
കൊളംബോ: ഈ മാസം ഇന്ത്യക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരക്കുശേഷം(IND vs SL)രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ശ്രീലങ്കന്‍ പേസര്‍ സുരംഗ ലക്മല്‍(Suranga Lakmal). 2009 ഡിസംബറില്‍ ഇന്ത്യക്കെതിരായ ഏകദിനത്തില്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ ലക്മലിന്‍റെ വിരമിക്കലും ഇന്ത്യക്കെതിരെ കളിച്ചുകൊണ്ടാണെന്നത് യാദൃശ്ചികതയായി.
ശ്രീലങ്കക്കായി 68 ടെസ്റ്റുകളില്‍ കളിച്ച ലക്മല്‍ 168 വിക്കറ്റും 86 ഏകദിനത്തില്‍ നിന്ന് 109 വിക്കറ്റും 11 ടി20 മത്സരങ്ങളില്‍ നിന്ന് എട്ടു വിക്കറ്റും ലക്മല്‍ വീഴ്ത്തിയിട്ടുണ്ട്. ശ്രീലങ്കക്കായി കളിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും തന്‍റെ കരിയറില്‍ കൂടെ നിന്ന സഹതാരങ്ങളോടും പരിശീലകരോടും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനോടും നന്ദിയുണ്ടെന്നും ലക്മല്‍ പറഞ്ഞു.
ശ്രീലങ്കയിലെ സ്പിന്‍ അനുകൂല പിച്ചുകളില്‍ കാര്യമായ നേട്ടമുണ്ടാക്കാനായില്ലെങ്കിലും ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് തുടങ്ങിയ പേസ് അനുകൂല പിച്ചുകളുള്ള രാജ്യങ്ങളില്‍ ലക്മല്‍ മികവ് കാട്ടി. ലങ്കയെ അഞ്ച് ടെസ്റ്റുകളില്‍ നയിച്ചിട്ടുള്ള ലക്മല്‍ മൂന്നെണ്ണത്തില്‍ വിജയം നേടി. 2018ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടില്‍ നടന്ന പരമ്പരയിലായിരുന്നു ഇതില്‍ രണ്ട് വിജയങ്ങള്‍.
ഇന്ത്യക്കെതിരെ മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റുകളും അടങ്ങുന്ന പരമ്പരയാണ് ശ്രീലങ്ക കളിക്കുക. ഫെബ്രുവരി 25ന് ബെംഗലൂരുവിലാണ് ആദ്യ ടെസ്റ്റ്. മാര്‍ച്ച് മൂന്നിന് മൊഹാലിയില്‍ രണ്ടാം ടെസ്റ്റ് നടക്കും. മാര്‍ച്ച് 13ന് മൊഹാലിയില്‍ തന്നെയാണ് ടി20 പരമ്പരയിലെ ആദ്യ മത്സരവും നടക്കുന്നത്.
ടി20 പരമ്പരയിലെ രണ്ടാ മത്സരം ധര്‍മശാലയിലും മൂന്നാം ടി20 മത്സരം 18ന് ലഖ്നൗവിലും നടക്കും. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുശേഷമാണ് ഇന്ത്യന്‍ ടീം ശ്രീലങ്കയെ നേരിടാനിറങ്ങുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!