
ട്രിനിഡാഡ്: ജസ്‌പ്രീത് ബുമ്രയും മുഹമ്മദ് ഷമിയുമില്ലാത്തതിന്‍റെ ഒരു കുറവും ഇന്ത്യന്‍ പേസ് യൂണിറ്റ് അറിയുന്നില്ല. അവസരത്തിനൊത്ത് മികവിലേക്ക് ഉയരുന്ന മുഹമ്മദ് സിറാജ് കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യന്‍ പേസര്‍മാരിലെ സ്റ്റാറായി മാറിക്കഴിഞ്ഞു. ട്രിനിഡാഡിലെ പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ പുരോഗമിക്കുന്ന രണ്ടാം ടെസ്റ്റില്‍ വിന്‍ഡീസിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റുമായി മുഹമ്മദ് സിറാജ് താണ്ഡവമാടി. അതും ബൗളര്‍മാര്‍ക്ക് യാതൊരു ആനുകൂല്യവുമില്ലാത്ത ഫ്ലാറ്റ് പിച്ചില്‍. ഇതിനെ കുറിച്ച് സിറാജിനെ പ്രതികരണം അതിശയിപ്പിക്കുന്നതാണ്. തന്‍റെ കോച്ചിംഗ് സ്റ്റാഫിന് എല്ലാ ക്രഡിറ്റും നല്‍കി മാതൃകയായിരിക്കുകയാണ് സിറാജ്.
ഫ്ലാറ്റ് ട്രാക്കില്‍ അഞ്ച് വിക്കറ്റ് നേടുക എളുപ്പമല്ല. എല്ലാ കടപ്പാടും സ‌്‌ട്രെങ്‌ത് ആന്‍ഡ് കണ്ടിഷനിംഗ് പരിശീലകന്‍ സോഹം ദേശായിക്കാണ്. എന്‍റെ ഫിറ്റ്‌നസ് നിലനിര്‍ത്തുന്നത് അദേഹമാണ്. ഞാന്‍ തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കുമ്പോള്‍ ഫിറ്റ്‌നസ് ഉറപ്പുവരുത്തുന്നത് ദേശായിയാണ്. മഴയും ഈര്‍പ്പവും കാരണം പേസര്‍ക്ക് താളം നിലനിര്‍ത്തുക പ്രയാസമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ദൈര്‍ഘ്യമേറിയ സ്‌പെല്‍ എറിയുക പ്രയാസമാണ് എന്നും സിറാജ് ട്രിനിഡാഡ് ടെസ്റ്റില്‍ നാലാംദിനത്തെ കളിക്ക് ശേഷം പറഞ്ഞു. മത്സരത്തില്‍ വിന്‍ഡീസ് ഒന്നാം ഇന്നിംഗ്‌സില്‍ 115.4 ഓവറില്‍ 255 റണ്‍സില്‍ പുറത്തായപ്പോള്‍ സിറാജ് 23.4 ഓവറില്‍ 60 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തുകയായിരുന്നു.
ടീം ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 438 റണ്‍സ് പിന്തുടര്‍ന്ന് നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച വിന്‍ഡീസ് ആദ്യ സെഷനില്‍ തന്നെ ഓള്‍ഔട്ടാവുകയായിരുന്നു. 229-5 സ്കോറില്‍ നാലാം ദിനം ക്രീസിലെത്തിയ കരിബീയന്‍ ടീമിന് 29 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ അവശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ നഷ്‌ടമായി. ഇന്നിംഗ്‌സിലാകെ അഞ്ച് വിക്കറ്റുമായി പേസര്‍ മുഹമ്മദ് സിറാജാണ് വിന്‍ഡീസിനെ എറിഞ്ഞിട്ടത്. നാലാം ദിനം വീണ അഞ്ചില്‍ നാല് വിക്കറ്റും സിറാജിന്‍റെ പന്തുകളിലായിരുന്നു. ഇതോടെ ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 183 റണ്‍സിന്‍റെ നിര്‍ണായക ലീഡ് സ്വന്തമാക്കി. മറുപടി ബാറ്റിംഗില്‍ രണ്ടാം ഇന്നിംഗ്‌സില്‍ 2 വിക്കറ്റിന് 181 റണ്‍സെടുത്ത് ഡിക്ലെയര്‍ ചെയ്‌ത ഇന്ത്യ 364 റണ്‍സിന്‍റെ ആകെ ലീഡ് സ്വന്തമാക്കി.
Read more: വിന്‍ഡീസ് ഇന്നെടുത്തത് 22 റണ്‍സ് മാത്രം; അഞ്ച് വിക്കറ്റുമായി സിറാജ് കൊടുങ്കാറ്റ്, ഇന്ത്യക്ക് ലീഡ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം