ് ഇൻഗ്ലിസ്, മാര്‍ക്കസ് സ്റ്റോയിനിസ്, ആദം സാംപ എന്നിവരുണ്ട് ഓസീസ് സ്ക്വാഡിൽ. മാത്യു വെയ്‌ഡാണ് പരമ്പരയില്‍ ഓസീസിനെ നയിക്കുന്നത്. പരമ്പരയിലെ രണ്ടാം മത്സരം തിരുവനന്തപുരം കാര്യവട്ടത്തുള്ള ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് നടക്കുക. സ്‌പോര്‍ട്‌സ് 18നും കളേഴ്‌സ് സിനിപ്ലക്‌സും ജിയോ സിനിമയും വഴി ഇന്ത്യ-ഓസീസ് ടി20 പരമ്പര തല്‍സമയം ആരാധകര്‍ക്ക് കാണാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!