കെ എല്‍ രാഹുല്‍-രോഹിത് ശര്‍മ്മ ബാറ്റിംഗ് ഷോ; ടി20യില്‍ പുതിയ റെക്കോര്‍ഡ്

By Jomit JoseFirst Published Oct 2, 2022, 8:14 PM IST
Highlights

മത്സരത്തില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം നല്‍കിയ ഇരുവരും 9.5 ഓവറില്‍ 96 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്

ഗുവാഹത്തി: ടി20 ലോകകപ്പിന് മുമ്പ് ടീം ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടി ഓപ്പണര്‍മാരായ കെ എല്‍ രാഹുലിനും രോഹിത് ശര്‍മ്മയ്ക്കും റെക്കോര്‍ഡ്. ഗുവാഹത്തിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20യില്‍ തകര്‍പ്പന്‍ തുടക്കം ഇന്ത്യക്ക് നല്‍കിയാണ് ഇരുവരും റെക്കോര്‍ഡിട്ടത്. ഇന്ത്യക്കായി ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് ചേര്‍ത്ത സഖ്യമെന്ന റെക്കോര്‍ഡ് ഇരുവരും സ്വന്തമാക്കി. ഏറെക്കാലം ഇന്ത്യയുടെ സ്ഥിരം ഓപ്പണര്‍മാരായിരുന്ന രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ചേര്‍ത്ത 1743 റണ്‍സിന്‍റെ നേട്ടമാണ് പഴങ്കഥയായത്. 

മത്സരത്തില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം നല്‍കിയ ഇരുവരും 9.5 ഓവറില്‍ 96 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. 37 പന്തില്‍ 43 റണ്‍സെടുത്ത ഹിറ്റ്‌മാനെ കേശവ് മഹാരാജ്, ട്രിസ്റ്റന്‍ സ്റ്റബ്‌സിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. ക്യാച്ചിന്‍റെ ഒരു ആനുകൂല്യം ലഭിച്ച ശേഷമായിരുന്നു ഹിറ്റ്‌മാന്‍റെ പുറത്താകല്‍. ഏഴ് ഫോറും ഒരു ബൗണ്ടറിയും രോഹിത് നേടി. ഒരോവറിന്‍റെ ഇടവേളയില്‍ കെ എല്‍ രാഹുല്‍ എല്‍ബിയിലൂടെയും പുറത്തായി. മഹാരാജിന് തന്നെയായിരുന്നു വിക്കറ്റ്. രാഹുല്‍ പുറത്താകുമ്പോള്‍ 28 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 57 റണ്‍സുണ്ടായിരുന്നു സ്വന്തം പേരില്‍. 

പ്രോട്ടീസിനെതിരെ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടി20യില്‍ ഓപ്പണിംഗ് വിക്കറ്റില്‍ 2.2 ഓവറില്‍ 9 റണ്‍സ് മാത്രമായിരുന്നു രോഹിത്-രാഹുല്‍ സഖ്യത്തിന് നേടാനായത്. രണ്ട് പന്ത് നേരിട്ട് അക്കൗണ്ട് തുറക്കുംമുമ്പ് രോഹിത്തിനെ കാഗിസോ റബാഡ പുറത്താക്കുകയായിരുന്നു. ക്വിന്‍റണ്‍ ഡികോക്കിനായിരുന്നു ക്യാച്ച്. എന്നാല്‍ മത്സരത്തില്‍ 56 പന്തില്‍ 51 റണ്‍സുമായി രാഹുല്‍ തിളങ്ങിയിരുന്നു. രാഹുലിനൊപ്പം 33 പന്തില്‍ പുറത്താകാതെ 50 റണ്‍സ് സൂര്യകുമാര്‍ യാദവും നേടിയപ്പോള്‍ ഇന്ത്യ എട്ട് വിക്കറ്റിന് മത്സരം വിജയിച്ചിരുന്നു. ഒരോവറില്‍ മൂന്ന് വിക്കറ്റ് നേടിയ പേസര്‍ അര്‍ഷ്‌ദീപ് സിംഗായിരുന്നു കളിയിലെ താരം. 

ഗ്രൗണ്ടിൽ അപ്രതീക്ഷിതമായി ഇഴഞ്ഞെത്തി അതിഥി! പാമ്പിനെ കണ്ട് പകച്ച് രോഹിതും രാഹുലും, മത്സരം തടസപ്പെട്ടു! വീഡിയോ

click me!