
അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ത്യയും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍ വരുമ്പോള്‍ ടോസ് നിര്‍ണായകമായേക്കുമെന്ന് സൂചന. അഹമ്മദാബാദിലെ കണക്കുകളും നിലവിലെ കാലാവസ്ഥാ റിപ്പോർട്ടുകളും പരിശോധിക്കുമ്പോൾ ടോസ് നേടുന്ന ക്യാപ്റ്റനെടുക്കുന്ന തീരുമാനം മത്സരഫലത്തെ സ്വാധീനിച്ചേക്കാമെന്നാണ് കരുതുന്നത്.
നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ടി20 ചരിത്രം പരിശോധിച്ചാൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനാണ് വ്യക്തമായ മുൻതൂക്കം.ഇതുവരെ നടന്ന 10 ടി20 മത്സരങ്ങളിൽ 7 തവണയും വിജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീമാണ്. രണ്ടാമത് ബാറ്റ് ചെയ്ത ടീമിന് വെറും 3 തവണ മാത്രമാണ് ഇവിടെ വിജയിക്കാനായത്. ഒരു ഫൈനൽ പോരാട്ടത്തിൽ 190-ന് മുകളിലുള്ള ഏത് സ്കോറും പിന്തുടരുക എന്നത് വലിയ മാനസിക സമ്മർദ്ദമുണ്ടാക്കുന്ന കാര്യമാണ്. ഇതേ മൈതാനത്ത് ന്യൂസിലൻഡിനെതിരെ ഇന്ത്യ 234 റൺസ് അടിച്ചുകൂട്ടുകയും 168 റൺസിന്‍റെ കൂറ്റൻ വിജയം നേടുകയും ചെയ്ത ചരിത്രവുമുണ്ട്.
ചരിത്രം ബാറ്റിംഗിനെ തുണയ്ക്കുന്നുണ്ടെങ്കിലും, മാർച്ച് 8-ലെ കാലാവസ്ഥാ റിപ്പോർട്ട് ക്യാപ്റ്റൻമാരെ കുഴപ്പിക്കുന്നുണ്ട്. രാത്രി 8:30 യോടെ മൈതാനത്ത് മഞ്ഞ് വീഴ്ചയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. മഞ്ഞുവീഴ്ചയുണ്ടായാൽ പന്തിലെ ഈർപ്പം സ്പിന്നർമാരായ മിച്ച് സാന്‍റ്നർക്കും അക്ഷർ പട്ടേലിനും പന്ത് ഗ്രിപ്പ് ചെയ്യുക പ്രയാസകരമാകും. ഇത് രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് ഗുണകരമാകും.
2023 ഏകദിന ലോകകപ്പ് ഫൈനലിലെ മെല്ലെപ്പോക്ക് പിച്ചിന് പകരം ഇത്തവണ ചുവന്ന മണ്ണും കറുത്ത മണ്ണും കലർന്ന 'മിക്സഡ് സോയിൽ' പിച്ചാണ് ഒരുക്കിയിരിക്കുന്നത്. ഇത് ബാറ്റിംഗിന് കൂടുതൽ അനുകൂലമായിരിക്കും. ടോസ് നേടിയാൽ ആദ്യം ബാറ്റ് ചെയ്യാനായിരിക്കും ഇന്ത്യ ആഗ്രഹിക്കുക. സെമി ഫൈനലിലേതുപോലെ ആദ്യം ബാറ്റ് ചെയ്ത് വലിയ സ്കോർ നേടിയാല്‍ ബുംറയെപ്പോലെയുള്ള ബൗളർമാർക്ക് അത് പ്രതിരോധിക്കാൻ സാധിക്കുമെന്ന് ഇന്ത്യ വിശ്വസിക്കുന്നു. എന്നാൽ ടോസ് നേടിയാല്‍ ന്യൂസിലൻഡ് ചേസിംഗിനാണ് മുൻഗണന നൽകുന്നത്. മഞ്ഞ് വീഴ്ചയുടെ ആനുകൂല്യം മുതലാക്കാൻ അവർ ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തേക്കാമെന്നാണ് വിലയിരുത്തൽ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!