
മുംബൈ: ന്യൂസിലന്‍ഡിനെതിരായ മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍(IND vs NZ) ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ(Virat Kohli LBW) വിവാദ പുറത്താകലിനെക്കുറിച്ച് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് മുന്‍ താരങ്ങള്‍. അജാസ് പട്ടേലിന്‍റെ പന്തില്‍ കോലിയെ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ അനില്‍ ചൗധരി(Anil Chaudhary)എല്‍ബിഡബ്ല്യു(LBW) വിധിച്ചെങ്കിലും തീരുമാനം കോലി റിവ്യു ചെയ്തു(DRS). റീപ്ലേയില്‍ പന്ത് ബാറ്റിലാണ് ആദ്യം കൊണ്ടതെന്ന് വ്യക്തമായിരുന്നെങ്കിലും ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം നിരസിക്കാന്‍ മതിയായ തെളിവുകളില്ലെന്ന് പറഞ്ഞ് മൂന്നാം അമ്പയര്‍ വീരേന്ദര്‍ ശര്‍മ(Virender Sharma)ഔട്ട് അനുവദിക്കുകയായിരുന്നു.
എന്നാല്‍ മൂന്നാം അമ്പയറുടെ തീരുമാനത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് മുന്‍ ഓപ്പണര്‍ വസീം ജാഫര്‍ പ്രതികരിച്ചത്. ആ പന്ത് ബാറ്റിലാണ് ആദ്യം തട്ടിയതെന്നാണ് എന്‍റെ ബോധ്യം. മതിയായ തെളിവില്ലെന്ന വാദം ഞാന്‍ മനസിലാക്കുന്നു. സാമാന്യബുദ്ധിയാണ് ഇത്തരം സംഭവങ്ങളില്‍ പ്രയോഗിക്കേണ്ടത്. എന്തു ചെയ്യാം സാമാന്യ ബുദ്ധി അത്ര സാമാന്യമല്ലല്ലോ, എന്തു ചെയ്യാം, കോലിയോട് സഹതാപമുണ്ടെന്നായിരുന്നു ജാഫറിന്‍റെ ട്വീറ്റ്.
കോലിയുടെ പുറത്താകല്‍ ഔട്ടായിരുന്നില്ലെന്ന് മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേലും വ്യക്തമാക്കി. അത് തീര്‍ച്ചയായും ഔട്ടല്ല. രണ്ടാം സെഷനില്‍ ന്യൂസിലന്‍ഡ് വമ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. പക്ഷെ അതിന് കോലിയുടെ എല്‍ബിഡബ്ല്യുവും ഒരു കാരണമായിട്ടുണ്ട്-പാര്‍ഥിവ് പറഞ്ഞു.
മൂന്നാം അമ്പയറുടേത് മോശം തീരുമാനമാണെന്നും ഇത് കളിയുടെ ഭാഗമാണെന്നും പറഞ്ഞ മുന്‍ ഇന്ത്യന്‍ പേസര്‍ ആര്‍പി സിംഗ് ഇത്തവണ അത് കോലിക്കെതിരായി എന്നും ട്വീറ്റ് ചെയ്തു
ഇന്ത്യന്‍ ടീമിന്‍റെ മുന്‍ സഹപരിശീലകനായ സഞ്ജയ് ബംഗാറും മൂന്നാം അമ്പയറുടെ തീരുമാനത്തെ വിമര്‍ശിച്ചു. സ്ലോ മോഷന്‍ കൂടുതല്‍ തവണ കണ്ടാല്‍ ശരിയായ തീരുമാനം എടുക്കാന്‍ മൂന്നാം അമ്പയര്‍ക്കാവില്ലെന്നും യഥാര്‍ഥ വീഡിയോ കണ്ട് തീരുമാനമെടുക്കുകയായിരുന്നു ഉചിതമെന്നും ബംഗാര്‍ പറഞ്ഞു. യഥാര്‍ത്ഥ വീഡിയോയില്‍ തന്നെ പന്ത് ബാറ്റില്‍ തട്ടി ഗതിമാറുന്നത് വ്യക്തമാണെന്നും ബംഗാര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!