
മുംബൈ: ഐപിഎല്ലിന്(IPL 2022) പിന്നാലെ ഇന്ത്യയുടെ രണ്ടാം നിര ടീം അയര്‍ലന്‍ഡിനെതിരായ(IND vs IRE) രണ്ട് മത്സരങ്ങളടങ്ങിയ ടി20 പരമ്പര കളിക്കും. ജൂണ്‍ 26നും 28നുമായിരിക്കും മത്സരങ്ങള്‍. ഇന്ത്യന്‍ ടീമിന്‍റെ അയര്‍ലന്‍ഡ് പര്യടനം സ്ഥിരീകരിച്ചതായി ക്രിക്കറ്റ് അയര്‍ലന്‍ഡ് ട്വിറ്ററില്‍ വ്യക്തമാക്കി.
എന്നാല്‍ അയര്‍ലന്‍ഡ് പര്യടനത്തില്‍ മുന്‍നിര താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ(Rohit Sharma), വിരാട് കോലി(Virat Kohli) റിഷഭ് പന്ത്(Rishabh Pant), ജസ്പ്രീത് ബുമ്ര(Jasprit Bumrah) എന്നിവരൊന്നും ഉണ്ടാവില്ലെന്നാണ് സൂചന. ജൂലൈ ഒന്നു മുതല്‍ അഞ്ച് വരെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന ഒരു ടെസ്റ്റ് കളിക്കാന്‍ ഇന്ത്യയുടെ മുന്‍നിര ടീം ഈ സമയം ഇംഗ്ലണ്ടിലായിരിക്കും.
കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ അഞ്ചാം ടെസ്റ്റാണിത്. കൊവിഡ് മൂവം കഴിഞ്ഞ വര്‍ഷം ഇന്ത്യ പരമ്പര പൂര്‍ത്തിയാക്കാനാവാതെ മടങ്ങിയിരുന്നു. എഡ്ജ്ബാസ്റ്റണിലാണ് ടെസ്റ്റ് അരങ്ങേറുക. ഏക ടെസ്റ്റിന് ശേഷം ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെതിരെ മൂന്ന് ടി20യും മൂന്ന് ഏകദിനങ്ങളും അടങ്ങുന്ന പരമ്പരയിലും കളിക്കും.
ഐപിഎല്‍ പൂര്‍ത്തിയായാലുടന്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര കളിക്കുന്നുണ്ട്. നാട്ടില്‍ നടക്കുന്ന ഈ പരമ്പരക്കുശേഷമാകും ഇന്ത്യയുടെ രണ്ട് ടീമുകള്‍ ഇംഗ്ലണ്ടിലേക്കും അയര്‍ലന്‍ഡിലേക്കും പോകുക. 2018ലാണ് ഇന്ത്യ അവസാനമായി അയര്‍ലന്‍ഡിനെതിരെ ടി20 പരമ്പര കളിച്ചത്. അന്ന് രണ്ട് മത്സര പരമ്പ ഇന്ത്യ തൂത്തുവാരിയിരുന്നു.
ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ ടീമുകള്‍ക്കെതിരെയും ടി20 പരമ്പര കളിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ സീനിയര്‍ ടീം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുമ്പോള്‍ രണ്ടാം നിര ടീം ശ്രീലങ്കയില്‍ ഏകദിന, ടി20 പരമ്പര കളിച്ചിരുന്നു. ശിഖര്‍ ധവാനായിരുന്നു അന്ന് ടീമിനെ നയിച്ചത്.
ഇത് മൂന്നാം തവണയാണ് ഒരേസമയം ഇന്ത്യയുടെ രണ്ട് ടീമുകള്‍ രണ്ട് വ്യത്യസ്ത പരമ്പരകളില്‍ കളിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പ് 1998ല്‍ ഇന്ത്യയുടെ രണ്ട് ടീമുകള്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലും പാക്കിസ്ഥാനെതിരെ സഹാറ കപ്പിലും മത്സരിച്ചിരുന്നു.
ക്വാലാലംപൂരില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അജയ് ജഡേജയുടെ നേതൃത്വത്തിലിറങ്ങിയ ടീമില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അനില്‍ കുംബ്ലെ, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ കളിച്ചപ്പോള്‍ മുഹമ്മദ് അസ്ങരുദ്ദീന്‍റെ നേതൃത്വത്തിലിറങ്ങിയ സഹാറ കപ്പില്‍ സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് ജവഗല്‍ ശ്രീനാഥ്, വെങ്കടേഷ് പ്രസാദ് എന്നിവരാണ് കളിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!