
ഡബ്ലിന്‍: പരിക്കിന്‍റെ ഇടവേള കഴിഞ്ഞെത്തുന്ന ഇന്ത്യന്‍ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയുടെ മടങ്ങിവരവ് വെള്ളത്തിലാകുമോ എന്ന് ആശങ്ക. അയർലന്‍ഡിന് എതിരായ ട്വന്‍റി 20 പരമ്പരയിലെ ആദ്യ മത്സരം മഴ ഭീഷണിയിലാണ് എന്നാണ് കാലാവസ്ഥാ റിപ്പോർട്ട്.
നീണ്ട 11 മാസത്തെ ഇടവേളയ്ക്ക് ശേഷം ടീം ഇന്ത്യക്കായി കളിക്കാന്‍ തയ്യാറെടുക്കുകയാണ് ജസ്പ്രീത് ബുമ്ര. പുറംവേദന അലട്ടിയിരുന്ന താരം വിജയകരമായ ശസ്ത്രക്രിയ കഴിഞ്ഞാണ് കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നത്. ഏകദിന ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ ഏറ്റവും മികച്ച പേസർ ഫിറ്റ്നസ് തെളിയിക്കാന്‍ എത്തുമ്പോള്‍ മഴ മേഘങ്ങള്‍ ആരാധകർക്ക് മുകളില്‍ ആശങ്ക സൃഷ്ടിക്കുകയാണ്. ഡബ്ലിനിലെ ദി വില്ലേജ് സ്റ്റേഡിയത്തില്‍ രാത്രി നടക്കുന്ന ഇന്ത്യ- അയർലന്‍ഡ് ആദ്യ ടി20 മഴയില്‍ കുളിക്കാനുള്ള എല്ലാ സാധ്യതയും ആകാശത്തുണ്ട്. അക്കുവെതറിന്‍റെ പ്രവചനം പ്രകാരം പകല്‍ 92 ഉം രാത്രി 98 ഉം ശതമാനമാണ് ഡബ്ലിനില്‍ മഴ സാധ്യത. ആദ്യ ട്വന്‍റി 20 മഴ കാരണം ഓവറുകള്‍ ചുരുക്കേണ്ട സാഹചര്യം വരാനാണിട. അഞ്ചോവർ വീതമുള്ള മത്സരം നടന്നാല്‍ തന്നെ ഭാഗ്യം. മത്സരത്തിന്‍റെ മുഴുവന്‍ ടിക്കറ്റുകളും നേരത്തെ വിറ്റ് തീർന്നതിനാല്‍ ഇത് ആരാധകരെ കനത്ത നിരാശയിലാക്കും. മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ അത് പരിക്കില്‍ നിന്നുള്ള മടങ്ങിവരവില്‍ ഫിറ്റ്നസ് തെളിയിക്കാന്‍ കാത്തിരിക്കുന്ന പേസർമാരായ ജസ്പ്രീത് ബുമ്രക്കും പ്രസിദ്ധ് കൃഷ്ണയ്ക്കും തിരിച്ചടിയാവും. പരമ്പരയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയാണ് ബുമ്ര.
ബുമ്രക്കും പ്രസിദ്ധിനും പുറമെ ഒരുപിടി യുവ താരങ്ങളാണ് ഇന്ത്യയുടെ അയർലന്‍ഡ് പര്യടനത്തെ ശ്രദ്ധേയമാക്കുന്നത്. വൈസ് ക്യാപ്റ്റന്‍ കൂടിയായ റുതുരാജ് ഗെയ്‌ക്‌വാദ്, തിലക് വർമ്മ, റിങ്കു സിംഗ്, ജിതേഷ് ശർമ്മ, ശിവം ദുബെ, രവി ബിഷ്ണോയി, യശസ്വി ജയ്സ്വാള്‍ എന്നിവർക്കും മൂന്ന് ട്വന്‍റി 20കളുടെ പരമ്പര നിർണായകമാണ്. ഇവരെല്ലാം ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിലുള്ള താരങ്ങള്‍ കൂടിയാണ്.
അയർലന്‍ഡ് പര്യടനത്തിലുള്ള ഇന്ത്യന്‍ സ്ക്വാഡ്: ജസ്പ്രീത് ബുമ്ര(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്(വൈസ് ക്യാപ്റ്റന്‍) യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ്മ, റിങ്കു സിംഗ്, സഞ്ജു സാംസണ്‍, ജിതേശ് ശര്‍മ്മ, ശിവം ദുബെ, വാഷിംഗ്‌ടണ്‍ സുന്ദര്‍, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, പ്രസിദ്ധ് കൃഷ്‌ണ, അര്‍ഷ്‌ദീപ് സിംഗ്, മുകേഷ് കുമാര്‍, ആവേഷ് ഖാന്‍.
Read more: ആദ്യ ട്വന്‍റി 20: അയർലന്‍ഡിനെ തൂക്കണോ, ഈ മൂന്ന് താരങ്ങളെ ഇന്ത്യ ശരിക്കും കൈകാര്യം ചെയ്യണം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!