IND vs NZ : വീണ്ടുമൊരു വട്ടപ്പൂജ്യം; നാണക്കേടിന്‍റെ റെക്കോര്‍ഡ് ഇനി കോലിയുടെ തലയില്‍

By Web TeamFirst Published Dec 3, 2021, 6:36 PM IST
Highlights

ചേതേശ്വര്‍ പൂജാര ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി പൂജ്യത്തിന് പുറത്തായതിന് ശേഷമായിരുന്നു കോലി ക്രീസിലെത്തിയത്. ഏറെക്കാലമായി കോലി ടെസ്റ്റില്‍ സെഞ്ചുറിയടിച്ച് ബാറ്റുയര്‍ത്തിയിട്ട്. മുംബൈയില്‍ അതുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകരെ നിരാശരാക്കിയാണ് ഇന്ത്യന്‍ നായകന്‍ നാലു പന്ത് നേരിട്ട് റണ്ണൊന്നുമെടുക്കാതെ മടങ്ങിയത്. അജാസ് പട്ടേലിായിരുന്നു കോലിയുടെ വിക്കറ്റ്.

മുംബൈ: ന്യൂസിലന്‍ഡിനെതിരായ മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍(IND vs N) ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ(Virat Kohli) പുറത്താകലിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. ബാറ്റില്‍ തട്ടി പാഡില്‍ തട്ടിയ പന്തില്‍ എല്‍ബിഡബ്ല്യു(LBW) വിധിച്ച ഓണ്‍ഫീല്‍ഡ് അമ്പയറുടെ തീരുമാനവും റീപ്ലേയില്‍ മതിയായ തെളിവില്ലെന്ന് പറഞ്ഞ് തീരുമാനം ശരിവെച്ച മൂന്നാം അമ്പയറുടെ തീരുമാനത്തിനുമെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

ചേതേശ്വര്‍ പൂജാര ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി പൂജ്യത്തിന് പുറത്തായതിന് ശേഷമായിരുന്നു കോലി ക്രീസിലെത്തിയത്. ഏറെക്കാലമായി കോലി ടെസ്റ്റില്‍ സെഞ്ചുറിയടിച്ച് ബാറ്റുയര്‍ത്തിയിട്ട്. മുംബൈയില്‍ അതുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകരെ നിരാശരാക്കിയാണ് ഇന്ത്യന്‍ നായകന്‍ നാലു പന്ത് നേരിട്ട് റണ്ണൊന്നുമെടുക്കാതെ മടങ്ങിയത്. അജാസ് പട്ടേലിായിരുന്നു കോലിയുടെ വിക്കറ്റ്.

ടെസ്റ്റില്‍ വീണ്ടുമൊരിക്കല്‍ കൂടി പൂജ്യത്തിന് പുറത്തായതോടെ വിരാട് കോലിയുടെ പേരിലായത് നാണക്കേടിന്‍റെ റെക്കോര്‍ഡും കൂടിയാണ്. നാട്ടില്‍ നടക്കുന്ന ടെസ്റ്റില്‍ ആറു തവണ പൂജ്യത്തിന് പുറത്താവുന്ന ആദ്യ ഇന്ത്യന്‍ നായകനെന്ന നാണക്കേടാണ് ഇന്നത്തെ പുറത്താകലോടെ കോലിയുടെ തലയിലായത്. അഞ്ച് തവണ പൂജ്യത്തിന് പുറത്തായിട്ടുള്ള മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെ റെക്കോര്‍ഡാണ് ഇന്ന് കോലിയുടെ പേരിലായത്. മൂന്ന് തവണ പൂജ്യത്തിന് പുറത്തായിട്ടുള്ള മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവാണ് ക്യാപ്റ്റന്‍മാരിലെ പൂജ്യന്‍മാരില്‍ മൂന്നാം സ്ഥാനത്ത്.

ടെസ്റ്റ് ക്രിക്കറ്റില്‍ പത്തുതവണ പൂജ്യത്തിന് പുറത്താവുന്ന ആദ്യ ഇന്ത്യന്‍ നായകനും വിരാട് കോലിയാണ്. ബാറ്റില്‍ തട്ടിയ പന്തില്‍ എല്‍ബിഡബ്ല്യു ശരിവെച്ച മൂന്നാം അമ്പയറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഇന്ന് കോലി ക്രീസ് വിട്ടത്.  ഗ്രൗണ്ട് വിടും മുമ്പ് ബൗണ്ടറി റോപ്പില്‍ കോലി ബാറ്റ് കൊണ്ട് ആഞ്ഞടിക്കുകയും ചെയ്തു.

മൂന്നാം അമ്പയറുടെ വിവാദ തീരുമാനത്തിനെതിരെ മുന്‍കാല താരങ്ങളടക്കം രംഗത്തുവരികയും ചെയ്തിരുന്നു. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെന്ന നിലയിലാണ്. 120 റണ്‍സോടെ മായങ്ക് അഗര്‍വാളും 25 റണ്‍സുമായി വൃദ്ധിമാന്‍ സാഹയും ക്രീസില്‍. കോലിക്ക് പുറമെ ചേതേശ്വര്‍ പൂജാരയും ഇന്ന് പൂജ്യത്തിന് പുറത്തായിരുന്നു.

click me!