നേരത്തെ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന സീനിയര്‍ വനിതാ താരങ്ങള്‍ക്ക് ഒരു ദിവസത്തേക്ക് 20000 രൂപ മാച്ച് ഫീ നല്‍കിയിരുന്ന സ്ഥാനത്ത് ഇനി മുതല്‍ 50000 രൂപ മാച്ച് ഫീയായി ലഭിക്കും.

മുംബൈ: ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം കുത്തനെ കൂട്ടി ബിസിസിഐ. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന സീനിയര്‍-ജൂനിയര്‍ താരങ്ങളുടെ പ്രതിഫലത്തില്‍ രണ്ടരയിരട്ടി വര്‍ധനവാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ഇന്ന് മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

നേരത്തെ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന സീനിയര്‍ വനിതാ താരങ്ങള്‍ക്ക് ഒരു ദിവസത്തേക്ക് 20000 രൂപ മാച്ച് ഫീ നല്‍കിയിരുന്ന സ്ഥാനത്ത് ഇനി മുതല്‍ 50000 രൂപ മാച്ച് ഫീയായി ലഭിക്കും. പ്ലേയിംഗ് ഇലവനില്ലാത്ത റിസര്‍വ് താരങ്ങളുടെ മാച്ച് ഫീ 10000 രൂപയായിരുന്നത് 25000 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. വനിതാ ഐപിഎല്ലിന്‍റെ ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിന്‍റെയും പശ്ചാത്തലത്തില്‍ രാജ്യത്ത് വനിതാ ക്രിക്കറ്റിന് വര്‍ധിച്ചുവരുന്ന ജനപ്രീതി കണക്കിലെടുത്താണ് ബിസിസിഐയുടെ തീരുമാനം.

സീനിയര്‍ താരങ്ങളുടെ മാച്ച് ഫീ ഉയര്‍ത്തിയതിന് ആനുപാതികമായി ജൂനിയര്‍ താരങ്ങളുടെ പ്രതിഫലത്തിലും ബിസിസിഐ വര്‍ധന വരുത്തിയിട്ടുണ്ട്. പ്ലേയിംഗ് ഇലവനില്‍ കളിക്കുന്ന ജൂനിയര്‍ താരങ്ങള്‍ക്ക് നിലവില്‍ ഒരു ദിവസം 10000 രൂപയായിരുന്ന മാച്ച് ഫീ 25000 രൂപയായും റിസര്‍വ് താരങ്ങളുടെ മാച്ച് ഫീ 5000 രൂപയില്‍ നിന്ന് 12500 രൂപയായുമാണ് ഉയര്‍ത്തിയത്.

സീനിയര്‍ താരങ്ങള്‍ക്ക് ടി20 മത്സരങ്ങളില്‍ പ്ലേയിംഗ് ഇലവനില്‍ ഉള്ളവര്‍ക്ക് 25000 രൂപയും റിസര്‍വ് താരങ്ങള്‍ക്ക് 12500 രൂപയും മാച്ച് ഫീയായി ലഭിക്കും. ജൂനിയര്‍ താരങ്ങള്‍ക്ക് ടി20 മത്സരങ്ങളില്‍ പ്ലേയിംഗ് ഇലവനില്‍ ഉള്ളവര്‍ക്ക് 12500 രൂപയും റിസര്‍വ് താരങ്ങള്‍ക്ക് 6250 രൂപയും മാച്ച് ഫീ ഇനത്തില്‍ ലഭിക്കും.2021ലാണ് ഇതിന് മുമ്പ് ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന വനിതാ താരങ്ങളുടെ പ്രതിഫലം വര്‍ധിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക