ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുന്നോടിയായുള്ള പ്രത്യേക ചാറ്റ് ഷോയിലാണ് ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും നായകന്മാര്‍ മനസ് തുറന്നത്
ഓവല്‍: ഓസ്ട്രേലിയക്കെതിരായ സമീപകാല വിജയങ്ങളാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ടീമിന് ആത്മവിശ്വാസം നൽകുന്നതെന്ന് ഇന്ത്യൻ നായകൻ രോഹിത് ശര്‍മ്മ. ഐപിഎല്ലിൽ നിന്ന് നേരിട്ട് ടെസ്റ്റ് ക്രിക്കറ്റിലേക്ക് വരുന്നത് തന്നെയും ടീമിനെയും ബാധിക്കില്ലെന്നും രോഹിത് പറഞ്ഞു. പരിചയസമ്പന്നരായ താരങ്ങളുള്ളതാണ് ടീമിന്‍റെ കരുത്തെന്ന് ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസും വ്യക്തമാക്കി.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുന്നോടിയായുള്ള പ്രത്യേക ചാറ്റ് ഷോയിലാണ് ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും നായകന്മാര്‍ മനസ് തുറന്നത്. ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടിൽ നേടിയ വിജയങ്ങൾ വലിയ ആത്മവിശ്വാസം നൽകുന്നതാണെന്ന് രോഹിത് ശര്‍മ്മ വ്യക്തമാക്കി. ഐപിഎല്ലിന് പിന്നാലെ ടെസ്റ്റ് കളിക്കുന്നത് ഇന്ത്യൻ ടീമിന് ദോഷം ചെയ്യുമെന്ന വിമര്‍ശനങ്ങൾക്ക് രോഹിത് മറുപടി നല്‍കി. അതേസമയം പരിചയസമ്പന്നരായ താരങ്ങളുള്ളത് ഫൈനലിൽ ഗുണം ചെയ്യുമെന്ന ആത്മവിശ്വാസത്തിലാണ് ഓസ്ട്രേലിയ. രണ്ട് മികച്ച ടീമുകൾ ഏറ്റുമുട്ടുമ്പോള്‍ ആരാധകര്‍ക്ക് മികച്ചൊരു മത്സരം തന്നെ ലഭിക്കുമെന്ന പ്രതീക്ഷയും ഇരു നായകന്മാരും പങ്കുവച്ചു. ഇംഗ്ലണ്ടിലെ ഓവലില്‍ ജൂണ്‍ ഏഴ് മുതല്‍ 12 വരെയാണ് ഇന്ത്യയുടെ ഓസ്ട്രേലിയയും ഏറ്റുമുട്ടുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍.
ഇന്ത്യന്‍ സ്‌ക്വാഡ്
രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്‌കട്ട്, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍).
ഓസീസ് സ്‌ക്വാഡ്: പാറ്റ് കമ്മിന്‍സ്(ക്യാപ്റ്റന്‍), സ്കോട്ട് ബോളണ്ട്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, മാര്‍ക്കസ് ഹാരിസ്, മൈക്കല്‍ നെസര്‍, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്‌മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്‌ന്‍, നേഥന്‍ ലിയോണ്‍, ടോഡ് മര്‍ഫി, സ്റ്റീവന്‍ സ്‌മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഡേവിഡ് വാര്‍ണര്‍.
Read more: ഇന്ത്യക്കെതിരായ ഫൈനലിന് മുമ്പ് കനത്ത തിരിച്ചടിയേറ്റ് ഓസീസ്; സ്റ്റാര്‍ പേസര്‍ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം