ജസ്പ്രീത് ബുമ്രയുടെ പന്തില്‍ അക്ഷര്‍ ഇംഗ്ലണ്ട് നായകന്‍ ഹാരി ബ്രൂക്കിനെ 24 വാര പിന്നിലേക്കോടി കൈപ്പിടിയിലൊതുക്കിയ ക്യാച്ചും അര്‍ഷ്ദീപ് സിംഗിന്‍റെ പന്തില്‍ വില്‍ ജാക്സിനെ ബൗണ്ടറിയില്‍ പറന്നുപിടിച്ച് ശിവം ദുബേക്കൊപ്പം പൂര്‍ത്തിയാക്കിയ റിലേ ക്യാച്ചും.
മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിലെ ആവേശക്കടലിനെ സാക്ഷിയാക്കി നിലിവിലെ ചാമ്പ്യന്മാരായ ഇന്ത്യ ടി20 ലോകകപ്പിന്‍റെ ഫൈനലിൽ ടിക്കറ്റെടുത്തപ്പോള്‍ കളിയില്‍ നിര്‍ണായകമായത് രണ്ട് ക്യാച്ചുകളായിരുന്നു. ജസ്പ്രീത് ബുമ്രയുടെ പന്തില്‍ അക്ഷര്‍ ഇംഗ്ലണ്ട് നായകന്‍ ഹാരി ബ്രൂക്കിനെ 24 വാര പിന്നിലേക്കോടി കൈപ്പിടിയിലൊതുക്കിയ ക്യാച്ചും അര്‍ഷ്ദീപ് സിംഗിന്‍റെ പന്തില്‍ വില്‍ ജാക്സിനെ ബൗണ്ടറിയില്‍ പറന്നുപിടിച്ച് ശിവം ദുബേക്കൊപ്പം പൂര്‍ത്തിയാക്കിയ റിലേ ക്യാച്ചും. ഈ രണ്ട് ക്യാച്ചുകളാണ് ഇന്ത്യൻ വിജയം സാധ്യമാക്കുന്നതില്‍ നിര്‍ണായകമായത്. അപകടകാരിയായ ബ്രൂക്കിനെ ബുമ്രയുടെ പന്തില്‍ പിന്നിലേക്കോടിയാണ് അക്സര്‍ കൈയിലൊതുക്കിയതെങ്കില്‍ അതിനെക്കാള്‍ മനോഹരമായിരുന്നു വില്‍ ജാക്സിനെ ഓടിപ്പിടിച്ച് ശിവം ദുബെക്കൊപ്പം പൂര്‍ത്തിയാക്കിയ റിലേ ക്യാച്ച്. വില്‍ ജാക്സും ജേക്കബ് ബെഥേലും ചേര്‍ന്ന് ഇന്ത്യൻ താരങ്ങളുടെയും ആരാധകരുടെയും മനസില്‍ തീ കോരിയിട്ടപ്പോഴായിരുന്നു അക്സറും ശിവം ദുപബെയും ചേര്‍ന്ന് റിലേ ക്യാച്ചിലൂടെ ജാക്സിനെ വീഴ്ത്തി കൂട്ടുകെട്ട് പൊളിച്ചത്.
ബുമ്രയുടെ ഡെത്ത് ഓവര്‍
മത്സരത്തിന്‍റെ മറ്റൊരു വഴിത്തിരിവായത് ജസ്പ്രീത് ബുമ്രയെറിഞ്ഞ പതിനെട്ടാം ഓവറായിരുന്നു. സാം കറനും ബെഥേലും ക്രീസിലുള്ളപ്പോള്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ 18 പന്തില്‍ 45 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നത് കണ്ട ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് തന്‍റെ വജ്രായുധം തന്നെ പുറത്തെടുത്തു. പതിനെട്ടാം ഓവര്‍ എറിയാനായി എത്തിയ ബുമ്ര മരണ യോര്‍ക്കറുകളിലൂടെ ആറ് റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഇതോടെ അവസാന രണ്ടോവറില്‍ ഇംഗ്ലണ്ട് ലക്ഷ്യം 39 റണ്‍സായി. പത്തൊമ്പതാം ഓവര്‍ എറിയാനെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയെ ബെഥേല്‍ സിക്സിന് പറത്തി സെഞ്ചുറി തികച്ചെങ്കിലും ആ ഓവറില്‍ 9 റണ്‍സ് നേടിയ ഇംഗ്ലണ്ടിന് കറന്‍റെ വിക്കറ്റും നഷ്ടമായി. അവസാനം ഓവറില്‍ 30 റണ്‍സിന്‍റെ വിജയലക്ഷ്യം മുന്നോട്ടുവെക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞത് ബുമ്രയുടെയും ഹാര്‍ദ്ദിക്കിന്‍റെയും ഈ രണ്ടോവറുകളായിരുന്നു.
കൈവിട്ട ക്യാച്ച്
മൂന്നാം ഓവറില്‍ ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ സഞ്ജു സാംസണ്‍ നല്‍കിയ ക്യാച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് കൈവിട്ടതും മത്സരത്തില്‍ നിര്‍ണായകമായി. 15 റണ്‍സില്‍ നില്‍ക്കുമ്പോഴായിരുന്നു ബ്രൂക്ക് സഞ്ജുവിന്‍റെ അനായാസ ക്യാച്ച് കൈവിട്ടത്. പിന്നീട് തകര്‍ത്തടിച്ച സഞ്ജു 42 പന്തില്‍ 89 റണ്‍സടിച്ചാണ് പുറത്തായത്. ഇത് ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കുന്നതില്‍ നിര്‍ണായകമായി. മത്സരശേഷം സഞ്ജുവിന്‍റെ ക്യാച്ച് കൈവിട്ടത് തന്‍റെ വലിയ പിഴവായിരുന്നുവെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ തുറന്നുപറയുകയും ചെയ്തു.
