'കോലിയുടെ ഫോമില്ലായ്‌മ പരിഹരിക്കാന്‍ സച്ചിനാകും, വിളിക്കണം'; ശ്രദ്ധേയ നിര്‍ദേശവുമായി അജയ് ജഡേജ

By Jomit JoseFirst Published Jul 16, 2022, 11:10 AM IST
Highlights

'പരിചയ സമ്പന്നൻ എന്ന നിലയിലും ഈ സാഹചര്യങ്ങളിലൂടെ കടന്നുപോയ വ്യക്തി എന്ന നിലയിലും സച്ചിന് കൃത്യമായ ഉപദേശം നൽകാൻ കഴിയും'

ലോര്‍ഡ്‌സ്: മോശം ഫോം തുടരുന്ന വിരാട് കോലി(Virat Kohli) ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ(Sachin Tendulkar) വിളിച്ച് ഉപദേശം തേടണം എന്ന് ഇന്ത്യന്‍ മുന്‍ താരം അജയ് ജഡേജ. കോലി ഇതിന് തയ്യാറായില്ലെങ്കില്‍ സച്ചിന്‍ വിളിക്കണമെന്നും അജയ് ജഡേജ(Ajay Jadeja) പറഞ്ഞു. പരിചയ സമ്പന്നൻ എന്ന നിലയിലും ഈ സാഹചര്യങ്ങളിലൂടെ കടന്നുപോയ വ്യക്തി എന്ന നിലയിലും സച്ചിന് കൃത്യമായ ഉപദേശം നൽകാൻ കഴിയും. എട്ട് മാസം മുൻപുതന്നെ ഇക്കാര്യം താൻ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ജഡേജ സോണി സിക്സില്‍ പറഞ്ഞു.

നീളുന്ന സെഞ്ചുറിക്കാത്തിരിപ്പ് 

ഏകദിനത്തിൽ കോലിയുടെ അവസാന സെഞ്ചുറി 2019 ഓഗസ്റ്റിലായിരുന്നു. ഇതിന് ശേഷം 23 ഇന്നിംഗ്സുകളാണ് കോലി കളിച്ചത്. കോലിയുടെ അവസാന അന്താരാഷ്ട്ര സെഞ്ചുറി 2019 നവംബർ 23ന് കൊൽക്കത്തിൽ ബംഗ്ലാദേശിനെതിരെ ആയിരുന്നു. ഇതിന് ശേഷം 78 ഇന്നിംഗ്സിലും കോലിക്ക് മൂന്നക്കത്തിൽ എത്താനായില്ല. അവസാന ഏഴ് ഇന്നിംഗ്സിൽ 23, 13, 11, 20, 1, 11, 16 എന്നിങ്ങനെയാണ് കോലിയുടെ സ്കോർ. മുപ്പത്തിമൂന്നുകാരനായ കോലി 102 ടെസ്റ്റിൽ 27 സെഞ്ചുറിയോടെ 8074 റൺസും 261 ഏകദിനത്തിൽ 43 സെഞ്ചുറിയോടെ 12327 റൺസും 99 ട്വന്‍റി 20യിൽ 3308 റൺസും നേടിയിട്ടുണ്ട്. 70 രാജ്യാന്തര ശതകങ്ങള്‍ കോലിയുടെ പേരിലുണ്ട്. 

അവസാന മത്സരവും നിരാശ

ഫോം കണ്ടെത്താൻ കഴിയാതെ പ്രയാസപ്പെടുന്ന വിരാട് കോലിക്ക് വീണ്ടും നിരാശ സമ്മാനിക്കുകയായിരുന്നു ലോര്‍ഡ്സിലെ ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ഏകദിനം. ഇന്ത്യന്‍ ഇന്നിംഗ്സില്‍ ഡേവിഡ് വില്ലി എറിഞ്ഞ പന്ത്രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ ഓഫ് സ്റ്റംപിന് പുറത്തുപോയ ബോളില്‍ പതിവുപോലെ ബാറ്റുവെച്ച കോലിയെ വിക്കറ്റിന് പിന്നില്‍ ജോസ് ‌ബട്‌ലര്‍ പിടികൂടി. നല്ല തുടക്കം കിട്ടിയ കോലി 25 പന്തിൽ മൂന്ന് ഫോറുകളോടെ 16 റൺസ് മാത്രമേ എടുത്തുള്ളൂ. ആദ്യ ഏകദിനത്തില്‍ പരിക്കുമൂലം കോലി കളിച്ചിരുന്നില്ല. 

മറ്റുള്ളവരും അത്രപോരാ

2019ലെ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിൽ ആയിരത്തിലേറെ റൺസ് നേടിയ ഏക താരം വിരാട് കോലിയാണ്. ഇക്കാലയളവിൽ 46.6 ആണ് ബാറ്റിംഗ് ശരാശരി, സ്ട്രൈക്ക് റേറ്റ് 92ഉം. 2020ൽ കോലി കളിച്ചത് 9 ഏകദിനത്തിലാണെങ്കില്‍ അ‍ഞ്ച് അർധസെഞ്ചുറിയോടെ 431 റൺസ് സ്വന്തമാക്കി. എങ്കിലും വന്‍ സ്കോറുകള്‍ നേടാന്‍ കഴിയാത്തതാണ് റണ്‍ മെഷീനായ വിരാട് കോലിയെ വലിയ വിമര്‍ശനത്തിലാക്കിയത്. കോലിയെ ടീമില്‍ നിന്ന് പുറത്താക്കണമെന്നും അതല്ല, അദ്ദേഹത്തിന് വിശ്രമം നല്‍കുകയാണ് വേണ്ടത് എന്നും വിലയിരുത്തലുകളുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ടീം ഇന്ത്യയുടെ വിന്‍ഡീസ് യാത്രയില്‍ കോലി ടീം ഇന്ത്യക്കൊപ്പമുണ്ടാകില്ല. 

Virat Kohli : വിമര്‍ശനങ്ങളൊക്കെ അവിടെ നില്‍ക്കട്ടേ; അത്രമോശമല്ല കോലിയുടെ കണക്കുകൾ, കാരണമുണ്ട്

click me!