
തിരുവനന്തപുരം: ഇന്ത്യ എ- ദക്ഷിണാഫ്രിക്ക എ നാലാം ഏകദിനം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ നാളെ തുടരും. ഇടവിട്ട് പെയ്യുന്ന മഴ പലകുറി തടസപ്പെടുത്തിയതോടെ മത്സരം നിര്‍ത്തിവെക്കുകയായിരുന്നു. വിജയലക്ഷ്യമായ 193 റണ്‍സ് പിന്തുടരുന്ന ഇന്ത്യ എയുടെ ഇന്നിംഗ്‌സ് 7.4 ഓവറില്‍ 56/1 എന്ന സ്‌കോറില്‍ നില്‍ക്കേയാണ് ഇന്ന് സ്റ്റംപ് എടുത്തത്.
നേരത്തെ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സില്‍ 22-ാം ഓവറില്‍ മഴയെത്തിയതോടെ മത്സരം 25 ഓവര്‍ വീതമായി ചുരുക്കുകയായിരുന്നു. 25 ഓവറില്‍ ഒരു വിക്കറ്റിന് 137 റണ്‍സാണ് സന്ദര്‍ശകര്‍ നേടിയത്. റീസ ഹെന്‍ഡ്രിക്‌സ് 70 പന്തില്‍ 60 റണ്‍സും ഹെന്‍റിച്ച് ക്ലാസന്‍ 12 പന്തില്‍ 21 റണ്‍സുമെടുത്തു. പിന്നാലെ മഴനിയമപ്രകാരം വിജയലക്ഷ്യം 25 ഓവറില്‍ 193 ആയി പുനനിശ്ചയിച്ചു.
മറുപടി ബാറ്റിംഗില്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ വിക്കറ്റാണ് ടീം ഇന്ത്യക്ക് നഷ്ടമായത്. ഒന്‍പത് പന്തില്‍ 12 റണ്‍സ് നേടിയ ഗില്ലിനെ നോര്‍ജെ പുറത്താക്കി. എന്നാല്‍ വിജയ് ശങ്കറിന് പകരം ടീമിലെത്തിയ ശിഖര്‍ ധവാന്‍ 21 പന്തില്‍ 33 റണ്‍സുമായി ക്രീസിലുണ്ട്. ധവാനൊപ്പം പ്രശാന്ത് ചോപ്ര(6) നാളെ ബാറ്റിംഗ് പുനരാരംഭിക്കും. ഒന്‍പത് വിക്കറ്റ് കൈയിലിരിക്കേ ഇന്ത്യ എയ്ക്ക് ജയിക്കാന്‍ 17.2 ഓവറില്‍ 137 റണ്‍സ് കൂടി വേണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!